ദൈവതണലില്‍ വസിച്ച് ദൈവപുത്രന് തണലേകിയ താതന്‍ – യൗസേപ്പിതാവ്

സി. സോണിയ ഡി.സി.

പിതാക്കന്മാരുടെ മാര്‍ഗ്ഗവും രാജാക്കന്മാരുടെ വംശമഹിമയും വിജ്ഞാനികളുടെ ജ്ഞാനവും വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവുമായി വിണ്ണിന്റെ കുമാരനെ മണ്ണിലേയ്ക്കിറക്കിയ വിധേയന്‍. മൗനങ്ങള്‍ പ്രാര്‍ത്ഥനയാക്കി, കിനാക്കളുടെ പൊരുളറിഞ്ഞ് വേദനകളില്‍ ത്യാഗത്തെ പുണര്‍ന്ന് ദിവ്യസുതനെ നെഞ്ചിലേറ്റിയ വി. യൗസേപ്പ്.

ഈശോയ്ക്കു വേണ്ടി
ഈശോയും മേരിയുമൊപ്പം, ഈശോയെ മാറിലേറ്റി,
ഈശോയെ നിനച്ച്, ഈശോയാല്‍ നയിച്ച്,
ഈശോയെ മടിയിലുറക്കി, ഈശോതന്‍ മടിയിലുറങ്ങി
ഈശോയുടെ സ്‌നേഹപിതാവ് നീതിമാന്‍ യൗസേപ്പിതാവ്.

“എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനാണ് വി. യൗസേപ്പിതാവ്. എനിക്ക് യൗസേപ്പിതാവിനോട് ഒത്തിരി സ്‌നേഹമാണ്. കാരണം അദ്ദേഹം നിശബ്ദനും ശക്തനുമായ ഒരു മഹദ്‌വ്യക്തിയാണ്. എന്റെ മേശയില്‍ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപമുണ്ട്. ഉറക്കത്തിലും ദിവ്യതാതന്‍ സഭയെ കാത്തുപരിപാലിക്കുന്നു” – ഫ്രാന്‍സിസ് പാപ്പാ. ഘോരമായ തിരമാലകളാലും ശക്തമായ കൊടുങ്കാറ്റുകളാലും സഭാനൗക ആഞ്ഞുലഞ്ഞാലും അമരത്ത് ഉറങ്ങുന്നവന്‍ അലകളെക്കാള്‍ ശക്തനായവന്‍ ആയതിനാല്‍ എല്ലാം ഒരു നിമിഷം കൊണ്ട് ശാന്തമാകും. അതിനാലാണ് ഏറ്റവും കുലീനവും മഹനീയവുമായ ഈ മാദ്ധ്യസ്ഥരീതി പരിശുദ്ധ ഫ്രാന്‍സിസ് പിതാവ് സഭയെ പഠിപ്പിച്ചത് – അദ്ദേഹത്തിന്റെ ഉറങ്ങുന്ന ജോസഫിനോടുള്ള കൊച്ചുഭക്തിയിലൂടെ.

വി. യൗസേപ്പിതാവ് നാസീർ വ്രതക്കാരനാകയാൽ 20 വയസ്സിന് മുമ്പേ യഹൂദ നിയമപ്രകാരം വിവാഹം കഴിച്ചിരിക്കണം. യുവത്വം തുളുമ്പുന്ന വിശുദ്ധൻ ഒരു മാലാഖയെയും നേരിൽ കണ്ടില്ലെങ്കിലും സ്വപ്നങ്ങളുടെ പെരുളറിഞ്ഞ്, ദൈവഹിതത്തിന് ചെവി ചായ്ച്ച്, ഉണ്ണിയേശുവിനെയും, മറിയത്തെയും എല്ലാ വിപത്തുകളിൽ നിന്നും കാത്തു സംരക്ഷിച്ച് കന്യാവ്രതക്കാരുടെയും, കുടുംബങ്ങളുടെയും, കത്തോലിക്കാ സഭയുടെയും , തൊഴിലാളികളുടെയും സംരക്ഷകനായും, മദ്ധ്യസ്ഥനായും വിളങ്ങുന്നു.

ഓര്‍മ്മവച്ച കാലം മുതല്‍ വിശുദ്ധ യൗസേപ്പിതാവ് എന്റെ മനസ്സിലും ജീവിതത്തിലും വലിയ ഒരു അനുഗ്രഹമായിരുന്നു. ഏറ്റവുമധികം പ്രചോദനമായി മുന്നിലുള്ളത് ഞങ്ങളുടെ ആദ്യപിതാവ് മാര്‍ സെബാസറ്റിയന്‍ വള്ളോപ്പള്ളിയാണ്. തലശ്ശേരി അതിരൂപതയുടെയും, എന്റെ ഇടവകപ്പള്ളിയും വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലാണ് എന്നുള്ളത് സന്തോഷവും അനുഗ്രഹപ്രദവും തന്നെ. ആ ദിവ്യാനുഗ്രഹങ്ങള്‍ക്കു മുന്നില്‍ ഒന്നേ പറയാനുള്ളൂ. വേദപാരംഗതയായ വിശുദ്ധ അമ്മത്രേസ്യായുടെ ഉജ്ജ്വലവാക്കുകള്‍ “വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ ത്താല്‍ ഞാന്‍ ചോദിച്ചിട്ടുള്ള യാതൊന്നും ലഭിക്കാത്തതായി ഓര്‍ക്കുന്നില്ല. അവിടുത്തെ സഹായം അപേക്ഷി ച്ച ഒരുവനും പുണ്യത്തില്‍ അഭിവൃദ്ധിപ്പെടാത്തതായി ഞാന്‍ കേട്ടിട്ടില്ല”. കുടിയേറ്റമക്കളെ അനുഗ്രഹിച്ചു സംരക്ഷിച്ച മാര്‍ യൗസേപ്പിനെക്കുറിച്ച് വാതോരാതെ സംസാരിച്ച പിതാവാണ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി. വിനയനും വിശുദ്ധനുമായ ഈ ശ്രേഷ്ഠ പിതാവിന്റെ കുറച്ച് സവിശേഷതകളിലൂടെ ഒന്നു യാത്ര ചെയ്യാം.

1. തിരുക്കുടുംബത്തിന്റെ തിരുസംരക്ഷകന്‍

വാനോളം ചിറകുവിരിക്കുന്ന സ്‌നേഹവുമായി പറന്നകന്ന വാഴച്ചാല്‍ വനമേഖലയിലെ അപ്പന്‍ വേഴാമ്പല്‍, ബൈജു വാസുദേവനിലൂടെ സോഷ്യല്‍ മീഡിയാകളില്‍ കഴിഞ്ഞ വര്‍ഷം വളരെ വൈറലായ ഒരു ചിത്രമായിരുന്നു. മരണവേദനയിലും ഒരുപിടി ശ്വാസത്തിനായി കൊക്കു തുറക്കാതെ പ്രിയപ്പെട്ടവര്‍ക്കായി കരുതിയ കാട്ടുപഴങ്ങളുമായി നിത്യതയില്‍ ആ വേഴാമ്പല്‍ അപ്രത്യക്ഷനായപ്പോള്‍, അവന്‍ ബാക്കിവച്ചത് ആര്‍ക്കും പകരം കൊടുക്കാനാവാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ പിതൃസ്‌നേഹവും സംരക്ഷണവുമാണ്. തന്റെ ആരോമല്‍ കുഞ്ഞുങ്ങള്‍ക്കും അവര്‍ക്ക് തുണയായിരിക്കുന്ന പ്രിയസഖിയ്ക്കായും കരുതിയ പഴങ്ങളായിരുന്നു ആ വേഴാമ്പലപ്പന്‍ തന്റെ ചുണ്ടില്‍ നഷ്ടപ്പെടാതെ കാത്തത്. ആ അപ്പന്‍ വേഴാമ്പല്‍ ഒരു നിമിഷത്തേയ്ക്ക് ലോകത്തെ തന്റെ നിസ്വാര്‍ത്ഥ സ്‌നേഹത്താല്‍ നിശബ്ദമാക്കിയെങ്കില്‍, വിശുദ്ധ യൗസേപ്പിതാവ് അദ്ദേഹ ത്തിന്റെ നിശബ്ദ സ്‌നേഹത്തിലൂടെ ആരെയും അറിയിക്കാതെ ആരുമറിയാതെ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന അപ്പന്മാരുടെ നിസ്വാര്‍ത്ഥവും നിശബ്ദവുമായ സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്.

ഖലീല്‍ ജിബ്രാന്‍ തന്റെ ‘അലഞ്ഞുനടക്കുന്നവന്‍’ എന്ന കൃതിയില്‍ ഇപ്രകാരം വിവരിക്കുന്നു: ‘ഒരിക്കല്‍ രണ്ടുപേര്‍ വഴിയില്‍ വച്ച് കണ്ടുമുട്ടി. കോളംസ് നഗരത്തിലെ സലാമീസിലേയ്ക്ക് അവര്‍ ഒന്നിച്ചു നടന്നു. നട്ടുച്ചയ്ക്ക് അവര്‍ ഒരു നദിക്കരയിലെത്തി. മറുകരയെത്താന്‍ പാലമില്ലാത്തതിനാല്‍ നീന്താനായി അവര്‍ വെള്ളത്തിലേ യ്ക്ക് എടുത്തുചാടി. നീന്തല്‍ നന്നായി അറിയാമായിരുന്ന അവരിലൊരാള്‍ പെട്ടെന്ന് ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ മുമ്പൊരിക്കലും നീന്തിയിട്ടില്ലാത്ത മറ്റേയാള്‍ നേരെചൊവ്വെ നദി മുറിച്ചുകടന്ന് ഒഴുക്കില്‍പ്പെട്ട സഹയാത്രികനെ രക്ഷിച്ചു. ‘നീന്തല്‍ അറിയാത്ത താങ്കളെങ്ങനെ നദി മുറിച്ചുകടന്നു’ എന്ന് രണ്ടാമന്‍ ചോദിച്ചപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: ‘ചങ്ങാതി എന്റെ അരപ്പട്ട കണ്ടോ? ഒരു കൊല്ലക്കാലം ഭാര്യയ്ക്കും മക്കള്‍ക്കുമായി ശേഖരിച്ച സ്വര്‍ണ്ണനാണയങ്ങളാണ് ഇതു നിറയെ. അതിന്റെ ഭാരമാണ് എന്നെ മറുകരയില്‍ എത്തിച്ചത്. എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി നീന്തുമ്പോള്‍ അവരെന്റെ ചുമലിലുണ്ടായിരുന്നു.’

സ്വഭാര്യ – മറിയത്തെയും യേശുവിനെയും തോളില്‍ മാത്രമല്ല, ഹൃദയത്തില്‍ക്കൂടി വഹിച്ച സ്‌നേഹതാതനാണ് വിശുദ്ധ യൗസേപ്പിതാവ്. നസ്രത്തിലെ തന്റെ കുടുംബത്തെ ഏറെ സ്‌നേഹിച്ച് അവര്‍ക്കായി വിയര്‍പ്പൊഴുക്കിയ, തൊഴിലാളികളുടെ മാതൃകയും കുടുംബജീവിതക്കാരുടെ അലങ്കാരവുമായിത്തീര്‍ന്ന പുണ്യതാതന്‍ കുടുംബനാഥന്മാര്‍ക്ക് ഉത്തമ മാതൃകയാണ്.’ പ്രകൃതിക്ക് ഇണങ്ങിയ ജോലികളാല്‍ മനുഷ്യനെ ഒരര്‍ത്ഥത്തില്‍ക്കൂടുതല്‍ മനുഷ്യനാക്കുന്ന മാനുഷിക നന്മയായ അദ്ധ്വാനത്തെ ഒരു സ്‌നേഹപ്രകടനവും ജീവിതചര്യയുമാക്കിത്തീര്‍ത്ത അപ്പച്ചനാണ് യൗസേപ്പിതാവ്’. കൂടാതെ, തന്റെ കഴിവുകള്‍ ബാല്യത്തിലേ തന്നെ സ്വപുത്രനെ പരിശീലി പ്പിക്കാനും പഠിപ്പിക്കാനും അദ്ദേഹം മറന്നില്ല.

കഴിഞ്ഞ കാലങ്ങളിലത്രയും കത്തോലിക്കാസഭയെയും കുടുംബങ്ങളെയും അളവുകളില്ലാതെ അനുഗ്രഹിച്ചാശിര്‍വ്വദിച്ച വിശുദ്ധ യൗസേപ്പ് താതന്റെ സംരക്ഷണത്തിന് നമ്മുടെ കുടംബങ്ങളെ ഇനിയും ഭരമേല്‍പ്പിക്കാന്‍ നമുക്ക് മറക്കാതിരിക്കാം.

2. മൗനം വാചാലമാക്കിയ വിശുദ്ധ താതന്‍

“നിശബ്ദത വാചാലതയെക്കാള്‍ വാചാലമാണ് ” എന്ന് ജോസഫ് അഡിസന്‍ പറഞ്ഞത് യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമാണ്. സുവിശേഷങ്ങളില്‍ ഒരു വാക്കുപോലും ഉരിയാടാത്ത മഹാവ്യക്തിത്വമാണ് യൗസേപ്പ് താതന്റേത്. ദൈവത്തെ കണ്ടെത്തുവാനായുള്ള മഹാപ്രയാണത്തില്‍, ഏറെ തിരക്കിലായിരിക്കുന്ന ഇന്നത്തെ ലോകത്തിനു മുന്നില്‍ ആത്മീയതയുടെ ഉറവിടങ്ങള്‍ കണ്ടെത്തുവാനായി നിരന്തരം തീര്‍ത്ഥാടനത്തിലായിരിക്കുന്ന മറ്റൊരു ഭാഗം ലോകജനതയ്ക്കും മുന്നില്‍ വിലമതിക്കാനാവാത്ത ഭാഗ്യവാനായി മിന്നിത്തിളങ്ങുകയാണ് വിശുദ്ധ യൗസേപ്പിതാവ്. ഈ മഹോന്നതഭാഗ്യം ലഭിച്ച പുണ്യപിതാവിന് സ്വജീവിതം തന്നെ ഒരു മനോഹര-മഹോന്നത പ്രാര്‍ത്ഥനയായിരുന്നു. ഈശോയുടെ കൂടെ ഈശോയ്ക്കു വേണ്ടി ഈശോയോടൊപ്പം ആയിരിക്കുക എത്ര മഹോന്നത സൗഭാഗ്യമാണ്.

സ്വര്‍ഗ്ഗം ഭൂമിയില്‍ ആഘോഷിക്കുകയായിരുന്നു ആ തിരുക്കുടുംബം. ദൈവം തന്റെ അമൂല്യനിധിയുടെ രക്ഷകര്‍ത്താവായി ജോസഫിനെ ഭരമേല്‍പ്പിച്ചപ്പോള്‍ എത്രമാത്രം ജാഗ്രതയോടും ഉത്തരവാദിത്വത്തോടും വിശ്വസ്തതയോടും വാത്സല്യത്തോടെയുമാണ് യൗസേപ്പിതാവ് പരിപാലിച്ചത് എന്ന് വിവരിക്കുക അവര്‍ണ്ണനീയം തന്നെ. ജീവിതത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും നിരന്തര തീര്‍ത്ഥാടനമാക്കി മാറ്റിയ വിശുദ്ധന്‍ അവസാനംവരെ ദൈവത്തോട് വിധേയപ്പെട്ട് വിശ്വസ്ത കാര്യസ്ഥനായിരിക്കുവാന്‍ പരിശുദ്ധ മറിയത്തെപ്പോലെ വിശുദ്ധ യൗസേപ്പിനും സാധിച്ചു.

ജോസഫ് പറഞ്ഞ ഒരു വാക്കുപോലും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിതാവിന്റെ മൗനം വാചാലമാണ്. യൗസേപ്പിന്റെ മൗനം അഗാധമായ പ്രാര്‍ത്ഥനയുടെയും ദൈവത്തോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെയും അടയാളങ്ങളാണ്. ദൈവവുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്ന വന്ദ്യപിതാവിന്റെ മരണം പോലും ഈശോയുടെയും മാതാവിന്റെയും അരികെയായിരുന്നു. എത്ര വിശിഷ്ടവും മഹനീയവുമായിരുന്നു ആ പുണ്യജീവിതം!

3. നിക്ഷേപങ്ങളുടെ അക്ഷയപാത്രം

പഴയനിയമത്തിലെ ജോസഫിന്റെ ഒരു പ്രതിച്ഛായയാണ് നമ്മുടെ പുതിയ ജോസഫ് താതന്‍. പൂര്‍വ്വപിതാവ് ജോസഫ്, ഈജിപ്തില്‍ സര്‍വ്വാധികാരിയായി രാജകീയ ഭണ്ഡാരത്തിലുള്ളവ വിതരണം ചെയ്ത് അക്കാലത്തെ ജനതയെ സംരക്ഷിച്ചതുപോലെ നമ്മുടെ പിതാവായ മാര്‍ ജോസഫിനെ ഈജിപ്തിലെ മാത്രമല്ല, ദൈവം അവിടുത്ത സ്വര്‍ഗ്ഗീയനിക്ഷേപങ്ങളുടെയും സംരക്ഷകനായി നിയോഗിച്ചിരിക്കുകയാണ്.

അപേക്ഷിച്ചാല്‍ ഒരിക്കലും ഉപേക്ഷിക്കാത്ത പാവന യൗസേപ്പിന്റെ പിതൃവാത്സല്യത്തണലില്‍ നമുക്കേവര്‍ക്കും ആമോദം അണിനിരക്കാം. അനുഗ്രഹങ്ങളുടെ കലവറയുടെ കാവല്‍ക്കാരനായ വിശ്വസ്ത താതന്‍ – നമ്മുടെ മുമ്പാകെ, നമുക്കായി തുറന്ന് അനുഗ്രഹം വര്‍ഷിക്കുവാനായി കാത്തിരിക്കുന്ന വത്സലതാതനെ നമ്മുടെയും കുടുംബങ്ങളുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി സ്വീകരിക്കാം. ഈശോയ്ക്കു വേണ്ടി ഈശോയും മാതാവും യൗസേപ്പ് താതനുമൊപ്പം സ്വര്‍ഗ്ഗതുല്യം ജീവിക്കാം.

വിശുദ്ധ അമ്മത്രേസ്യായെപ്പോലെ വീടിന് പുറത്തുപോകുമ്പോള്‍ വീടിനെയും വീട്ടിലുള്ളവരെയും പുണ്യപിതാവിന്റെ സംരക്ഷണത്തിനേല്‍പ്പിക്കാം. വിശുദ്ധ വിന്‍സെന്റ് ഡി പോളിനെപ്പോലെ ജീവിതവിശുദ്ധിക്കും വിളിയിലെ നിലനില്‍പ്പിനായും യൗസേപ്പ് താതന്റെ മാദ്ധ്യസ്ഥ്യം തേടാം. വിശുദ്ധ ചാവറ പിതാവിനെപ്പോലെ കു ടുംബങ്ങളുടെ നാഥനായി, ജീവിതപരീക്ഷകളില്‍, ക്ലേശങ്ങളില്‍ കൂട്ടാളിയായി ഈശോയ്ക്കു വേണ്ടി സഹിക്കുവാന്‍ നമ്മെയും പഠിപ്പിക്കുവാനായി യാചിക്കാം. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ..

സി. സോണിയ കളപ്പുരയ്ക്കല്‍ ഡി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.