

ചരിത്രത്തെ തമസ്ക്കരിക്കുകയെന്നത് ഇക്കാലയളവില്‍ ഒരു പ്രവണതയായി മാറിയിരിക്കുന്നു. അമേരിക്കയില്‍ തുടങ്ങി ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലൂടെ തുര്‍ക്കിയിലേയ്ക്കും ഈ പ്രവണത എത്തിച്ചേര്‍ന്നിരിക്കുന്നു. ചരിത്രം സൃഷ്ടിച്ചവരുടെ സ്മാരകങ്ങള്‍ നശിപ്പിക്കുകയും നദിയിലൊഴുക്കുകയും ചെയ്യുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ഒരു പട്ടണത്തിന്റെ ചരിത്രം അവിടെയുളള പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്മാരകങ്ങളുമായി ഇഴപിരിഞ്ഞു കിടക്കുന്നു. ഏതു പട്ടണത്തിന്റെയും ചരിത്രമറിയാന്‍ അവിടെയുളള സ്മാരകങ്ങളുടെ ചരിത്രം പഠിച്ചാല്‍ മതിയാകും. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗന്, അവിടെയുളള ഏറ്റവും പുരാതനവും പ്രസിദ്ധവുമായ ക്രിസ്തീയ ബസിലിക്കയായ ഹാഗിയാ സോഫിയായുടെ (പരിശുദ്ധജഞാനം) മ്യൂസിയം പദവി എടുത്തുകളഞ്ഞ് മോസ്ക്കാക്കി മാറ്റിയിരിക്കുന്നു. തുര്‍ക്കിയുടെ മതേതരത്വമുഖം അഴിഞ്ഞുപോയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം.
‘ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍’ ബൈസന്റെയില് വാസ്തുശില്പകലയാലും നിര്മ്മാണചാതുര്യത്താലും കലാവിരുതിനാലും അതിമനോഹരമാണ് ദൈവമാതാവിന്റെ നാമധേയത്തില്‍ നിര്‍മ്മിതമായ ഹാഗിയാ സോഫിയാ ബസിലിക്കാ. പരിശുദ്ധജഞാനം എന്നാണ് ഹാഗിയാ സോഫിയാ എന്ന ഗ്രീക്കുപദങ്ങളുടെ അര്‍ത്ഥം. കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ജസ്റ്റീനിയന്‍ ഒന്നാമന് രാജാവാണ് ഈ ദേവാലയം നിര്‍മ്മിച്ചതെന്ന് എ.ഡി. 500-565 ല്‍ ജീവിച്ചിരുന്ന കേസറിയായിലെ പ്രോകോപിയൂസ് എന്ന പ്രമുഖ ബൈസന്റയിന്‍ ചരിത്രകാരന് ‘ദെ എദിഫിചിസ്” (On Buildings) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യ റോമന്‍ സാമ്രാജത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഒരു ഐക്കണ്‍ ആയി ഈ ദേവാലയം വര്‍ത്തിച്ചിരുന്നു. എ.ഡി. 537-ല്‍ ഈ ദേവാലയത്തിന്റെ പ്രതിഷ്ഠാവേളയില്‍ സോളമന് പണികഴിച്ച ജറുസലേം ദേവാലയവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഇപ്രകാരം ഉദ്ഘോഷിച്ചു: ”ഓ സോളമനേ, ഇതാ, ഞാന്‍ നിന്നെ കീഴടക്കിയിരിക്കുന്നു.”
ഹാഗിയാ സോഫിയാ ദൈവാലയം ഏകദേശം 900 വര്‍ഷക്കാലത്തോളം ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. അവിടെയായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് താമസിച്ചിരുന്നത്; പല സാര്‍വ്വത്രിക സൂനഹദോസുകളും വിളിച്ചുചേര്‍ക്കപ്പെട്ടത്; പല ചക്രവര്‍ത്തിമാരുടെയും കിരീടധാരണം നടത്തിയത്; പ്രൗഢഗംഭീരമായ പ്രദക്ഷിണങ്ങളും സായാഹ്നപ്രാര്‍ത്ഥനകളും നടത്തിയിരുന്നത്. എന്നാല്‍ 1453 മെയ് 29-ന് കോണ്‍സ്റ്റാന്റിനോപ്പിളിനെ ഓട്ടോമാന്‍ തുര്‍ക്കികള്‍ കീഴടക്കുകയും മുഹമ്മദ് സുല്‍ത്താന്‍ ഹാഗിയാ സോഫിയാ ദൈവാലയത്തെ മോസ്കായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും പുരോഗമനവാദിയും രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റുമായിരുന്ന മുസ്തഫാ കമാല്‍ അത്താത്തുര്‍ക്ക് 1934-ല്‍ ഹാഗിയാ സോഫിയായെ മ്യൂസിയമായി പ്രഖ്യാപിച്ചു. ‘മതമൗലികവാദവും രാഷ്ട്രീയ അധികാരവും’ ഈ മ്യൂസിയം ചരിത്രസ്മാരകമായും ബൈസന്റെയിന്റോമന്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ തുടങ്ങി അത്താത്തുര്‍ക്ക് വരെയുള്ള കാലഘട്ടത്തിന്റെ ഓര്മ്മച്ചെപ്പായും ഇക്കാലയളവുവരെ നിലകൊള്ളുകയായിരുന്നു.
ഇപ്രകാരം മ്യൂസിയമായി നിലകൊണ്ട ഹാഗിയാ സോഫിയായെ മോസ്കാക്കി മാറ്റാനുള്ള പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ ഉത്തരവ് ചരിത്രത്തെ തമസ്കരിക്കുന്നതിന്റെയും മതത്തെ രാഷ്ട്രീയചട്ടുകമായി ഉപയോഗിക്കുന്നതിന്റെയും നേര്‍സാക്ഷ്യമാണ്. 1985-ല്‍ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇതിനെ വീണ്ടും മോസ്കാക്കി മാറ്റുന്നതിനെ യുനെസ്കോയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇപ്പോള്‍ ഹാഗിയാ സോഫിയായില്‍ നിന്ന് ബാങ്കുവിളിയാണ് ഉയരുന്നത്.
ഹാഗിയാ സോഫിയായെ മോസ്കാക്കി മാറ്റുന്നതിനെ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസായ ബര്‍ത്തലോമിയ ഒന്നാമനും ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും റഷ്യന്‍ പാത്രിയാര്‍ക്കീസായ സിറിലും കടുത്തഭാഷയില്‍ അപലപിച്ചുവെന്നത് വാസ്തവം. ബര്‍ത്തലോമിയ ഒന്നാമനെ സംന്ധിച്ച് പൗരസ്ത്യവും പാശ്ചാത്യവും സംഗമിക്കുന്ന വിശുദ്ധ ഇടമാണ് ഹാഗിയാ സോഫിയാ. ഓര്‍മ്മയുടെ തമസ്കരണം ഇരുസംസ്കാരങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കും. അതേസമയം ഹാഗിയാ സോഫിയായെ മ്യൂസിയമായി നിലനിര്‍ത്തിയിരുന്നെങ്കില്‍, ക്രിസ്തുമതവും ഇസ്ലാം മതവും തമ്മിലുള്ള ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പ്രകാശഗോപുരമായി ഇത് വര്ത്തിക്കുമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഹാഗിയാ സോഫിയാ മ്യൂസിയത്തെ മോസ്കാക്കി മാറ്റിയത് ക്രിസ്തുമതത്തിനു നേരെയുള്ള ഭീഷണിയായി റഷ്യന്‍ പാത്രിയാര്‍ക്കീസ് സിറില്‍ വിലയിരുത്തുന്നു. ”എന്റെ ചിന്തകള്‍ ഈസ്റ്റാംബൂളിലേയ്ക്കു പോകുന്നു. ഞാന്‍ ഹാഗിയാ സോഫിയായെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞാന്‍ വളരെ ദുഃഖിതനാണ്” എന്ന് കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ പ്രസ്താവിക്കുന്നു.
ചരിത്രത്തെ തമസ്കരിക്കാനോ ഇല്ലാതാക്കാനോ മാറ്റുവാനോ കഴിയുകയില്ല. വര്‍ത്തമാനകാലഘട്ടത്തില്‍ ആധിപത്യം ഉറപ്പിക്കാനായി ചരിത്രത്തെയും സ്മാരകങ്ങളെയും മ്യൂസിയങ്ങളെയും നശിപ്പിക്കുന്നതിന് കാലം മാപ്പ് തരുകയില്ല. ചരിത്രത്തിന് സംസാരിക്കാന്‍ അവകാശമുണ്ട്. അവ എന്നും സംസാരിച്ചുകൊണ്ടിരിക്കുമെന്നു മാത്രമല്ല അവയെ അനുസരിക്കേണ്ടതായും വന്നേക്കാം.
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍
മൗണ്ട് സെന്റ് തോമസ്’കാക്കനാട്