
മതമര്ദകനായ ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സിസിലിയിലെ കറ്റാനിയായില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് എവുപ്ലൂസ്. പ്രാദേശിക ഭരണാധികാരിയായിരുന്ന കാല്വിസിയാന്റെ മന്ദിരാങ്കണത്തില്‍ നിന്നുകൊണ്ട് ഒരുദിവസം താനൊരു ക്രിസ്ത്യാനിയാണെന്നും വിശ്വാസത്തിനുവേണ്ടി മരിക്കാന്‍പോലും തയാറാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. ഇതുകേട്ട ഭരണാധികാരി എവുപ്ലൂസിനെ തന്റെമുമ്പില്‍ ഹാജരാക്കാന്‍ ഭടന്മാരോടു നിര്‍ദേശിച്ചു.
എവുപ്ലൂസ് വിശുദ്ധ ഗ്രന്ഥവുമായാണ് അധികാരിസമക്ഷം ഹാജരായത്. അദ്ദേഹത്തിന്റെ കൈവശം സൂക്ഷിക്കപ്പെട്ട ഗ്രന്ഥം ഏതാണെന്ന് അധികാരി ചോദിച്ചു. “ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷമാണിത്” എന്നായിരുന്നു മറുപടി. ഉടന്‍തന്നെ അതിലെ പ്രതിപാദ്യമെന്തെന്നു കേള്‍ക്കട്ടെ എന്നായി അധികാരി. “അത് ദൈവവചനമാണ്. എന്റെ ഹൃദയത്തില്‍ അത് ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് ഞാന്‍ വിശദീകരിക്കാം.” ഈ മറുപടി അധികാരിയെ പ്രകോപിപ്പിച്ചു.
ദേവന്മാര്ക്ക് പൂജയര്പ്പിക്കാന്കൂടി വിസമ്മതിച്ചതോടെ എവുപ്ലൂസിനെ കഠിനമായി പീഡിപ്പിക്കാന്‍ ഭടന്മാര്ക്ക് നിര്‍ദേശം നല്കി. ദണ്ഡനങ്ങളേറ്റിട്ടും അചഞ്ചലനായി വര്‍ത്തിച്ച എവുപ്ലൂസിനെ ഒടുവില്‍ ശിരച്ഛേദം ചെയ്യാന്‍ കല്പിച്ചു. അവര്‍ ആ കല്പന അക്ഷരംപ്രതി നിറവേറി.
വിചിന്തനം: ”ലോകത്തിന്റെ സകല സുഖങ്ങള്‍ക്കും പകരമായി അങ്ങേ അരൂപിയുടെ വിശിഷ്ടമായ ദിവ്യശ്വാസം എനിക്കു നല്കേണമേ. ജഡമോഹത്തിനുപകരം അങ്ങേ തീരുമാനത്തോടുള്ള സ്നേഹംകൊണ്ട് എന്നെ നിറയ്ക്കേണമേ.”
ഫാ. ജെ. കൊച്ചുവീട്ടില്‍