
കത്തോലിക്കാ സഭയിലെ പ്രാരംഭദശയിലെ വളരെ പ്രശസ്തനായ ഒരു വേദസാക്ഷിയാണ് ലോറന്‍സ്. അദ്ദേഹത്തിന്റെ ബാല്യത്തെക്കുറിച്ച് അധികമൊന്നും നമുക്കറിയില്ലെങ്കിലും അദ്ദേഹം സ്പെയിനില്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി. 251-ല്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട സിക്സ്റ്റസ് രണ്ടാമന് മാര്‍പാപ്പായുടെ ആര്‍ച്ച് ഡീക്കനായിരുന്നു അദ്ദേഹം.
അന്നത്തെ റോമാ ചക്രവര്‍ത്തിയായിരുന്ന വലേറിയന്‍ എ.ഡി. 257-ല്‍ ഒരു വിളംബരം പ്രസിദ്ധം ചെയ്തു. ക്രൈസ്തവസഭയെ ഉന്മൂലനം ചെയ്യുന്നതിനായി സ്ഥലത്തുള്ള മെത്രാന്മാരെയും വൈദികരെയും ഡീക്കന്മാരെയും ഉടന്‍ വധിക്കുക എന്നതായിരുന്നു ആ വിളംബരം. അതനുസരിച്ച് സിക്സ്റ്റസ് രണ്ടാമന് പാപ്പായെ ശത്രുക്കള്‍ ബന്ധിക്കുകയും അദ്ദേഹത്തെ വധിക്കാന്‍ ഉത്തരവുണ്ടാവുകയും ചെയ്തു. വധസ്ഥലത്തേക്കു കൊണ്ടുപോയ പാപ്പായെ കണ്ണുനീര് പൊഴിച്ചുകൊണ്ട് ലോറന്‍സ് അനുഗമിച്ചു. ‘നമ്മുടെ നാഥന്റെ മാംസരക്തങ്ങള്‍ ബലിയര്‍പ്പിച്ചിരുന്ന അവസരങ്ങളില്‍ അങ്ങയെ സഹായിച്ചിരുന്നത് ഞാനായിരുന്നല്ലോ. എന്നാല്‍ പരിശുദ്ധ പിതാവ് സ്വരക്തം ചിന്തപ്പെടാന്‍ പോകുമ്പോള്‍ എന്നെ കൊണ്ടുപോകാത്തത് എന്താണ്?’ എന്നുചോദിച്ച ലോറന്‍സിനോട് അദ്ദേഹം പറഞ്ഞു: “മകനേ, കരയാതിരിക്കൂ. കൂടുതല്‍ ക്ലേശകരമായ പാതയിലൂടെ മൂന്നു ദിവസത്തിനുള്ളില്‍ നീയും എന്നെ അനുഗമിക്കും. നിന്റെ കൈയിലുള്ള നിധിയെല്ലാം ദരിദ്രര്‍ക്ക് ഭാഗിച്ചുകൊടുക്കുക.”
തിരുസഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന ലോറന്‍സിനെ അധികം താമസിയാതെ തന്നെ നഗരാധിപന് വിളിച്ചുവരുത്തി. “സഭാവക സമ്പാദ്യങ്ങള്‍ കൊടുത്താല്‍ പൂര്‍ണ്ണസ്വാതന്ത്ര്യം” – ഇതായിരുന്നു ലോറന്‍സിന്റെ മുന്നിലേക്ക് നഗരാധിപന് വച്ചുനീട്ടിയ വാഗ്ദാനം. മൂന്നുദിവസത്തിനുള്ളില്‍ സഭയുടെ സ്വത്തുക്കള്‍ കാട്ടിത്തരാമെന്ന് വാക്കുകൊടുത്ത ലോറന്‍സിന് അധികാരി മൂന്നുദിവസത്തെ അവധി നല്കി. ഈ മൂന്നുദിവസത്തിനുള്ളില്‍ ലോറന്‍സ് തന്റെ കൈവശം ഏല്പിക്കപ്പെട്ടിരുന്ന ധനമെല്ലാം ദരിദ്രര്‍ക്കായി വീതിച്ചുനല്കി. മൂന്നാം ദിവസം രാവിലെ വാഗ്ദാനാനുസരണം സ്വത്തുക്കള്‍ കാട്ടിത്തരാന്‍ നഗരാധിപന് ലോറന്‍സിനോടു കല്പിച്ചു. ലോറന്‍സിന്റെ നിര്‍ദേശമനുസരിച്ച് അവിടെ കൂടിയിരുന്ന ദരിദ്രരായ സഹസ്രജനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ലോറന്‍സ് പറഞ്ഞു: “കണ്ടാലും, ഇതാ സഭയുടെ സമ്പാദ്യം.”
കോപത്താല്‍ ജ്വലിച്ച അധികാരി ലോറന്‍സിനെ അതിക്രൂരമായി വധിക്കാൻ തീരുമാനിച്ചു. സാവകാശം ഓരോ അവയവവും വെന്തുദഹിക്കത്തക്കവണ്ണം കല്‍ക്കരി നിറച്ചുള്ള ഒരു ഇരുമ്പടുപ്പ് സജ്ജമാക്കാന്‍ അദ്ദേഹം കല്പിച്ചു. പീഡനയന്ത്രത്തിലെ അഗ്നി അദ്ദേഹത്തില്‍ എരിഞ്ഞിരുന്ന സ്നേഹാഗ്നിയുടെ ആധിക്യത്താല്‍ വിശുദ്ധന് അറിഞ്ഞതേയില്ല. കുറേനേരം അതേ സ്ഥിതിയില്‍ കിടന്ന ലോറന്‍സ് പറഞ്ഞു: “ഒരുവശം നല്ലവണ്ണം വെന്തുകഴിഞ്ഞിരിക്കുന്നു. ഇനി മറിച്ചുകിടത്താം.” പീഡകര്‍ അദ്ദേഹത്തെ മറിച്ചുകിടത്തി. അല്പസമയം കഴിഞ്ഞ് ലോറന്‍സ് വീണ്ടും പറഞ്ഞു: “കൊള്ളാം, നന്നായി വെന്തുകഴിഞ്ഞിരിക്കുന്നു. ഇനിയെടുത്തു ഭക്ഷിക്കാം.” ഈ അവസ്ഥയിലും അദ്ദേഹം ആ മഹാനഗരത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടിരുന്നു.
വിശുദ്ധന്റെ ആത്മബലി പരിപൂര്ണ്ണമാകേണ്ട സമയം സമാഗതമായി. കണ്ണുകളെ സ്വര്‍ഗത്തിലേക്കുയര്‍ത്തി അദ്ദേഹം തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. വിശുദ്ധനെ വധിക്കുന്നത് കാണാനെത്തിയ ക്രൈസ്തവ വിരുദ്ധരെല്ലാം അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസവും സഹനശക്തിയും കണ്ട് മാനസാന്തരപ്പെട്ട് “ഞങ്ങള്‍ക്കും ക്രിസ്ത്യാനികളാകണം” എന്ന് വിളിച്ചുപറഞ്ഞു. അവര്‍ തന്നെയാണ് വിശുദ്ധന്റെ മൃതദേഹം ഭക്തിപൂര്‍വം സംസ്കരിച്ചതും. അദ്ദേഹത്തിന്റെ മരണം പിന്നീട് റോമായുടെ മാനസാന്തരത്തിനുതന്നെ കാരണമായി.
വിചിന്തനം: ”ദൈവത്തിന്റെ ആഗമനം ഉത്സാഹത്തോടെ പ്രതീക്ഷിക്കുകയും ഹൃദയകവാടങ്ങള്‍ അവിടുത്തേക്കായി തുറന്നിടുകയും ചെയ്താല്‍ സന്തോഷപൂര്‍വം അവിടുന്ന് നമ്മോടു സംസാരിക്കും.”
ഫാ. ജെ. കൊച്ചുവീട്ടില്‍