വിശുദ്ധിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ നാമകരണപ്രക്രിയകൾ ആരംഭിച്ചു

വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച എനിയോഗുവിലെ ഉമുലെമിൽ നിന്നുള്ള പതിനാലുകാരിയായ വിവിയൻ ഉച്ചേച്ചി ഓഗുവിനെ വാഴ്ത്തപ്പെട്ടവളാക്കുന്നതിനും വിശുദ്ധയാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ബലാത്സംഗശ്രമം ചെറുത്തതിനെതുടർന്ന് വിവിയൻ, 2009 നവംബർ 15 -ന് ആയുധധാരികളാൽ വെടിയേറ്റു മരിക്കുകയായിരുന്നു.

ഒക്ടോബർ 14 -ന് ആരംഭിച്ച നടപടിക്രമങ്ങൾ പൂർത്തിയായാൽ, 1998 മാർച്ച് 22 -ന് ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച സിപ്രിയാനോ ഇവെൻ ടാൻസിക്കുശേഷം നൈജീരിയയിലെ കത്തോലിക്കാ സഭയുടെ രണ്ടാമത്തെ വാഴ്ത്തപ്പെട്ടവളായി വിവിയൻ മാറും. വി. മരിയ ഗൊരേത്തിയെപ്പോലെ, വിശുദ്ധയുടെ ജീവിതപാത പിന്തുടർന്ന്, തന്നെയും തന്റെ സഹോദരിയെയും ദുരുപയോഗം ചെയ്യാൻ വന്ന ഒരുസംഘം കൊള്ളക്കാരുടെ ശ്രമങ്ങളെ ചെറുത്തുനിന്നുകൊണ്ട് മരണംവരിച്ചവളാണ് വിവിയൻ.

2009 നവംബർ 15, ഞായറാഴ്ച തന്റെ മരണദിവസം രാവിലെ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തശേഷം തന്റെ അവസാന മതബോധനപാഠത്തിൽനിന്ന് വിവിയൻ മാതൃകയായി എടുത്തത് വി. മരിയ ഗൊരേത്തിയെ ആയിരുന്നു. അതോടൊപ്പം, വി. മരിയ ഗൊരേത്തിയെ അനുകരിക്കാനും ഒരിക്കലും ബലാത്സംഗത്തിനോ, ഏതെങ്കിലും തരത്തിലുള്ള അധാർമ്മികതയ്‌ക്കോ വശംവദരാകരുതെന്നും വിവിയൻ തന്റെ സഹവിദ്യാർഥികളോട് എപ്പോഴും അഭ്യർഥിച്ചിരുന്നു.

തന്റെ ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവർക്കും അശരണർക്കും ഏറെ സഹായങ്ങൾ നൽകിയിരുന്ന വിവിയന്റെ രക്തസാക്ഷിത്വത്തിനും വിശുദ്ധിക്കുംവേണ്ടിയുള്ള ആവശ്യം അനുദിനം എല്ലായിടത്തും വളർന്നുവന്നതിനാലാണ് കല്ലറ തുറന്നുകൊണ്ട് നാമകരണ നടപടികൾ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.