
ഫെബ്രുവരി 24 ന് റഷ്യൻ – ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. യു എൻ കണക്കുകൾ പ്രകാരം, 2,400-ലധികം കുട്ടികൾ ഉൾപ്പെടെ 12,600-ലധികം സാധാരണക്കാർ ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടു. കൂടാതെ, 10%-ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. യുദ്ധം മൂലം രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. എല്ലാം തകർത്തെറിഞ്ഞ ഈ യുദ്ധത്തിൽ അവശേഷിക്കുന്നത് പ്രതീക്ഷ മാത്രമാണെന്ന് ഉക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ വിശ്വൽദാസ് കുൽബോകാസ് വെളിപ്പെടുത്തുന്നു.
സംഘർഷം രൂക്ഷമാകുമ്പോൾ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഉക്രേനിയക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. വേദനയും നാശവും ഉണ്ടെങ്കിലും, യുദ്ധത്തിൽ കഷ്ടപ്പെടുന്നവരുടെ ഏക ആശ്രയം പ്രത്യാശയാണെന്ന് ന്യൂൺഷ്യോ വിശ്വൽദാസ് ഊന്നിപ്പറയുന്നു. “ഈ വർഷം പ്രതീക്ഷയുടെ ജൂബിലി വർഷമായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇത്തരമൊരു ഭയാനകമായ യുദ്ധത്തിൽ പ്രതീക്ഷയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഈ മൂന്നാം വാർഷികം ഒരു പ്രത്യേക തിയതിയല്ല. കാരണം എല്ലാ ദിവസവും ഞങ്ങൾക്ക് യുദ്ധത്തിന്റെ ദിവസമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പോസ്തോലിക ന്യൂൺഷ്യോയെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നം റഷ്യൻ പ്രദേശത്തെ യുദ്ധത്തടവുകാരുടെയും സിവിലിയൻ തടവുകാരുടെയും അവസ്ഥയാണ്. “ആയിരക്കണക്കിന് തടവുകാർ മനുഷ്യത്വരഹിതമായ അവസ്ഥകൾ അനുഭവിക്കുന്നു,” അദ്ദേഹം അപലപിക്കുന്നു.
ഉദാഹരണത്തിന്, റഷ്യയിലെ ജയിലിൽ ഏതാണ്ട് മൂന്ന് വർഷം കഴിഞ്ഞ ലുഡ്മില എന്ന 60 വയസ്സുള്ള ഒരു സ്ത്രീയുടെ സാക്ഷ്യം ഇപ്രകാരമാണ്. “ആഴ്ചകളോളം ആ സ്ത്രീയെ ഉറങ്ങാൻ അനുവദിക്കാതെ പീഡിപ്പിച്ചു. അവൾ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ അവൾക്ക് ചില രേഖകളിൽ ഒപ്പിടുകയായിരുന്നു,” അദ്ദേഹം പറയുന്നു.
സാധാരണക്കാരെ മോചിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി കൂടുതൽ വഷളാക്കുന്നു. “സൈന്യത്തിന് ഒരു എക്സ്ചേഞ്ച് സംവിധാനമുണ്ട്, പക്ഷേ സാധാരണക്കാർക്ക് ഇല്ല. അവരുടെ സ്ഥിതി കൂടുതൽ നിരാശാജനകമാണ്, ” അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.