ഫ്രാൻസിസ് പാപ്പയുടെ 46-ാമത് അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി

ഫ്രാൻസിസ് പാപ്പയുടെ 46-ാമത് അപ്പസ്തോലിക യാത്ര ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8:15-ന് മാർപാപ്പ റോമിലെ ഫിയുമിചിനോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലക്സംബർഗിലേക്ക് പുറപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പ പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് ലക്‌സംബർഗിൽ ഇറങ്ങും. ഔദ്യാഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷം 10.45ന് ഗ്രാൻഡ് ഡ്യൂക്കൽ പാലസിൽ ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്കിനെ സന്ദർശിക്കും. തുടർന്ന് 11.15ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പിന്നീട്, 11:50 ന് പാപ്പ സെർക്കിൾ സിറ്റിയിൽ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചഭക്ഷണത്തിന് ശേഷം ബ്രസൽസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ലക്സംബർഗിലെ കത്തീഡ്രൽ ഓഫ് ഔർ ലേഡിയിൽ കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്യും.

യൂറോപ്പിന്റെ ഹൃദയ ഭാഗത്തേക്കുള്ള പാപ്പായുടെ ഹ്രസ്വമായ സന്ദർശനമാണിത്. ഇന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞു പാപ്പ ബ്രസ്സൽസിലേക്ക് പുറപ്പെടും. സെപ്റ്റംബർ 29 ഞായറാഴ്ച വരെ അവിടെ തുടരും. കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ലൂവെയ്ൻന്റെ 600-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കുകയാണ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഒരു ലക്ഷ്യം. ല്യൂവെനിലെ വിദ്യാർഥികളുമായും അക്കാദമിക് സമൂഹവുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ബ്രസൽസിലെ കിംഗ് ബൗഡൂയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കിടെ അന്ന ഡി ജീസസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും.

വിമാനത്താവളത്തിലേക്കു പോകുന്നതിനു മുമ്പ്, ഒരു കൂട്ടം ഭവനരഹിതരായ പുരുഷന്മാരും സ്ത്രീകളും കർദിനാൾ കോൺറാഡ് ക്രാജെവ്സ്കിനൊപ്പം ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ഈ ഭവനരഹിതരായ ആളുകൾ പലപ്പോഴും രാത്രിയിൽ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിന്റെ സമീപത്തോ ചുറ്റുമുള്ള തെരുവുകളിലോ അഭയം തേടുന്നവരാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.