ഇറ്റലിയിലെ ഉക്രേനിയൻ ബൈസന്റൈൻ കത്തോലിക്കാ എക്സാർക്കേറ്റിന്റെ വ്യവസ്ഥകൾ പുതുക്കി മാർപാപ്പാ

ഇറ്റലിയിലെ ബൈസന്റൈൻ ആചാരത്തിലെ ഉക്രേനിയൻ കത്തോലിക്കാ വിശ്വാസികൾക്കുള്ള എക്സാർക്കേറ്റിന്റെ മാനദണ്ഡങ്ങളും വ്യവസ്ഥകളും ഫ്രാൻസിസ് പാപ്പാ പുതുക്കി. 2023 ജൂൺ 23-ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ആർച്ചുബിഷപ്പ് ക്ലൗദിയോ ഗുജെറോത്തിക്കു നൽകിയ വ്യക്തിപരമായ കൂടിക്കാഴ്ചാവേളയിലാണ് ഇറ്റലിയിലെ ബൈസന്റൈൻ ആചാരത്തിലെ ഉക്രേനിയൻ കത്തോലിക്കാ വിശ്വാസികൾക്കുള്ള എക്സാർക്കേറ്റിന്റെ മാനദണ്ഡങ്ങളും വ്യവസ്ഥകളും പുതുക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടത്.

കത്തോലിക്കാ വിശ്വാസത്തിലുള്ള ആഴപ്പെടലിനും വ്യക്തിസഭയുടെ ഉത്ഭവം അഭംഗുരം കാത്തുസൂക്ഷിക്കാനും ഇത് ഉപകാരപ്പെടുമെന്നും പാപ്പാ പറഞ്ഞു. വിവിധങ്ങളായ എട്ട് ആർട്ടിക്കിളുകളാണ് ഈ സംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ ലത്തീൻസഭയുമായി ചേർന്നുപ്രവർത്തിച്ചുകൊണ്ട് കൂടുതൽ ഫലപ്രദമായി വിശ്വാസപ്രഘോഷണം നടത്താനുതകുന്ന നിർദേശങ്ങളാണ് അടിസ്ഥാനാശയം. ആദ്യ ആർട്ടിക്കിളിൽ എക്‌സാർക്കേറ്റിന്റെ സ്വഭാവം വിവരിക്കുന്നു. സ്വതന്ത്രസഭയായ ഉക്രൈൻ-ഗ്രീക്ക് കത്തോലിക്കാ സഭയിൽ അംഗങ്ങളായവരും ഇറ്റലിയിൽ പൂർണ്ണമായോ, ഭാഗികമായോ വാസസ്ഥലം ഉറപ്പിച്ചിരിക്കുന്ന ദൈവജനത്തിനുവേണ്ടിയാണ് എക്‌സാർക്കേറ്റ് രൂപിതമായിരിക്കുന്നത്.

അവകാശംകൊണ്ട് ഇറ്റാലിയൻ മെത്രാൻസമിതിയിൽ അംഗമായ എക്‌സാർക്കേറ്റ്, മെത്രാൻസമിതിയെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് രണ്ടാമത്തെ ആർട്ടിക്കിളിൽ പറയുന്നു. തുടർന്നുള്ള ആർട്ടിക്കിളുകളിൽ എക്‌സാർക്കേറ്റ് പ്രവർത്തനം നടത്തുന്ന സ്ഥലത്തെ ഇറ്റാലിയൻ രൂപതകളുമായും മെത്രാന്മാരുമായും നടത്തേണ്ട ആശയവിനിമയവും ഏകോപവും പ്രവർത്തനങ്ങളും എടുത്തുപറയുന്നു.

വ്യക്തിഗതമായ ഇടവകകൾ സ്ഥാപിക്കുന്നതിലും പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു ഇടവക സ്ഥാപിക്കുമ്പോൾ ബന്ധപ്പെട്ട സ്ഥലത്തെ രൂപതാധികാരിയുടെ അഭിപ്രായം തേടുകയും പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയെ അറിയിക്കുകയും ചെയ്യണം. സംയുക്ത അജപാലന ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എക്സാർക്കേറ്റിലെ വൈദികർ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്ന രൂപതയുടെ വൈദികകൂട്ടായ്മയുമായും രൂപതയുമായും ഐക്യത്തിന്റെ ഒരു ബന്ധം വളർത്തിയെടുക്കണം; അതുപോലെ അജപാലനശുശ്രൂഷയിൽ പരസ്പരമുള്ള സഹകരണവും നിർദേശിച്ചിട്ടുണ്ട്.

അവസാന രണ്ട് ആർട്ടിക്കിളുകളിൽ ഉക്രേനിയൻ-ഗ്രീക്ക് കത്തോലിക്കാ സഭയിൽ അംഗങ്ങളായ വൈദികർ പഠനാവശ്യങ്ങൾക്കായി ഇറ്റലിയിലെത്തുമ്പോൾ രൂപതകളിലെ സേവനത്തിന് എക്സാർക്കേറ്റിന്റെ നുള്ള ഒസ്‌താ ആവശ്യമെന്നുപറയുമ്പോൾ അവസാന ആർട്ടിക്കിൾ പുതിയ സന്യാസഭവനങ്ങളും അപ്പസ്തോലിക ജീവിതത്തിനുള്ള സൊസൈറ്റികളും ആരംഭിക്കാൻ എക്‌സാർക്കേറ്റ് പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ അനുമതി നേടണമെന്നും എടുത്തുപറയുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.