ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ

ഇസ്രായേൽ – പലസ്തീൻ യുദ്ധസാഹചര്യത്തിൽ ഏറെ ദുരിതങ്ങളനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും സമർപ്പിതരെയും ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടാണ്, വേദനിക്കുന്ന ജനത്തോട് പാപ്പാ തന്റെ സാമിപ്യം അറിയിച്ചത്.

എല്ലാവർക്കും തന്റെ ആശീർവാദം നൽകുകയും യുദ്ധത്തിന്റെ അവസാനത്തിന് തന്റെ പ്രാർഥനകൾ ഉറപ്പുനൽകുകയും ചെയ്തു. പാപ്പായുടെ ഫോൺകോളിൽ ഏറെ സന്തോഷമുണ്ടെന്നും ഞങ്ങളുടെ കഷ്ടപ്പാടുകൾ പാപ്പാ അറിയുന്നുവെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ അഭിമാനമുണ്ടെന്നും സി. നബീല സാലിഹ് പറഞ്ഞു. ഇടവകയുടെ നേതൃത്വത്തിലുള്ള ക്യാംപിൽ, രോഗികളും കുടുംബങ്ങളും കുട്ടികളും വികലാംഗരും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരടക്കം ഏകദേശം അഞ്ഞൂറോളം ആളുകൾ കഴിയുന്നുണ്ട്. യുദ്ധത്തിന്റെ അവസാനത്തിനും സമാധാനത്തിനും സഭയുടെ ആവശ്യങ്ങൾക്കും, നടന്നുകൊണ്ടിരിക്കുന്ന സിനഡിന്റെ പ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ കഷ്ടപ്പാടുകൾ സമർപ്പിക്കുന്നുവെന്നും വൈദികനും സിസ്റ്റേഴ്‌സും പാപ്പായ്ക്ക് ഉറപ്പുനൽകി.

പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെതുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ നിഷ്കളങ്കരായ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമാകുന്ന കേന്ദ്രമാണ് ഗാസയിലെ ദേവാലയങ്ങൾ. യുദ്ധം അതിന്റെ മൂർധന്യതയിൽ നിൽക്കുമ്പോഴും ഇടവകയുടെ അജപാലനകാര്യങ്ങളിൽ യാതൊരു കുറവുമുണ്ടായിട്ടില്ല. എല്ലാദിവസവും രണ്ടു കുർബാനവീതം അർപ്പിക്കപ്പെടുന്നു. അതിൽ രണ്ടിലും ധാരാളമാളുകളാണ് പങ്കെടുക്കുന്നത്. രാത്രിയും പകലും നിർത്താതെയുള്ള ബോംബാക്രമണങ്ങൾ തുടരുന്നത്, സാധാരണ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നും അതിനാൽ എത്രയുംവേഗം ഞങ്ങൾക്ക് സമാധാനം വേണമെന്നും ഗാസയിലെ ജനങ്ങൾ അഭ്യർഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.