
2020 ആഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകർത്ത് 235 പേരുടെ മരണത്തിനും 6,500 പേർക്ക് ഗുരുതര പരിക്കുകൾക്കും ഇടവരുത്തിയ സ്‌ഫോടനത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന് തന്റെ സന്ദേശത്തിനിടെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. സ്‌ഫോടനത്തിൽ ഇരകളായവർക്കുവേണ്ടി താൻ പ്രാർഥിച്ചുവെന്നും തന്റെ പ്രാർഥനകൾ ഇന്നും തുടരുന്നുവെന്നും പാപ്പ വെളിപ്പെടുത്തി.
ലെബനനിലെ നിലവിലെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥകളും പാപ്പ എടുത്തുപറഞ്ഞു. സ്‌ഫോടനത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയെയും സ്വർഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും ഇന്ന് സ്വർഗത്തിൽനിന്നും അവർ ലെബനൻ ജനതയുടെ കഷ്ടപ്പാടുകൾ കണ്ടുകൊണ്ട് നിങ്ങൾക്കായി പ്രാർഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. പരസ്പരവിരുദ്ധമായ ശക്തികളും താല്പര്യങ്ങളും ഉടലെടുക്കുന്ന ലെബനൻസമൂഹത്തിൽ സത്യവും നീതിയും എല്ലാറ്റിനുംമേൽ ആധിപത്യം പുലർത്തണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
“ലെബനനിലും പലസ്തീനിലും ഇസ്രായേലിലും യുദ്ധം കാരണം ഓരോ ദിവസവും നിരവധി നിരപരാധികൾ മരിക്കുന്നതു കാണുന്നതിന്റെ വേദന അവരോടൊപ്പം ഞാനും അനുഭവിക്കുന്നു. യുദ്ധം എല്ലായ്‌പ്പോഴും ഒരു പരാജയമാണ്; രാഷ്ട്രീയത്തിന്റെ പരാജയമാണ്, മാനവികതയുടെ പരാജയമാണ്, ലജ്ജാകരമായ കീഴടങ്ങലാണ്” – ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തി. വ്യത്യസ്ത സമുദായങ്ങൾ സഹവർത്തിത്വം പുലർത്തുന്ന, പ്രത്യേക നേട്ടങ്ങൾക്കുമുന്നിൽ പൊതുനന്മയ്ക്കു പ്രാധാന്യം നൽകുന്ന സാഹോദര്യത്തിന്റെ നാടാണ് ലെബനൻ എന്നും പാപ്പ എടുത്തുപറഞ്ഞു. അതിനാൽ, നിരാശപ്പെടാതെ ദൈവത്തിലുള്ള പ്രത്യാശയിൽ മുമ്പോട്ടുപോകാൻ പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. തന്റെ പ്രാർഥനകളിൽ എപ്പോഴും ലെബനൻ ജനതയുണ്ടാകുമെന്ന ഉറപ്പും പാപ്പ നൽകി.
കടപ്പാട്: വത്തിക്കാൻ ന്യൂസ്