സമാധാനത്തിനായി പ്രാർഥിക്കാനും പ്രയത്നിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ

സമാധാനത്തിനായി പ്രാർഥിക്കാനും പ്രയത്നിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 16-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണജനം ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടതിന്റെയും സമാധാനസ്ഥാപനത്തിനായി പ്രാർഥിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചു.യുദ്ധങ്ങളിലായിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ പറഞ്ഞു. റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ ഭാഗമായി, ഉക്രൈനിൽ കടുത്ത യാതനകളിലൂടെ കടന്നുപോകുന്ന ആളുകളെയും, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ എന്നിവിടങ്ങളെയും പാപ്പ പ്രത്യേകം പരാമർശിച്ചു.

യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ ഇത്തവണയും ആവർത്തിച്ചു. സമാധാനത്തിനായി പ്രാർഥിക്കാനുള്ള ആഹ്വാനവും പാപ്പ മുന്നോട്ടുവച്ചു. റേഡിയോ മരിയ സംഘടിപ്പിച്ച ആഗോളസമ്മേളനത്തിന്റെ ഭാഗമായി റോമിലെത്തി പാപ്പയുടെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയ ആളുകളെ അഭിസംബോധന ചെയ്‌ത പാപ്പ, സഭയുടെ പ്രതിധ്വനിയെന്നോണം സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യം എങ്ങും പരത്താൻ ആഹ്വാനം ചെയ്‌തിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.