![pala](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/pala.jpg?resize=696%2C435&ssl=1)
പാലസ്തീന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. ഡിസംബർ 12 ന് രാവിലെ ആയിരുന്നു മുപ്പതു മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ച നടന്നത്.
പരിശുദ്ധ സിംഹാസനവും പലസ്തീനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ, കത്തോലിക്ക സഭ പലസ്തീൻ സമൂഹത്തിനേകുന്ന സംഭാവനകൾ, ഗാസയിലെ ഗുരുതരമായ മാനവികാവസ്ഥയയുടെ പശ്ചാത്തലത്തിൽ നൽകപ്പെടുന്ന സഹായങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകേണ്ടതിന്റെയും എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടേണ്ടതിന്റെയും ആവശ്യകതയും ഇവർ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. എല്ലാത്തരം ഭീകരതയെയും ആവർത്തിച്ച് അപലപിക്കുകയും സംഭാഷണത്തിലൂടെയും നയതന്ത്ര സമീപനത്തിലൂടെയും ഇസ്രായേൽ പലസ്തീൻ പ്രശ്നപരിഹൃതിയിലെത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
പ്രത്യേക പദിവിയാൽ സംരക്ഷിക്കപ്പെട്ട്, ജറുസലേം ഏകദൈവ വിശ്വാസം പുലർത്തുന്ന മൂന്ന് മഹാമതങ്ങളുടെ സമാഗമത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായിരിക്കുമെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഗാസയിലെ വി. പ്രൊഫിറിയൊയുടെ ഒരു രൂപവും 2014 ൽ ഫ്രാൻസിസ് പാപ്പ ബെത്ലഹേം മതിൽ സന്ദർശിച്ചതിന്റെ ഒരു ചിത്രവും പ്രസിഡന്റ് അബ്ബാസ് പാപ്പയ്ക്കു സമ്മാനിച്ചു.
പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്റ് അബ്ബാസ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രൊ പരോളിൻ, വിദേശനാടുകളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും സംഭാഷണം നടത്തി. സമാധാനം ഏറെ അഭിലഷിക്കുന്ന വിശുദ്ധനാട്ടിലേക്ക് തീർഥാടകർ വീണ്ടും എത്തിച്ചേരുന്നതിന് 2025 ലെ ജൂബിലി വർഷം ഇടയാക്കുമെന്ന പ്രത്യാശയും പ്രസിഡന്റ് അബ്ബാസും കർദിനാൾ പരോളിനും ആർച്ചുബിഷപ്പ് ഗാല്ലഗെറും ആശംസിച്ചു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്