ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച് പാക്കിസ്ഥാൻ നിയമനിർമ്മാണസഭ

സമീപകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള തുടർച്ചയായ ആൾക്കൂട്ടവിചാരണകളും കൊലപാതകങ്ങളും ഏറി വരുന്ന പാക്കിസ്ഥാനിൽ, ഇത്തരം ഹീനകൃത്യങ്ങളെ പാക്കിസ്ഥാൻ നിയമനിർമ്മാണസഭ അപലപിക്കുകയും നിയമവാഴ്ചയെ ബഹുമാനിക്കാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. ആൾക്കൂട്ടക്കൊലയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തെ സംയുക്ത നിയമനിർമ്മാണ സഭ അംഗീകരിച്ചു.

ജൂൺ 23-ന് അംഗീകരിക്കപ്പെട്ട പ്രമേയത്തിൽ നിയമവാഴ്ച നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ  അടിയന്തരപ്രാധാന്യം അടിവരയിടുകയും ചെയ്യുന്നു. അക്രമത്തെ ചെറുക്കുന്നതിനും എല്ലാ പൗരന്മാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുനൽകുന്നതുമായ നിയമനിർമ്മാണ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. നീതിന്യായവകുപ്പിന്റ ചുമതലയുള്ള മന്ത്രി ആസാം നസീർ തരാർ ആണ് പ്രമേയം മുൻപോട്ടു വച്ചത്.

ജീവിക്കാനുള്ള അവകാശം പാക്കിസ്ഥാൻ ഭരണഘടന അനുശാസിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സ്വാത്തിലും സർഗോദയിലും മതനിന്ദാകുറ്റങ്ങൾ ആരോപിച്ച് പൗരന്മാരെ ആൾക്കൂട്ടക്കൊല ചെയ്തതിൽ സഭ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഒരു പരിഷ്കൃതസമൂഹത്തിൽ ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും, ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനും, അവർക്കെതിരെ കഠിന നടപടികൾ സ്വീകരിക്കാനും  പ്രമേയത്തിൽ ആവശ്യപ്പെടുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും പ്രമേയത്തെ പിന്തുണച്ചു എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഇതിനോടകം പഞ്ചാബ് പ്രാദേശിക നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും മതനിന്ദയുടെ പേരിലുള്ള അക്രമസംഭവങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഇത്തരം അക്രമങ്ങളും കൂട്ടക്കൊലകളും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.