
കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്തോ ദൊമിങ്കോയിലെ ഒരു നിശാക്ലബിൽ ഏപ്രിൽ എട്ടാം തീയതിയുണ്ടായ അപകടത്തിന്റെ ഇരകൾക്ക് ടെലെഗ്രാം സന്ദേശം അയച്ച് ഫ്രാൻസിസ് പാപ്പ. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ അപകടത്തിൽപെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരൊളിനാണ് സാന്തോ ദൊമിങ്കോ അതിരൂപതാധ്യക്ഷൻ, ആർച്ചുബിഷപ്പ് ഫ്രാൻസിസ്‌കോ ഓസോറിയാ അക്കോസ്ത്തയ്ക്ക് സന്ദേശമയച്ചത്.
സാന്തോ ദൊമിങ്കോയിൽ നിരവധി ആളുകളുടെ മരണത്തിനും നൂറുകണക്കിനാളുകളുടെ പരിക്കിനും കാരണമായ ഈ ദാരുണപകടത്തിൽ, പാപ്പ ദുഖിതനാണെന്നും അപകടത്തിൽ മരണമടഞ്ഞവർക്കുവേണ്ടി പരിശുദ്ധപിതാവ് പ്രാർഥിക്കുന്നുവെന്നും കർദിനാൾ പരൊളിൻ എഴുതി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും എല്ലാ ശുശ്രൂഷകളും സഹായവും ലഭിക്കട്ടെയെന്നും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അവർക്കുണ്ടാകട്ടെയെന്നും തന്റെ സന്ദേശത്തിൽ കുറിച്ച കർദിനാൾ, ഏവർക്കും ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശയുടെ അടയാളമായി പാപ്പയുടെ ആശ്വാസദായകമായ ആശീർവാദവും നേർന്നു.
ചൊവ്വാഴ്ച വൈകുന്നേരം ‘ജെറ്റ് സെറ്റ്’ എന്ന പേരിലുള്ള ഈ നിശാക്ലബിൽ നടന്ന ഒരു സംഗീതക്കച്ചേരിക്കിടെയുണ്ടായ ഈ അപകടത്തിൽ, ഡൊമിനിക്കൻ മെത്രാൻ സമിതിയും തങ്ങളുടെ ഐക്യദാർഢ്യവും സാമീപ്യവും പ്രാർഥനകളും അറിയിച്ചിരുന്നു. സംഭവത്തിന്റെ ഇരകൾക്കായി മെത്രാൻസമിതി ജനറൽ സെക്രെട്ടറി അഭിവന്ദ്യ ഫൗസ്ത്തീനോ ബുർഗോസ് കഴിഞ്ഞ ദിവസം വിശുദ്ധബലിയർപ്പിച്ചിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക് പ്രെസിഡന്റ് ലൂയിസ് അബിനാദെർ ഏപ്രിൽ 8, 9, 10 തീയതികളിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.