2024-ലെ ‘ഓസ്വാൾഡോ പേ അവാർഡ്’ നിക്കരാഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസിന്. ലോകമെമ്പാടുമുള്ള ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയുടെ സംരക്ഷണത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ വർഷംതോറും നൽകിവരുന്ന പുരസ്‌കാരമാണിത്.
നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടക്രൂരതയെത്തുടർന്ന് ജനാധിപത്യത്തിനും രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിനാണ് ബിഷപ്പ് അൽവാരസിന് അവാർഡ് ലഭിച്ചത്.
2023 ഫെബ്രുവരിയിൽ, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിഷപ്പിനെ നിക്കരാഗ്വൻ ഭരണകൂടം 26 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എങ്കിലും 2024 ജനുവരിയിൽ വത്തിക്കാന്റെ ഇടപെടലുകളെതുടർന്ന് ബിഷപ്പ് അൽവാരെസിനെയും മറ്റൊരു ബിഷപ്പിനെയും 15 വൈദികരെയും രണ്ട് വൈദികാർഥികളെയും വിട്ടയച്ചു. അവരെയെല്ലാം വത്തിക്കാനിലേക്കു നാടുകടത്തി.
“സ്വാതന്ത്ര്യവും ജനാധിപത്യവും തേടുന്ന അനേകർക്ക് ബിഷപ്പിന്റെ ധൈര്യം ഒരു പ്രത്യാശയാണ്. നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിനാണ് ബിഷപ്പ് റൊളാൻഡോ അൽവാരസിന് ഈ അവാർഡ് നൽകുന്നത്. അദ്ദേഹം ഞങ്ങൾക്കൊരു മാതൃകയാണ്” – ജൂലൈ 22-നു പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ സംഘടന പറഞ്ഞു.