ബൾഗേറിയൻ ഓർത്തോഡോക്സ് സഭയ്ക്ക് പുതിയ പാത്രിയാർക്കീസ്

ബൾഗേറിയൻ ഓർത്തോഡോക്സ് സഭയുടെ പുതിയ തലവനായി 52 വയസുകാരനായ വിദിനിലെ ഡാനിൽ മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തു. ബൾഗേറിയൻ ഓർത്തോഡോക്സ് സഭയുടെ പാത്രിയർക്കീസ് ആയിരുന്ന ​​നിയോഫിറ്റിന്റെ  മരണശേഷം, ജൂൺ മാസം മുപ്പതാം തീയതിയാണ് പുതിയ പാത്രിയാർക്കീസിനെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് കൗൺസിൽ സമർപ്പിച്ച മൂന്നു സ്ഥാനാർഥികളിൽ ഏറെ പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു വിദിനിലെ ഡാനിൽ മെത്രാപ്പോലീത്ത. മറ്റു ക്രൈസ്തവമേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണം നടന്നു. പുരോഹിതരും അത്മായരും അടങ്ങുന്ന 140 അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കൗൺസിലിൽ 138 പേരാണ് പങ്കെടുത്തത്.

കഴിഞ്ഞ ജൂൺ 20-നാണ് 14 മെത്രാപ്പോലീത്തമാർ സഭാ തിരഞ്ഞെടുപ്പ് കൗൺസിലിലേക്ക് വിദിനിലെ ഡാനിൽ മെത്രാപ്പോലീത്തയുടെ പേര് നിർദേശിച്ചത്. കത്തീഡ്രൽ ദൈവാലയത്തിൽവച്ചു നടന്ന പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ്, ബർത്തലോമിയോ ഒന്നാമൻ, വത്തിക്കാൻ പ്രതിനിധിയായി മതസൗഹാർദ്ദത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കുർട്ട് കോച്, അപ്പസ്തോലിക് നുൺഷ്യോ മോൺസിഞ്ഞോർ ലുച്ചാനോ സുറിയാനി, ബുൾഗരിയുടെ പ്രസിഡന്റ് റുമെൻ രദേവ്, രാജാവ് സിമെയോനെ എന്നിവർ പങ്കെടുത്തു.

1972 മാർച്ച് രണ്ടിന് സ്മോളിയൻ നഗരത്തിലാണ് പുതിയ പാത്രിയർക്കീസായ ഡാനിൽ മെത്രാപ്പോലീത്തയുടെ ജനനം. 2004-ൽ വൈദികനായ ഡാനിൽ തുടർന്ന് 2008-ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും 2018-ൽ വിദിനിലെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. വിദിനിലെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചുവരവെയാണ് ഈ പുതിയ നിയോഗത്തിനായി സഭ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.