ഉക്രൈയിനിൽ ബന്ധുമിത്രാദികൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ നിരവധിയെന്ന് റിപ്പോർട്ടുകൾ

ഉക്രൈയിനിൽ മൂന്നു വർഷം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷം ചുരുങ്ങിയത് ഒരു ഉറ്റ കുടുംബാംഗമോ അല്ലെങ്കിൽ മിത്രമോ നഷ്ടപ്പെട്ട കുട്ടികളുടെ സംഖ്യ അഞ്ചിൽ ഒന്നു വരുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ് വെളിപ്പെടുത്തുന്നു. റഷ്യ 2014 മുതൽ ഉക്രൈയിനെതിരെ ആക്രമണം തുടങ്ങിയിരുന്നെങ്കിലും 2022 ഫെബ്രുവരിയിലാണ് അതു പൂർണ്ണരൂപത്തിലുള്ള ഒരു യുദ്ധമായി പരിണമിച്ചത്.

ഏറെ നാളുകളായി, ദൗർഭാഗ്യവശാൽ, മരണവും നാശവും ഉക്രൈയിനിലെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ നിരന്തരം തുടരുന്നുവെന്ന് യൂണിസെഫിന്റെ  ചുമതലവഹിക്കുന്ന കാഥെറിൻ റസ്സൽ വെളിപ്പെടുത്തി. യുദ്ധത്തിന് ഇരകളായിട്ടുള്ള കുട്ടികളുടെ സംഖ്യ 2023-നെ അപേക്ഷിച്ച് 2024-ൽ 57 ശതമാനം കണ്ട് വർധിച്ചുവെന്ന ആശങ്കാജനകമായ വിവരവും ഈ സംഘടന പുറത്തുവിടുന്നു.

2022-ൽ വധിക്കപ്പെടുകയോ, മുറിവേൽക്കുകയോ ചെയ്ത കുഞ്ഞുങ്ങളുടെ സംഖ്യ 2500-ലേറെയെന്നാണ് കണക്കുകളെങ്കിലും യഥാർഥ സംഖ്യ അതിലൊക്കെ വളരെ ഉയർന്നതായിരിക്കുമെന്ന് കരുതപ്പെടുന്നു. 68,60000 -ത്തോളം പേർ അന്യനാടുകളിലേക്കു പലായനം ചെയ്തിട്ടുണ്ട്. 37 ലക്ഷത്തോളം പേർ നാടിനകത്തുതന്നെ പാർപ്പിടവും മറ്റും നഷ്ടപ്പെട്ട് മറ്റിടങ്ങളിൽ അഭയം തേടിയിരിക്കുന്നു. സ്വഭവനങ്ങൾ വിട്ടുപോയിട്ടുള്ള കുട്ടികളുടെ സംഖ്യ മൊത്തത്തിൽ 51 ലക്ഷത്തോളം വരും.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.