
കോഴിക്കോട് രൂപതയെ മെത്രാപ്പോലീത്തൻ അതിരൂപതയായും പ്രഥമ ആർച്ചുബിഷപ്പായി ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും രൂപതാ ആസ്ഥാനത്തും നടന്നു.
1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തുമായി പഠനം നടത്തി. 1981ൽ പൗരോഹിത്യം സ്വീകരിച്ചു. 1998 ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ സി ബി സി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സി സി ബി ഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ ആർ എൽ സി ബി സി) അധ്യക്ഷന്‍ കൂടിയാണ്.