കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെ. സി. ബി. സി. തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതിദുരന്തം നടന്നിട്ട് നാലു മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങളില്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തിനല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.
സഭാസംവിധാനത്തില്‍ ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മാണത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തി അയ്യായിരും രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സഹകരിച്ചവരോടുള്ള നന്ദിയായും ദുരിതബാധിതരോടുള്ള നീതിയായും ഈ മാസംതന്നെ അനുയോജ്യമായ സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് സമാപിച്ച കെ. സി. ബി. സി. യോഗം തീരുമാനിച്ചു. കെ. സി. ബി. സി. പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.
മുനമ്പം പ്രതിസന്ധി സംബന്ധിച്ച് കെ. സി. ബി. സി. അംഗീകരിച്ച പ്രമേയം
മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ റവന്യൂ അവകാശം അടിയന്തിരമായി നിയമവിധേയമായിത്തന്നെ പുനഃസ്ഥാപിക്കണം. മുനമ്പത്തും സമാനമായവിധം മറ്റിടങ്ങളിലും വഖഫ് നിയമം മൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ ശാശ്വതമായി പരിഹരിക്കപ്പെടുന്നതിന് ആവശ്യമായ നിയമഭേദഗതികള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയംവഴി ആവശ്യപ്പെട്ടു.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല
കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതാണ്. മാറ്റിവയ്ക്കപ്പെട്ട ഭിന്നശേഷി സംവരണത്തിനുള്ള തസ്തികള്‍ക്കുശേഷമുള്ള നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തില്‍ മാത്രമാകണമെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ മറ്റുള്ള അധ്യാപകര്‍ക്കുനേരെയുള്ള വലിയ നീതിനിഷേധമായി കാണുന്നു. ഇതിന് അടിയന്തിരമായി സര്‍ക്കാര്‍ പരിഹാരം കാണേണ്ടതുണ്ട്.
മാറ്റിവയ്ക്കപ്പെട്ട തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ജീവനക്കാരെ നിയമം അനുശാസിക്കുന്നവിധം നിയമനം നടത്താന്‍ കത്തോലിക്ക സ്‌കൂളുകള്‍ എന്നും സന്നദ്ധമാണ്. ആയതുകൊണ്ട് മാറ്റിവച്ച തസ്തികകൾ ഒഴിച്ചുള്ള തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് അടിയന്തിരമായി സ്ഥിരനിയമന അംഗീകാരം നല്‍കണമെന്നും എയ്ഡഡ് സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും വിദ്യാഭ്യാസമന്ത്രിക്കു നല്‍കിയ നിവേദനംവഴി ആവശ്യപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകള്‍ക്കുശേഷമുള്ള തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനം സ്‌കൂളുകളുടെ ഉത്തമ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതും കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതും മറ്റുള്ള അധ്യാപകര്‍ക്ക് ഭരണഘടനയും നിയമവും നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന് മെത്രാന്‍സമിതി വിലയിരുത്തി.
ദിവസ വേതനടിസ്ഥാനത്തിലുള്ള നിയമനവും പ്രസവാവധിയും
ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരി പ്രസവ ആവശ്യവുമായി അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ജീവനക്കാരെ നിയമിച്ചെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ പകരം ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനം അടിയന്തിരമായി അനുവദിക്കാനും സര്‍ക്കാരിനോട് അഭ്യർഥിക്കുന്നു.