‘ആഴത്തിലുള്ള വിശ്വാസവും അതിരറ്റ കാരുണ്യവും ഉള്ള വ്യക്തി’ – പാപ്പയെ അനുസ്മരിച്ച് ഇസ്രായേൽ പ്രസിഡന്റ്

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ അനുശോചന സന്ദേശവുമായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ആഴത്തിലുള്ള വിശ്വാസവും അതിരറ്റ കാരുണ്യവുമുള്ള പാപ്പയെ കുറിച്ച് വാചാലനാവുകയായിരുന്നു ഹെർസോ​ഗ്. മുഴുവൻ ക്രിസ്ത്യൻ ലോകത്തിനും, പ്രത്യേകിച്ച് വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു സന്ദേശത്തിൽ ആണ് അദ്ദേഹം പാപ്പയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ആഴത്തിലുള്ള വിശ്വാസവും അതിരറ്റ കാരുണ്യവും ഉള്ള വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ദരിദ്രരെ ഉന്നമിപ്പിക്കുന്നതിനും പ്രശ്‌നഭരിതമായ ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. ജൂത ലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ധാരണയിലേക്കും പരസ്പര ബഹുമാനത്തിലേക്കും ഉള്ള ഒരു പാതയായി മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം വലിയ പ്രാധാന്യം നൽകി. മധ്യപൂർവേഷ്യയിലുടനീളം സമാധാനത്തിനായി ആ​ഗ്രഹിച്ച അദ്ദേഹം ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ട എല്ലാ ബന്ദികളുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് ഉടൻ തന്നെ ഒരു നല്ല ഉത്തരം ലഭിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.” ഈ വാക്കുകളിലൂടെയാണ് ഒരു മഹാനായ ആത്മീയ പിതാവായ പരിശുദ്ധ പോപ്പ് ഫ്രാൻസിസിന്റെ വേർപാടിൽ അദ്ദേഹം ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തിത്.

പാപ്പയുടെ മരണ പ്രഖ്യാപനം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്ക് ശേഷം നിരവധി അനുശോചന ഫോൺകോളുകളും സന്ദേശങ്ങളും ലഭിച്ചു. അതിൽ ഹെർസോഗ് താൻ പ്രതിനിധീകരിക്കുന്ന രാജ്യത്തിനുവേണ്ടി നടത്തിയ ഒരു വ്യക്തിപരമായ അനുശോചന ഫോൺ കോൾ തന്നെ പ്രത്യേകിച്ച് സ്പർശിച്ചതായി ജറുസലേമിലെ അപ്പസ്തോലിക് പ്രതിനിധിയും ഇസ്രായേൽ രാജ്യത്തിന്റെ പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യല്ലാനയും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.