ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടർ സ്ഥലം വാസയോഗ്യമല്ലെന്നു വിദഗ്ധ സമിതി

ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്നും വാസയോഗ്യമല്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ട്. ദുരന്ത മേഖലയെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

104 ഹെക്ടർ പ്രദേശമാണ് ഉരുൾപൊട്ടലിൽ തകർന്നത്. എന്നാൽ ഇതിനോടുചേർന്ന് ഉരുൾപ്പൊട്ടി വെള്ളവും മണ്ണും ഒഴുകിപ്പോയ 3.5 ഹെക്ടർ സ്ഥലം കൂടി അപകടകരമായ സ്ഥിതിയിലാണെന്നാണ് സമിതി റിപ്പോർട്ട് ചെയ്യുന്നത്. ഉരുൾപൊട്ടി മണ്ണും പാറയുമടക്കം അൻപതുലക്ഷം ടൺ അവശിഷ്ടമാണ് ഒലിച്ചെത്തിയതെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽ ഏഴു ഹെക്ടറോളം സ്ഥലത്തുള്ള പാറകളിൽ വിള്ളലുകൾ ഉണ്ടെന്നും കനത്ത മഴ പെയ്താൽ തുടർന്നും അപകടം സംഭവിക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പരിഗണനയിലുള്ള സ്ഥലങ്ങളാണ് കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ. എസ്റ്റേറ്റ് ഭൂമി തുടങ്ങിയവ. ഈ പ്രാദേശികളിൽ കൂടി സമിതി പരിശോധന നടത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച ശേഷമായിരിക്കും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.