
നൈജീരിയയിൽ കഴിഞ്ഞ ജനുവരി മുതൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളിൽ വർധനവ് ഉണ്ടായതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ട് ചെയ്യുന്നു. പ്ലാറ്റോ, ബെനു, കടുന, നസറാവ, എബോണി സംസ്ഥാനങ്ങളിൽ തുടക്കം കുറിച്ച ആക്രമണങ്ങൾ രാജ്യമെമ്പാടും പടരുകയും വെറും മൂന്ന് മാസങ്ങൾ കൊണ്ട് 300ലധികം ക്രിസ്ത്യാനികളെ അത് ബാധിക്കുകയും ചെയ്തു. ക്രിസ്ത്യാനികളിൽ പലരും കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോകുകയും ആയിരക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 13 ന് ഓശാന ഞായറാഴ്ച പ്ലാറ്റോ സംസ്ഥാനത്തെ സൈക്ക് ഗ്രാമത്തിൽ നടന്ന ഏറ്റവും വിനാശകരമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. ഈ ആക്രമണത്തിൽ 15 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 56 പേർ കൊല്ലപ്പെടുകയും 103 വീടുകൾ കത്തിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ്, ബൊക്കോസ് എൽജിഎയിലെ 15 ഗ്രാമങ്ങളിൽ തീവ്രവാദികൾ ഒരേസമയം ആക്രമണം നടത്തിയിരുന്നു. ഇതിൽ 56 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും 5,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഏപ്രിൽ 18 ന് ബെനു സംസ്ഥാനത്തെ ഉകുമിലും ലോഗോ എൽജിഎകളിലും നടന്ന ആക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു.
പലയിടങ്ങളിലും പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും വീടുകൾ നശിപ്പിക്കുകയും പത്ത് പള്ളികളെങ്കിലും തകർത്തതായും റിപ്പോർട്ടുണ്ട്. 15ഓളം കൃഷിയിടങ്ങൾ നശിപ്പിക്കുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്ത് കുടിയിറക്കപ്പെട്ട ക്രിസ്ത്യൻ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നും ഐസിസി റിപ്പോർട്ടിൽ പറയുന്നു. “ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, ക്രിസ്ത്യൻ സമൂഹങ്ങളെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുകയും നശിപ്പിക്കാൻ ചെയ്യുന്നതാണെന്ന്” ഐസിസിയുടെ ആഫ്രിക്ക റീജിയണൽ ഡയറക്ടർ പറയുന്നത്.