ഇ എസ് എ നിർണ്ണയത്തിൽ സർക്കാർ നിലപാട് ജനവിരുദ്ധം: കത്തോലിക്ക കോൺഗ്രസ്

പരിസ്ഥിതിലോല വിജ്ഞാപനത്തിന് സെപ്റ്റംബർ 30 ന് ഉള്ളിൽ മറുപടി കൊടുക്കേണ്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം അത്യന്തം നിരാശാജനകവും ജനവിരുദ്ധവുമാണന്ന് കത്തോലിക്ക കോൺഗ്രസ്.

കേന്ദ്ര മാനദണ്ഡ പ്രകാരം ഇ എസ് എ വിഭജനം നടത്താൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ പ്രദേശ നിർണ്ണയം നടത്തുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര മാനദണ്ഡ പ്രകാരം ഒരു വില്ലേജിൽ കുറച്ച് പ്രദേശങ്ങൾ മാത്രം ഇ എസ് എ ഉണ്ടെങ്കിൽ പോലും മുഴുവനായും ഇ എസ് എ വില്ലേജ് ആയി മാറുന്ന മാപ് ചെയ്യപ്പെടും. എന്നാൽ അതിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കി വില്ലേജുകളുടെ ജിയോ കോഡിനേഴ്സ് സംസ്ഥാനം നൽകണം. നിലവിലെ വില്ലേജുകളെ വിഭജിച്ച് ഇഎസ്എ യിൽ ഉൾപ്പെടെണ്ട വനപ്രദേശം മാത്രം പ്രത്യേക വില്ലേജ് ആയി നാമകരണം ചെയ്യാതെ ജിയോ കോഡിനേറ്റ്സ് മാത്രം നൽകിയാൽ, കേന്ദ്ര മാനദണ്ഡപ്രകാരം ജനവാസമേഖലയും കൂടി ഉൾപ്പെട്ടുകൊണ്ടായിരിക്കും കേന്ദ്ര സർക്കാരിൽ നിന്നും ഇഎസ് എ വില്ലേജ് പ്രഖ്യാപനം ഉണ്ടാവുക. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ജനവാസ മേഖലകൾ ഒഴിവാക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പര്യാപ്തമായ നടപടികൾ ഉണ്ടായിട്ടില്ല. ഇതുമൂലം കേരളത്തിലെ ജനവാസമേഖലയായ 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൂടി ഇ എസ് എ യിൽ ഉൾപ്പെടും. കൂടാതെ ഇപ്പോൾ പറഞ്ഞിരിക്കുന്ന 98 വില്ലേജുകളിൽ പലതിലും ജനസാന്ദ്രത ചതുരശ്ര കിലോമീറ്റർ നൂറിൽ കൂടുതൽ ഉള്ളതായി കാണുന്നു. ഒപ്പം പത്ത് ശതമാനത്തിൽ താഴെ മാത്രം വനഭൂമിയുള്ള വില്ലേജുകളും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നുമുണ്ട്. ഇവ അടിയന്തരമായി പരിഹരിക്കണം.

ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ സംസ്ഥാന സർക്കാർ കൈ കഴുകുന്നത് മൂലം സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നത്. ജനനന്മയെ കരുതി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ കെ എം ഫ്രാൻസിസ്, തോമസ് ആൻ്റണി, പീയുസ് പറേടം, ജോർജുകുട്ടി പുന്നക്കുഴി, അഡ്വ ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.