വിശുദ്ധനാട്ടിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ഖേദവും ആശങ്കയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. യഥാർഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശ്വാശ്വതപരിഹാരം കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് കർദിനാൾ പരോളിൻ ഇക്കാര്യംപറഞ്ഞത്.
ശനിയാഴ്ച, ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിനുശേഷം ഇസ്രായേലിൽ അക്രമം രൂക്ഷമായതിനെ കർദിനാൾ എടുത്തുപറഞ്ഞു. മധ്യപൂർവേഷ്യയിലും ഇസ്രയേലിലും പലസ്തീനിലും ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ഠൂരമായ ക്രൂരതകൾ വേദനാജനകമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ഞായറാഴ്ച്ച മധ്യാഹ്നപ്രാർഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ, സമാധാനത്തിനായുള്ള അഭ്യർഥനയും അദ്ദേഹം അനുസ്മരിച്ചു. അക്രമങ്ങൾ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ലോകരാഷ്ട്രങ്ങളിലെ സർക്കാരുകളുടെ തീരുമാനങ്ങളും കർദിനാൾ ഓർമ്മിപ്പിച്ചു.
മധ്യപൂർവേഷ്യയിലും ഉക്രൈനിലുമൊക്കെ നടക്കുന്ന യുദ്ധങ്ങൾ അവസാനിക്കാൻ ഒന്നുചേർന്നുള്ള പ്രാർഥനയ്ക്കും കർദിനാൾ എല്ലാവരെയും ക്ഷണിക്കുന്നു. പൊട്ടിപ്പുറപ്പെട്ട യുദ്ധം എപ്രകാരം മുൻപോട്ടുപോകുമെന്നും, അതിന്റെ അന്ത്യം എന്തായിരിക്കുമെന്നും സങ്കല്പിക്കാൻപോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ് നാമെന്നും ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കർദിനാൾ പറഞ്ഞു.