തകർന്ന ദൈവാലയങ്ങൾക്കുള്ളിൽ വേദനയോടെ പ്രാർഥന നടത്തി ഇംഫാല്‍ ബിഷപ്പ്

മണിപ്പൂർ കലാപത്തിൽ തകർക്കപ്പെട്ട അനേകം ദൈവാലയങ്ങളിലൊന്നായ സുഗ്നുവിലെ സെന്റ് ജോസഫ് പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒറ്റയ്ക്ക് മുട്ടുകുത്തിനിന്ന് കൈകൾ ആകാശത്തേക്ക് ഉയർത്തി പ്രാർഥിക്കുന്ന ബിഷപ്പിന്റെ ചിത്രം ഇന്ന് അനേകരെ വേദനിപ്പിക്കുകയാണ്; പ്രത്യേകിച്ച് മണിപ്പൂരിലെ കുക്കി ക്രൈസ്തവരെ. മണിപ്പൂർ കലാപത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇംഫാൽ ആർച്ച്ബിഷപ്പ് ലീനസ് നെലി തകർന്ന ദൈവാലയങ്ങളിൽ ഒറ്റയ്‌ക്കെത്തി പ്രാർഥന നടത്തിയത്.

വംശീയകലാപത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്നു ദിവസത്തെ ഉപവാസത്തിലും പ്രാർഥനയിലും പങ്കുചേരാൻ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. “ഞാൻ എന്റെ ജനങ്ങളോടു പറയുന്നു: സമാധാനത്തിനും അനുരഞ്ജനത്തിനുംവേണ്ടി പ്രാർഥിക്കുക; പ്രതീക്ഷ കൈവിടരുത്. എന്നാൽ സമാധാനത്തിനുള്ള ഉപകരണങ്ങൾ വളരെ ദുർബലമാണ്. സമാധാനത്തിന്റെ ഏജന്റുമാരെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഞങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും നല്ല നടപടി ആവശ്യമാണ്. ദൈവത്തിന്റെ ശക്തിക്കും പ്രബുദ്ധതയ്ക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു” – കലാപത്തിന്റെ വാർഷികദിനത്തിൽ മാധ്യമങ്ങൾക്കു നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

മെയ്തെയ് – കുക്കി ഗോത്രവർഗക്കാരുടെ ഇടയിൽ ഉടലെടുത്ത ആശയക്കുഴപ്പങ്ങളും മറ്റുമാണ് മണിപ്പൂരിനെ ഒരു കലാപഭൂമിയാക്കി മാറ്റിയത്. ഔദ്യോഗിക കണക്കുകളനുസരിച്ച്, കൊല്ലപ്പെട്ടവരുടെ എണ്ണം 220 ആണെങ്കിലും കലാപത്തിൽ ഇതിൽ കൂടുതൽ ആളുകൾ മരിച്ചുവെന്ന് കുക്കികൾ പറയുന്നു. ഇന്ന് 60,000 യൂണിയൻ സൈനികർ രണ്ടു സമുദായങ്ങളെയും അകറ്റിനിർത്താൻ ശ്രമിക്കുന്നു. എങ്കിൽപ്പോലും ഈ പ്രദേശം ശാന്തമല്ല. ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. കൂടാതെ, ആയിരക്കണക്കിന് ആളുകൾക്ക് അവർ ഇതുവരെ കരുതിയതെല്ലാം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് ഇപ്പോഴും പലരും പലായനം ചെയ്യേണ്ടുന്ന അവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.