
നഗരസഭാ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വിശ്വാസി സമൂഹത്തിന്റെ പ്രാർഥനകളുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ്പ് ഡോ. ഡി. സെൽവരാജൻ അഭിഷിക്തനായി. നാല്‍പ്പതോളം ബിഷപ്പുമാരും മുന്നൂറിലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ വേദിയിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.
ഉച്ചയ്ക്ക് 3.30 ഓടെ സ്റ്റേഡിയത്തിലെത്തിയ ഡോ. സെൽവരാജനെയും ബിഷപ്പുമാരെയും കത്തിച്ച മെഴുകുതിരികൾ, ബൈബിൾ, അംശവടി എന്നിവ വഹിച്ച അൾത്താര ബാലന്മാരും വൈദികരും ചേർന്ന് പ്രദക്ഷിണമായി വേദിയിലേക്ക് ആനയിച്ചു. പ്രധാന കാർമികനായ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങൾ അണിയിച്ചും മോൺ. ഡോ. ഡി. സെൽവരാജനെ ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തി. ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി വത്തിക്കാന്റെ പ്രതിനിധിയായി മെത്രാഭിഷേക ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽനിന്നുള്ള മുപ്പതിലധികം ബിഷപ്പുമാർ സഹകാർമികരായി.
കടപ്പാട്: ദീപിക