
ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സൗഖ്യം ആശംസിച്ചുകൊണ്ടുള്ള കത്ത് എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ കഴിഞ്ഞ ദിവസം കൈമാറി. ഫ്രാൻസിസ് പാപ്പയ്ക്ക് ദൈവാനുഗ്രഹത്താൽ തന്റെ ‘പവിത്രവും ഭാരമേറിയതുമായ’ കടമകളിലേക്ക് വേഗം മടങ്ങാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഫ്രാൻസിസ് പാപ്പയുടെ നിഖ്യാ യാത്രയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഫനാറിലെത്തിയ കർദിനാൾ ജോർജ്ജ് കൂവക്കാടിന്റെ കയ്യിൽ നേരിട്ടാണ് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഫെബ്രുവരി 18 ചൊവ്വാഴ്ച പരിശുദ്ധ ബർത്തലോമിയോ ഒന്നാമൻ പാത്രിയാർക്കീസ് നൽകിയത്. പാത്രിയാർക്കീസ് ബർത്തലോമിയോ, അടുത്തിടെ റോമിലെ ജെമെല്ലി ആശുപത്രിയിലായ പരിശുദ്ധ ഫ്രാൻസിസ് പാപ്പയ്ക്ക് സഹാനുഭൂതിയുടെയും പിന്തുണയുടേതുമായ ഹൃദ്യവും നിറഞ്ഞ സാഹോദര്യത്തിന്റെ ഒരു കത്തയച്ചുവെന്ന് പാത്രിയാർക്കീസ്സിന്റെ ഓഫീസ് ഫെബ്രുവരി 20 വ്യാഴാഴ്ച ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെ അറിയിച്ചു. പാപ്പ വേഗത്തിലും പൂർണ്ണമായും സൗഖ്യം നേടട്ടേയെന്നും, ദൈവാനുഗ്രത്താൽ തന്റെ പവിത്രവും ഉത്തരവാദിത്വമേറിയതുമായ കടമകളിലേക്ക് അദ്ദേഹത്തിന് വേഗം മടങ്ങാനാകട്ടെയെന്നും പാത്രിയാർക്കീസ് തന്റെ കത്തിൽ എഴുതി.
നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ആം വാർഷികത്തിൽ തുർക്കി സന്ദർശിക്കാനുള്ള പാപ്പയുടെ പദ്ധതിയുടെ ഒരുക്കത്തിന്റെ ഭാഗമായായിരുന്നു, പാപ്പയുടെ അപ്പസ്തോലികയാത്രകൾ ക്രമീകരിക്കുന്നതിന്റെകൂടി ചുമതലയുള്ള, പ്രതിനിധിസംഘത്തോടൊപ്പം കർദിനാൾ കൂവക്കാട് കഴിഞ്ഞ ദിവസം ഫാനാറിലെത്തിയത്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്