പോർച്ചുഗലിൽ ജനിച്ച് ഇന്ത്യയിൽ മിഷനറിയായി വന്ന് വിശ്വാസത്തെപ്രതി രക്തസാക്ഷിയായ വി. ജോൺ ഡി ബ്രിട്ടോ

ബൽത്താസർ ഡികോസ്റ്റ എന്ന പോർച്ചുഗീസുകാരനായ ഒരു ജെസ്യൂട്ട് വൈദികൻ 1671-ൽ, പോർച്ചുഗലിലെ കോയിമ്പ്ര എന്ന സ്ഥലത്തുവച്ച് ഒരുകൂട്ടം ദൈവശാസ്ത്ര വിദ്യാർഥികളോടു പ്രസംഗിക്കുകയായിരുന്നു. കഴിഞ്ഞ 32 കൊല്ലങ്ങളായി മധുര മിഷനിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹം റോമിൽവച്ചു നടന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ തെക്കേ ഇന്ത്യയിൽനിന്നു വന്നതായിരുന്നു.

മിഷന്റെ ആവശ്യകതയെക്കുറിച്ച് നന്നായിത്തന്നെ വിവരിച്ചതിനുശേഷം മിഷനറിജീവിതത്തിലെ ചില സംഭവങ്ങൾ വിവരിച്ച് അദ്ദേഹം അവരെ കോൾമയിർ കൊള്ളിച്ചു. പോയാൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും അപകടങ്ങളെപ്പറ്റിയും തുറന്നുപറഞ്ഞതിനൊപ്പം ക്രിസ്തുവിനായി ആത്മാക്കളെ നേടുമ്പോളുണ്ടാകുന്ന അടക്കാനാവാത്ത ആനന്ദത്തെപ്പറ്റിയും പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ വിഫലമായില്ല. പത്ത് യുവജെസ്യൂട്ടുകൾ ഇന്ത്യയിലേക്കുപോകാൻ തയ്യാറായി. അതിലൊരാളായിരുന്നു ജോൺ ഹെക്ടർ ഡി ബ്രിട്ടോ.

മിഷൻപ്രദേശങ്ങളിൽ സേവനംചെയ്യാനുള്ള ആഗ്രഹം കുറേക്കാലമായി ജോണിന്റെ ഉള്ളിൽക്കിടന്ന് തിങ്ങുന്നുണ്ടായിരുന്നു. 1668-ൽ, മിഷനു പോകാൻ അനുവാദംചോദിച്ച് സുപ്പീരിയർ ജനറൽ ആയിരുന്ന പോൾ ഒലിവയ്ക്ക്  എഴുതിയിരുന്നെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ലിസ്ബൺ സെന്റ് ആന്റണീസ് കോളേജിൽ, റീജൻസി കാലത്ത് തന്റെ മേൽനോട്ടത്തിലായിരുന്ന കുട്ടികളോട്, തന്റെ ഹീറോയും മാതൃകയുമായ വി. ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചും അദ്ദേഹത്തെ മിഷനറിതീക്ഷ്‌ണതയോടെ അനുകരിക്കാനുള്ള തന്റെ വലിയ ആഗ്രഹത്തെക്കുറിച്ചും ജോൺ സംസാരിക്കുമായിരുന്നു.

റോമിൽനിന്നുള്ള മറുപടി, മുഴുവൻ ജെസ്യൂട്ട് സമൂഹത്തോടും പരസ്യമായി പ്രസ്താവിച്ചപ്പോൾ ജോൺ സന്തോഷംകൊണ്ട് മതിമറന്നു. ഏഷ്യയിലെ മിഷനുവേണ്ടി അവനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

1647 മാർച്ച്‌ ഒന്നിന് പോർച്ചുഗലിലെ ലീസ്ബണിലുള്ള റുവ വാസ്‌കോ ഡ ഗാമയിൽ ആയിരുന്നു ജോൺ ഡി ബ്രിട്ടോ ജനിച്ചത്. നാലുമക്കളിൽ ഇളയവനായ അവന്റെ പിതാവ് റിയോ ഡി ജനീറോയുടെ ഗവർണർ ആയിരുന്നു. അവന്റെ അവശതയും അനാരോഗ്യവുംനിമിത്തം ജനിച്ച അന്നുതന്നെ ജോണിന് മാമ്മോദീസ നല്കപ്പെട്ടു. അനാരോഗ്യം കൂടെത്തന്നെയുണ്ടായിരുന്ന ജോൺ, പതിനൊന്നു വയസുള്ളപ്പോൾ കഠിനരോഗത്താൽ മരണത്തിന്റെ വക്കിലെത്തി. അമ്മയും മകനും വി. ഫ്രാൻസിസ് സേവ്യറിനോട് മാധ്യസ്ഥം യാചിച്ചുപ്രാർഥിച്ചു. സുഖപ്പെടുകയാണെങ്കിൽ ഈശോസഭയിൽ ചേർക്കാമെന്ന് അമ്മ നേർന്നു. അസുഖം ഭേദമായതുകാരണം, രാജകുമാരനൊപ്പം കൊട്ടാരത്തിൽ കളിച്ചുനടന്ന ജോണിനെ നേർച്ച നിറവേറ്റണമെന്നതുകൊണ്ടു മാത്രം ജെസ്യൂട്ട് സഭയിൽ ചേർത്തു.

1662-ൽ നോവീഷ്യെറ്റിൽ പ്രവേശിക്കുന്ന സമയത്ത് അമ്മ ഡോണ ബ്രയ്റ്റ്സ് മകനോട്‌ കെഞ്ചിപ്പറഞ്ഞു മതിയാക്കാൻ, അവന്റെ അനാരോഗ്യംമൂലം വൈദികനായി തുടരാൻ അവനു കഴിയില്ലെന്നുംപറഞ്ഞ്. പക്ഷേ, അവന്റെ മറുപടി ഇതായിരുന്നു: “ദൈവം എന്നെ വിളിക്കുന്നു; ആവശ്യമുള്ള ശക്തി അവൻ എനിക്കു നൽകും.”

പതിനേഴാം നൂറ്റാണ്ടിൽ ഒരു മിഷനറി അഭിമുഖീകരിക്കേണ്ടിയിരുന്ന അപകടങ്ങളും പ്രശ്നങ്ങളും ലിസ്ബണിൽനിന്ന് ഗോവയിലേക്കുള്ള ആ കപ്പൽയാത്രയിൽ തന്നെ തുടങ്ങി. 18,000 കി. മീ. ഉള്ള യാത്ര, കാറ്റിന്റെ ഗതിയനുസരിച്ച് ആറുമാസം മുതൽ രണ്ടുവർഷം വരെ എടുക്കാറുണ്ടായിരുന്നത്രെ അക്കാലത്ത്! തികയാത്ത ഭക്ഷണം, കുടിവെള്ളത്തിന്റെ അഭാവം, കഠിനമായ കാലാവസ്ഥ, അസുഖങ്ങൾ, കടൽകൊള്ളക്കാർ, കപ്പൽനാശം എന്നിങ്ങനെയുള്ള അനവധി പ്രശ്നങ്ങളായിരുന്നു കപ്പൽയാത്രക്കാരെ എതിരേറ്റിരുന്നത്.

1673 മാർച്ച്‌ 15-ന് കിഴക്കിലേക്കു യാത്ര തിരിക്കുമ്പോൾ രണ്ട് കപ്പലുകളിലായി ആകെ 27 ഈശോസഭാ വൈദികരുണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയിലെ മുനമ്പിനെ വലംവയ്ക്കുമ്പോഴേക്ക് അതിൽ ഒമ്പതുപേർ മരണമടഞ്ഞിരുന്നു; ചൈനീസ് വൈദികരിൽ ഏഴുപേരും. ബൽത്താസർ ഡികോസ്റ്റയും മരിച്ചവരിൽ ഉൾപ്പെട്ടു. ഇത്രയുമൊക്കെ അനുഭവിക്കേണ്ടിവരുമെന്നറിഞ്ഞിട്ടും നിരവധിപേർ പിന്നെയും ഇതുപോലുള്ള യാത്രകൾക്കു മുതിർന്നുകൊണ്ടിരുന്നു; ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള സ്നേഹം കൊണ്ട്.

1673 സെപ്റ്റംബർ 4-ന് കപ്പൽ ഗോവയിലെത്തി. ജോണും കൂട്ടുകാരും മിഷനിൽ പങ്കുചേരാൻ ജീവൻ ബാക്കിയുണ്ടായതിൽ സന്തോഷിച്ചു. ജോൺ അവന്റെ പഠനം ഗോവയിലാണ് പൂർത്തീകരിച്ചത്. നോവീഷ്യെറ്റിന്റെ അവസാനഭാഗത്ത് അമ്പലക്കാട്ടും എത്തിയിരുന്നു. മധുര മിഷനിലാണ് അവൻ ഉൾപ്പെട്ടിരുന്നത് എന്നതുകൊണ്ട് തമിഴും പഠിച്ചു; ഒരു തമിഴ് പേരും തനിക്കായി കണ്ടെത്തി – അരുളാനന്ദൻ.

തഞ്ചാവൂരിനടുത്തുള്ള തട്ടുവഞ്ചേരിയിൽ 1676 മുതൽ ജോൺ തന്റെ അപ്പസ്തോലികകേന്ദ്രം സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. “എന്റെ മിഷൻമേഖല വളരെ വിപുലമാണ്” – ഒരു എഴുത്തിൽ ജോൺ പറഞ്ഞു. “ഞാൻ അവിടെ ഒരു ഭാഗത്തേക്കുപോകുമ്പോൾ മറ്റേഭാഗം തീർത്തും അവഗണിക്കപ്പെട്ടതുപോലെയാണ്.”

അരയിൽ ചരടുകൊണ്ടു കെട്ടിയ കുങ്കുമനിറത്തിലുള്ള ഒരു ഉടുപ്പ്, തോളിൽ ഒരു ഷാൾ, ടർബൻ പോലുള്ള ഒരു തലക്കെട്ട്, ചെരിപ്പ്, ഒരു വടി, മാറ്റിയുടുക്കാനുള്ള വസ്ത്രത്തിനായി ഒരു ചെറിയ തുണിക്കെട്ട്, വെള്ളം നിറച്ച ഒരു പാത്രം. തന്റെ യാത്രകളിൽ ഇതായിരുന്നു അദ്ദേഹത്തിന്റെ രൂപം.

“അദ്ദേഹത്തിന്റെ കാലടികൾ തിരഞ്ഞുചെല്ലുക എന്നത് അവസാനമില്ലാത്ത ഒരു ഉദ്യമം ആയിരിക്കും” – ജോണിന്റെ മരണശേഷം ഫ്രാൻസെസ്കോ ലയിൻസ് തന്റെ സുപ്പീരിയർ ജനറലിനു എഴുതി. “ആ അപ്പസ്തോലന്റെ പ്രകാശം കടന്നുചെല്ലാത്ത ഒരു സ്ഥലംപോലുമില്ല മധുര മിഷനിൽ. ഇത്രയ്ക്കും പ്രാകൃതപ്രദേശങ്ങളിൽ വിയർപ്പൊഴുക്കിയിട്ടുള്ള അനേകം മിഷനറിമാരെ എടുത്താലും അദ്ദേഹത്തിന്റെ ശ്രേഷ്ഠത ആരും അംഗീകരിക്കും. അത്രയ്ക്കും പരിപൂർണ്ണനായ, വൈദഗ്ധ്യമുള്ള മിഷനറി ആയിരുന്നു ജോൺ.”

1685-ൽ ജോൺ ബ്രിട്ടോ, മിഷൻ സുപ്പീരിയർ ആയി. അദ്ദേഹത്തിന്റെ കഠിനപ്രയത്നങ്ങളിൽ അത് ഒരു മാറ്റവുമുണ്ടാക്കിയില്ല. തന്റെ ആ സുപ്പീരിയറിനെപ്പറ്റി ടെല്ലസ് എഴുതി: “തന്റെ സ്ഥാനവും കഴിവും ഞങ്ങളെ സഹായിക്കാൻ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. ഏറ്റവും കഠിനമായ ജോലികൾ ജോൺ അദ്ദേഹത്തിനായി തന്നെ മാറ്റിവച്ചു. ആത്മാക്കളുടെ രക്ഷയ്ക്കായും ക്രിസ്തുവിന്റെ രാജ്യം എങ്ങും വ്യാപിക്കാനുംവേണ്ടി അപകടങ്ങളിലും ധൈര്യത്തോടെ നിലകൊണ്ടു. കർത്താവിനുവേണ്ടി ഒന്നിലധികം പ്രാവശ്യം ജയിൽവാസം അനുഭവിക്കുകയും ഏറ്റവും ക്രൂരമായ പീഡനങ്ങൾക്ക് ഏല്പിച്ചുകൊടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.”

1685 മെയ്‌ 5-ന് ജോൺ, സേതുപതി രംഗനാഥ തേവർ ഭരിച്ചിരുന്ന, ക്രിസ്ത്യാനികളോടു വിരോധത്തിൽ കഴിഞ്ഞിരുന്ന മറവ പ്രദേശത്തേക്കു പോയി. ജോണിന്റെ ശ്രമഫലമായി ജൂലൈ 17 ആകുമ്പോഴേക്കും രണ്ടായിരത്തോളം പേരാണ് അവിടെ മാമ്മോദീസ സ്വീകരിച്ചത്.

കുമാരപിള്ള എന്നു പേരുള്ള ഒരു മന്ത്രിക്ക് ക്രിസ്ത്യാനികളോട് വലിയ വിരോധമായിരുന്നു. ചില ചാരന്മാർ പറഞ്ഞുകൊടുത്ത വിവരങ്ങൾവഴി ജൂലൈ 17-ന് മംഗലത്തുവച്ച് ആറുപേരോടൊപ്പം ജോൺ അറസ്റ്റു ചെയ്യപ്പെട്ടു. കഠിനമായി പീഡിപ്പിച്ച് അവരെ ചങ്ങലക്കിട്ടു. പിറ്റേദിവസം ക്രൂരമായി അടിച്ച്, മേൽ തുപ്പി, വെള്ളം കൊടുക്കാതെ വെയിലത്തുകിടത്തി. കാലിൽ കയറുകെട്ടി തലവഴി വെള്ളത്തിലേക്ക് ഇടയ്ക്കിടെ താഴ്ത്തി ശ്വാസംമുട്ടിച്ചും അവരെ മരണവക്കോളമെത്തിച്ചു. പിന്നെ വെട്ടിയരിഞ്ഞ് തള്ളാൻ വിധിച്ചു.

ജോൺ പ്രൊവിൻഷ്യലിനു എഴുതി: “ഞങ്ങൾ ദൈവത്തിന്റെ തിരുഹിതത്തിനു കീഴടങ്ങുന്നു. വിശ്വാസത്തെപ്രതി ഞങ്ങളുടെ ജീവൻ സമർപ്പിക്കാനുള്ളത്രയ്ക്കും കൃപയ്ക്ക് ഞങ്ങളെ യോഗ്യരാക്കിയതിൽ ഞങ്ങൾ അതീവസന്തോഷവാന്മാരാണ്.”

പക്ഷേ, സേതുപതി ഇടപെട്ട് അവരെ മോചിപ്പിച്ചു. ജോണിനോട് രാജ്യം വിട്ടുപോകാനും ക്രിസ്തീയമതം പ്രചരിപ്പിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ കുടൽ പുറത്തെടുക്കുമെന്നും ഹൃദയം പിഴുതെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ജോണിന്റെ ഇഷ്ടത്തിനു വിരുദ്ധമായി 1685 ഡിസംബർ 15-ന് അദ്ദേഹത്തിന് തിരിച്ച് പോർച്ചുഗലിലേക്കു പോകേണ്ടിവന്നു. പെഡ്രോ രണ്ടാമൻ രാജാവ് (കുട്ടിയായിരുന്നപ്പോൾ കൊട്ടാരത്തിൽ ജോൺ അവന്റെ ചങ്ങാതിയായിരുന്നു) അവനോട് റോമിൽ പോകാതെ തന്റെ കുമ്പസാരക്കാരനാവാൻ ആവശ്യപ്പെട്ടു. പക്ഷേ, നിരന്തരം യാചിച്ചതിന്റെ ഫലമായി, 1690 ഏപ്രിൽ 8-ന് വീണ്ടും ജോണിന് ഗോവയിലേക്കുള്ള കപ്പൽ കയറാൻ സാധിച്ചു. ഇന്ത്യയിലായിരുന്നപ്പോൾ അത്രയും കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും, ജീവന് ഭീഷണി നിലനിന്നിട്ടും വീണ്ടും ഇന്ത്യയിലേക്കുപോകാൻ വളരെ ആഗ്രഹിച്ച അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷ്‌ണതയും രക്തസാക്ഷിത്വത്തോടുള്ള സ്നേഹവും നമുക്ക് അത്ഭുതത്തോടെയേ നോക്കിക്കാണാൻ കഴിയൂ.

അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് ജെസ്യൂട്ട് വൈദികർക്ക് ആ യാത്ര മുഴുമിപ്പിക്കാൻ സാധിച്ചില്ല. 1690 നവംബർ 2-ന് ജോൺ വീണ്ടും ഗോവയിലെത്തി. മധുര മിഷനിൽ വീണ്ടും ചേർന്ന അദ്ദേഹം, സേതുപതി കാലുകുത്തരുതെന്നുപറഞ്ഞ മറവ പ്രദേശത്ത് വീണ്ടുമെത്തി. അന്നാട്ടിലെ ചെറിയൊരു നാടുവാഴിക്ക് മാമ്മോദീസ കൊടുത്തതും അയാൾ നന്മയുടെ പാത സ്വീകരിച്ചതുംവഴി അയാളുമായി ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയുടെ കോപത്തിന് ജോൺ പാത്രമായി. തൽഫലമായി 1693 ജനുവരി 6-ന് വീണ്ടും പിടിക്കപ്പെട്ട് രാംനാട് ജയിലിൽ അടയ്ക്കപ്പെട്ടു. വധശിക്ഷയ്ക്കായി ഒരിയൂരിലേക്കു കൊണ്ടുപോയി.

വധിക്കാനായി കൊണ്ടുപോകുന്ന പാതയ്ക്ക് ഇരുവശവും ധാരാളം ക്രൈസ്തവർ സങ്കടത്തോടെ നിരന്നുനിന്നു. ജോൺ അവരെ ഇങ്ങനെ ആശ്വസിപ്പിച്ചു: “ഞാൻ ഈ രാജ്യത്തേക്കു വന്നതും ദിവസേന യാത്രചെയ്തിരുന്നതും ഇതുമാത്രം കണ്ടുകൊണ്ടാണ്; വിശ്വാസത്തെപ്രതി തല കൊയ്യപ്പെടാൻ. എന്റെ ആഗ്രഹം നിറവേറ്റപ്പെടാനായി ദൈവം എനിക്കൊരു അവസരം തന്നിരിക്കുന്നു. ഇനിയൊരു പിന്മാറൽ ഉണ്ടാകാൻപാടില്ല.”

1693 ഫെബ്രുവരി 4-ന് ജോൺ ഡി ബ്രിട്ടോയുടെ കഴുത്ത് ഛേദിക്കപ്പെട്ടു. വാർത്ത പോർച്ചുഗലിൽ എത്തിയപ്പോൾ പെഡ്രോ രാജാവ് ആചാരബഹുമതികളോടെ അന്ത്യോപചാരങ്ങളർപ്പിച്ചു. ജോണിന്റെ അമ്മ ചടങ്ങിൽ സന്നിഹിതയായിരുന്നു. 1852 ഏപ്രിൽ 8-നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജോൺ, 1947 ജൂൺ 22-ന് അൾത്താരവണക്കത്തിലേക്കുയർന്നു. അനേകം സ്‌കൂളുകളും പള്ളികളും കോളേജുകളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

പോർച്ചുഗലിൽ ജനിച്ച് ഇന്ത്യയിൽ മിഷനറിയായി വന്ന് വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ജോൺ ഡി ബ്രിട്ടോയുടെ തിരുനാൾ ആശംസകൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.