
2003 മാർച്ച് 19-നാണ് മോഷ്ടാക്കൾ സിസ്റ്ററിനെയും മറ്റൊരു സ്ത്രീയെയും ഓടുന്ന ട്രെയിനിൽനിന്നും തള്ളി താഴെയിട്ടത്. ആ സംഭവത്തെതുടർന്ന് ഒരു കൈയും കാലും സിസ്റ്ററിനു നഷ്ടപ്പെട്ടു. തുടർന്ന് അതിജീവനത്തിൻ്റെ 21 വർഷങ്ങൾ. ആത്മബലത്തിൻ്റെ ആ ആൾ രൂപം ഇപ്പോൾ നമ്മിൽ നിന്നും വേർപിരിഞ്ഞിരിക്കുന്നു. തുടർന്നു വായിക്കുക.
ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായെത്തിയ അപകടം സി. സെറിന്റെ ജീവിതത്തെ ആകമാനം തകർത്തുകളയുമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ടിടത്തുനിന്നും ഒരു പെലിക്കൻ പക്ഷിയെപ്പോലെ സിസ്റ്റർ ഉയിർത്തെഴുന്നേറ്റു; മാനസികമായും ആത്മീയമായും സി. സെറീൻ കൂടുതൽ കരുത്തുറ്റവളായിമാറി. സി.എം.സി. സന്യാസിനീസമൂഹത്തിലെ തൃശൂർ നിർമല പ്രൊവിൻസിലെ അംഗമായ സി. സെറിൻ 2003 മാർച്ച് 19-ന് ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്‌സ്പ്രസിൽ യാത്രചെയ്യവെയാണ് മോഷ്ടാക്കൾ സിസ്റ്ററിനെയും മറ്റൊരു സ്ത്രീയെയും ഓടുന്ന ട്രെയിനിൽനിന്നും തള്ളി താഴെയിട്ടത്. ആ സംഭവത്തെതുടർന്ന് ഒരു കൈയും കാലും സിസ്റ്ററിനു നഷ്ട്ടപ്പെട്ടു. എങ്കിലും തൻ്റെ പോരാട്ടം തുടർന്നു. തുടർന്ന് അതിജീവനത്തിൻ്റെ 21 വർഷങ്ങൾ. അതും അവസാനിപ്പിച്ച് നിസ്റ്റർ ഇപ്പോൾ ഈ ലോകത്തിൽനിന്നും വിടവാങ്ങിയിരിക്കുന്നു.
തൃശ്ശൂർ വിമല കോളേജിലെ ബോട്ടണി വിഭാഗം അധ്യാപികയായിരുന്ന സി. ഷെറിൻ, 2003 മാർച്ച് 19-ന് തന്റെ ഗവേഷണപ്രബന്ധം സമർപ്പിക്കാനായി തിരുവനന്തപുരത്തേക്കു നടത്തിയ യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാത്രി 9.50-ന് തൃശ്ശൂരിൽനിന്നു ട്രെയിൻ പുറപ്പെട്ടയുടനെ രണ്ട് യുവാക്കൾ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി. യാത്രക്കാരികൾ ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ആ യുവാക്കൾ അവിടെയുള്ള സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയും ഒരു സ്ത്രീയുടെ മാല പൊട്ടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സി. സെറിനെയും മറ്റൊരു യാത്രക്കാരിയെയും ഓടുന്ന ട്രെയിനിൽനിന്നും തള്ളി താഴെയിട്ടത്. പുതുക്കാട് തറയിലക്കാട് റെയിൽവേ ഗേറ്റിനടത്തുവച്ചായിരുന്നു സംഭവം.
വളരെ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സിസ്റ്ററിന്റെ മുൻപിൽ രക്ഷകനായി അവതരിച്ചത് അപരിചിതനായ ഏതോ ഒരു മനുഷ്യനായിരുന്നു. ആ രക്ഷയുടെ കരങ്ങൾ സിസ്റ്ററിന് ജീവിതത്തിൽ മറക്കാൻ കഴിയുമായിരുന്നില്ല. അത് തനിക്ക് ലഭിച്ച ദൈവാനുഗ്രഹമായി സിസ്റ്റർ കരുതുന്നു. ദൈവം നൽകിയ ആ അനുഗ്രഹത്തിനുപകരമായി, തന്നെ ട്രെയിനിൽനിന്നും തള്ളിയിട്ടവരോട് പൂർണ്ണമായും സിസ്റ്റർ ക്ഷമിച്ചു; അവർക്കെതിരെയുള്ള കേസിൽനിന്നും പിന്മാറി.
തോൽക്കാൻ തയ്യാറാകാതെ
മൂന്നുവർഷത്തോളം തുടർച്ചയായ ചികിത്സകൾക്കുശേഷമാണ് സി. സെറിന്റെ ഇടതുകൈ, കൈമുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റിയത്; പിന്നീട് കാലും മുറിച്ചുമാറ്റി. ഒരു കാലും ഒരു കൈയും നഷ്ടമായപ്പോഴും തോറ്റുപിന്മാറാൻ സിസ്റ്റർ തയ്യാറല്ലായിരുന്നു. നീണ്ട ചികിത്സയ്‌ക്കൊടുവിൽ സിസ്റ്റർ, വൈവയ്ക്ക് ഹാജരായി ഡോക്‌ടറേറ്റും നേടി. പ്രതിസന്ധികളിൽ ഒരിക്കൽപ്പോലും സിസ്റ്റർ തന്റെ ആത്മബലം കൈവിട്ടില്ല. 2015-ൽ വിരമിക്കുന്നതുവരെ വിമല കോളേജിൽ സിസ്റ്റർ തന്റെ അധ്യാപനജോലി തുടർന്നു.
കൃത്രിമക്കാൽ ഘടിപ്പിച്ച് മൂന്നാംനിലയിലുള്ള ബോട്ടണി ഡിപ്പാർട്ട്മെന്റിലേക്കു നടന്നുകയറി. താഴത്തെ നിലയിൽ പഠിപ്പിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും സിസ്റ്റർ അതിനു സമ്മതിച്ചില്ല. കൃത്രിമക്കാലിൽ ഓരോ ദിവസവും അവർ നടന്നുകയറിയത് അനേകരുടെ മനസിൽ അതിജീവനത്തിന്റെ ആൾരൂപമായിട്ടായിരുന്നു.
വിട്ടുവീഴ്ചയില്ലാതെ, വ്യക്തിജീവിതത്തിലും ആത്മീയജീവിതത്തിലും
തൃശ്ശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകയിലെ മേയ്ക്കാട്ടുകുളം കുടുംബത്തിൽ 1958-ൽ സി. സെറിൻ ജനിച്ചു. 1979-ലാണ് മഠത്തിൽ ചേർന്നത്. 1982-ൽ ആദ്യവ്രതവും 1990-ൽ നിത്യവ്രതവും സ്വീകരിച്ചു. അധ്യാപനജോലി തിരഞ്ഞെടുത്ത സിസ്റ്റർ, ബോട്ടണി വിഭാഗത്തിലാണ് തന്റെ സേവനം ആരംഭിച്ചത്. ഇതിനിടയിൽ എം.എസ്.സി., എം.ഫിൽ, പി.എച്ച്.ഡി. എല്ലാം സിസ്റ്റർ പൂർത്തിയാക്കിയിരുന്നു.
ചേറൂർ സെന്റ് സേവ്യേഴ്സ് മഠാംഗമായിരുന്നു സിസ്റ്റർ. ഇവിടെ കോൺവെന്റിന്റെ മുകളിലത്തെ നിലയിലാണ് ചാപ്പൽ. അപകടശേഷവും ദിവസവും പരിശുദ്ധ കുർബാന, കാനോനിക പ്രാർഥനകൾ എന്നിവയ്ക്കൊക്കെ മുടക്കംകൂടാതെ സിസ്റ്റർ ചാപ്പലിൽ പോയിരുന്നു.
“എനിക്ക് സി. സെറിനെ വർഷങ്ങളായി പരിചയമുണ്ട്. ആന്തരികമായും ബാഹ്യമായും വളരെ അച്ചടക്കവും കൃത്യതയുമുള്ള ജീവിതമാണ് സിസ്റ്റർ നയിച്ചിരുന്നത്. കോൺവെന്റിലെ സമയക്രമങ്ങൾ ഒരു അണുവിടപോലും സിസ്റ്റർ തെറ്റിച്ചിരുന്നില്ല. അവസാനവർഷങ്ങളിൽ വീൽചെയറിലായിരുന്നു യാത്ര. ആരെങ്കിലും എന്തെങ്കിലും മറന്നാൽ അവരെ ഓർമ്മിപ്പിക്കാനും നല്ല സ്വരത്തിൽ സമൂഹപ്രാർഥനയിൽ പങ്കുകൊള്ളാനും സിസ്റ്റർ ശ്രദ്ധിച്ചിരുന്നു. അവസാനത്തെ ദിവസംവരെ പ്രാർഥനകൾ ചൊല്ലിയിരുന്നു” – സെന്റ് സേവ്യേഴ്സ് കോൺവെന്റിലെ സുപ്പീരിയർ സി. അൽഫോൻസ് മരിയ പറയുന്നു.
മരണംവരെ സിസ്റ്റർ ആത്മബലം കൈവിട്ടില്ല. മറ്റുള്ളവർക്ക് തന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ അവസാന നിമിഷം വരെയും സിസ്റ്റർ ശ്രദ്ധിച്ചിരുന്നു. കുറച്ചുനാളുകളായി ഒരാളെ സിസ്റ്ററിന്റെ കാര്യങ്ങളിൽ സഹായിക്കാൻ നിയോഗിച്ചിരുന്നു. പ്രാർഥനയിൽ എന്തെങ്കിലും വീഴ്ചവരുത്തിയാൽ ക്ഷമ ചോദിക്കുകയും അധികാരികളോട് അനുവാദംചോദിച്ച് കാര്യങ്ങൾ ചെയ്യുകയും ചെയ്തിരുന്ന ഈ അമ്മ യുവസന്യാസിനിമാർക്ക് ഒരു മാതൃകയും പ്രചോദനവുമായിരുന്നു.
അവസാന ദിനങ്ങൾ
ഒരാഴ്ച മുൻപാണ് നേരിയ പനിയെത്തുടർന്ന് സിസ്റ്ററിന്റെ ആരോഗ്യം കുറച്ച് മോശമാകാൻ തുടങ്ങിയത്. ചെറിയ ഒരു വീഴ്ചയെ തുടർന്ന് ലൂർദ് ആശുപത്രിയിലും തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലുമെത്തിച്ചു. വലിയ പ്രശ്നങ്ങളില്ലാതിരുന്നതിനാൽ തിരിച്ച് കോൺവെന്റിലേക്കു കൊണ്ടുപോന്നു. പതിവ് ജീവിതചര്യകളൊക്കെ സിസ്റ്റർ തുടർന്നു.
മുറിവിട്ട് പുറത്തുപോകാതെ വിശ്രമിക്കാൻ സുപ്പീരിയർ സിസ്റ്റർ നിർദേശിച്ചു. അങ്ങനെ ഭക്ഷണവും മറ്റും മുറിയിൽത്തന്നെ ആയി. ജൂൺ 15 ശനിയാഴ്ച വീണതുകൊണ്ടുണ്ടായ ഭയം സിസ്റ്ററിൽ പ്രകടമായിരുന്നു. ഉച്ചകഴിഞ്ഞപ്പോഴേക്കും ഓർമ്മ പതിയെ നഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ ജൂൺ 16 ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും രാത്രിയോടെ വീണ്ടും പനി തുടങ്ങി. മരുന്നുകൾ എടുത്തിട്ടൊന്നും പനി കുറഞ്ഞില്ല. പനി കൂടിക്കൊണ്ടിരുന്നു. ജൂൺ 17 ന് സി. സെറിൻ ഈ ലോകത്ത് നിന്നും യാത്രയായി.
സിസ്റ്ററിന്റെ ഒരു സഹോദരൻ ഫാ. ഡേവിസ് മേയ്ക്കാട്ടുകുളം ആഫ്രിക്കയിലും സഹോദരി സിസ്റ്റർ മെറി ടാൻസാനിയയിലും ശുശ്രൂഷ ചെയ്യുന്നു. മറ്റ് സഹോദരങ്ങൾ: സൈമൺ, ജോർജ്, തോമസ്, പരേതരായ ഫ്രാൻസിസ്, ആന്റണി, വിൻസെന്റ് എന്നിവരാണ്. സിസ്റ്ററിന്റെ മൃതസംസ്കാരം ജൂൺ 21 ന് കോലഴി സി.എം.സി. ഹോളിട്രിനിറ്റി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും. സിസ്റ്ററിന്റെ സഹോദരൻ തോമസ് ഇപ്പോൾ ഒരു ഓപ്പറേഷന് വിധേയനായി അമല ആശുപത്രിയിൽ ഐ സി യു വിലാണ്.
ക്ഷമയുടെയും സഹനത്തിന്റെയും ആൾരൂപമായ സി. സെറിന് ലൈഫ് ഡേ യുടെ ആദരാഞ്ജലികൾ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ