മരണഭീതി നൽകി ജറുസലേമിനു മുകളിലൂടെ പറന്ന മിസൈലുകൾ

ഒക്ടോബർ ഒന്നാം തീയതി അർധരാത്രി, നൂറിലധികം മിസൈലുകളായിരുന്നു ജെറുസലേമിനു മുകളിലൂടെ പറന്നതെന്ന് വെളിപ്പെടുത്തി ജറുസലേമിലെ റോം രൂപതയിലെ വൈദികനായ ഫാ. ഫിലിപ്പോ മൊർലാച്ചി. ഇറാനിൽനിന്നു തൊടുത്തുവിട്ട നൂറിലധികം മിസൈലുകൾ മരണത്തിന്റെ സന്ദേശമാണ് തങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്ന് ഭയത്തോടെ അദ്ദേഹം പറയുന്നു. തന്റെ വീടിന്റെ സുരക്ഷിതമായ ഭാഗത്ത് അഭയം തേടിയെങ്കിലും അത് മതിയായ സംരക്ഷണമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ ഒന്നിനു നടന്ന ആക്രമണം ജറുസലേമിലെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയുണ്ടായി. വ്യാപാരസ്ഥാപനങ്ങൾ അടച്ചു. ജനങ്ങൾ പുറത്തിറങ്ങിയില്ല. നിയമപാലകരെപ്പോലും തെരുവിൽ കാണാനില്ലായിരുന്നു.

‘മരണത്തിന്റെ സന്ദേശവാഹകർ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച മിസൈലുകൾ സാധാരണക്കാരെക്കാളും സൈനിക സൈറ്റുകളെയാണ് ലക്ഷ്യമാക്കിയതെന്ന് ഫാ. മൊർലാച്ചി അഭിപ്രായപ്പെട്ടു. ആക്രമണസാധ്യതകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതോടൊപ്പം യഹൂദ പുതുവത്സരാഘോഷങ്ങൾ ഉൾപ്പെടെയുള്ള വലിയ സമ്മേളനങ്ങൾ റദ്ദാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.

ആളുകൾക്ക് ഒത്തുകൂടാനും ഐക്യത്തോടെ ജീവിക്കാനും കഴിയുന്ന, സഹവർത്തിത്വത്തിന്റെ സ്ഥലമായി ഇസ്രായേൽ മാറണമെന്നാണ് ഫാ. മൊർലാച്ചി ആഗ്രഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.