താളം തെറ്റിയ മനസ്സുകൾക്ക് താങ്ങാവാം

ഡോ. സെമിച്ചൻ ജോസഫ്

മനസ്സിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം അഥവാ സൈക്കോസിസ്. ഭ്രാന്ത് എന്നത് പല വൈകല്യങ്ങളെയും കുറിക്കുന്ന പദമാണെങ്കില്‍ ‘ചിത്തഭ്രമം’ എന്നത് മുകളില്‍ സൂചിപ്പിച്ച അവസ്ഥയ്ക്ക് വിശേഷിച്ചു ചേരുന്ന പദമാണ്. 1911-ല്‍ ബ്യൂലര്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ അവസ്ഥയെ ‘സ്കിസോഫ്രീനിയ’ എന്നു വിളിച്ചു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ‘സ്‌കിസം’ എന്നത്, ചിന്തയിലടങ്ങിയിരിക്കുന്ന ആശയങ്ങള്‍ പരസ്പരം മുറിഞ്ഞുപോവുകയും അവ തമ്മില്‍ ഒരു ബന്ധവുമില്ലാതെ ആവുകയും ചെയ്യുന്ന അവസ്ഥയും അതുപോലെതന്നെ മനസ്സിന്റെ അടിസ്ഥാനധര്‍മ്മങ്ങളായ ‘ചിന്ത’, ‘വികാരം’ എന്നിവ പരസ്പരം വേര്‍പിരിയുന്ന രോഗാതുരമായ അവസ്ഥയുമായിരുന്നു.

പലതരം മാനസികപ്രശ്‌നങ്ങളിൽ അതിഗൗരവകരമായ രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ അഥവാ ചിത്തഭ്രമം. ഒരാളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഈ രോഗം കീഴ്മേല്‍ മറിക്കുന്നു. രോഗം ബാധിച്ചയാള്‍ യാഥാര്‍ഥ്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്കു മാറുന്നു. അതായത്, തലച്ചോറിന്റെ ദൈനംദിനപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും രോഗി ഒരുപാട് കാര്യങ്ങൾ സങ്കല്പിക്കാനും ഭ്രമാത്മകമാക്കാനും തുടങ്ങുന്നു. ചിന്തകൾ യുക്തിരഹിതവും ക്രമരഹിതവുമാകുകയും ദൈനദിന കാര്യങ്ങൾപോലും കൃത്യമായി ചെയ്യാൻ കഴിയാതെയുമാകുന്ന അവസ്ഥയാണ് സ്കിസോഫ്രീനിയ.

ഈ രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് എല്ലാ വർഷവും മെയ് 24-ന് ലോക സ്കീസോഫ്രീനിയ ദിനമായി ആചരിക്കുന്നത്. ഫ്രാൻസിലെ പ്രസിദ്ധ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ഫിലിപ്പി പൈനലിന്റെ ഓർമയ്ക്കുവേണ്ടിയാണ് ലോക സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന രോഗികളുടെ ശുശ്രൂഷയുടെയും ചികിത്സയുടെയും കാര്യത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

കാരണങ്ങൾ

ശാരീരികവും മാനസികവുമായ പല കാരണങ്ങളും ഒരാളെ സ്കീസോഫ്രീനിയയിലേക്ക് നയിക്കാറുണ്ട്. തലച്ചോറിലെ രാസപദാര്‍ഥങ്ങളായ ഡോപാമൈന്‍ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു. ചില കേസുകളിൽ പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ ക്ഷതം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണങ്ങളാകാം. മാനസികസംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ അനുഭവിക്കുന്നത് ഈ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കും.

പ്രധാന ലക്ഷണങ്ങൾ

വിഭ്രാന്തി, മതിഭ്രമം, ക്രമരഹിതമായ ചിന്തകളും സംസാരവും,  പ്രവർത്തനങ്ങളിലെയോ, പെരുമാറ്റങ്ങളിലെയോ ചലനസംബന്ധമായ അസ്വാഭാവികതയും ക്രമരാഹിത്യവും, വൈകാരികമായ അസ്വസ്ഥതകൾ, സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിലെ ശേഷിക്കുറവ് തുടങ്ങിയവയാണ് സ്കീസോഫ്രീനിയയുടെ പ്രധാന രോഗലക്ഷണങ്ങൾ. കൗമാരപ്രായക്കാരിൽ സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും അകന്നുനിൽക്കാനുള്ള പ്രവണത, പഠനത്തിൽ പിന്നോട്ടുപോകൽ, അസ്വസ്ഥമായ ഉറക്കം, വിഷാദാവസ്ഥ, ഉത്സാഹമില്ലായ്മ തുടങ്ങിയ അവസ്ഥകളും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളാവാം.

ചികിത്സയുണ്ടോ?

വളരെ നേരത്തെ തിരിച്ചറിയുകയും കൃത്യമായി ചികിത്സ നൽകുകയും ചെയ്‌താൽ സ്കിസോഫ്രീനിയ ഭേദമാക്കാം. ഇതിനായി പ്രത്യേക തെറാപ്പികൾ ലഭ്യമാണ്. ഇലക്ട്രോകണ്‍വല്‍സീവ് തെറാപ്പിയും കൗണ്‍സലിംഗ് പോലുള്ള ചികിത്സകളും ഈ അവസ്ഥയെ മറികടക്കാൻ ഫലപ്രദമാണ്. എന്നാൽ, കുറഞ്ഞ കാലയളവിനുള്ളിൽ ഈ അവസ്ഥ മാറ്റിയെടുക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ മിക്കവർക്കും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതായിവരും. എങ്കിൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.

ചില കണക്കുകൾ

ലോകത്ത് 20 ദശലക്ഷത്തില്പരം ആളുകൾ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. കേരളത്തിൽ ഏകദേശം 3,30,000 പേർക്ക് ഈ രോഗമുള്ളതായി കണക്കാക്കപ്പെടുന്നു. 15-നും 30-നുമിടയിൽ പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നുമിടയിൽ പ്രായമുള്ള സ്ത്രീകളിലുമാണ് കൂടുതലായി ഈ രോഗാവസ്ഥ കണ്ടുവരുന്നത്. സാധാരണയായി നൂറുപേരില്‍ ഒരാള്‍ക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്കീസോഫ്രീനിയ ബാധിച്ച ആളുകളിൽ മൂന്നിൽ ഒരാൾക്കെങ്കിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ സാധിക്കുമെന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

കരുതലാകാം ചേർത്തുനിർത്താം

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ എന്ന ചിത്രത്തില്‍ സ്കീസോഫ്രിനിയ ബാധിച്ച ജോണ്‍ നാഷ് എന്ന ശാസ്ത്രജ്ഞന്‍ കൂടെയുള്ളവരുടെ പരിചരണവും ചികിത്സയുംകൊണ്ട് രോഗത്തോട് പടവെട്ടുന്നതും ഒടുവില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനാകുന്നതുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്കീസോഫ്രീനിയ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവരെ പരിചരിക്കുന്നവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അവർക്ക് ഈ അസുഖത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇത്തരക്കാർ പലപ്പോഴും ആത്മഹത്യാപ്രവണത കാണിക്കാൻ സാധ്യതയുണ്ട്. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഒഴിവാക്കി അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. കൃത്യസമയത്ത് മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. നല്ല പ്രവർത്തികളെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ ചേർത്തുനിർത്തുന്നവരാകാം.

സ്കീസോഫ്രീനിയ ഒരു രോഗമാണ്. അല്ലാതെ ഈശ്വരശാപം കൊണ്ടോ, ദുർമന്ത്രവാദം കൊണ്ടോ വരുന്നതല്ല എന്ന ബോധ്യം ഉണ്ടാകട്ടെ. വിദഗ്ദ്ധരായ ഡോക്ടർമാരാണ് ഈ രോഗം ചികിത്സിക്കേണ്ടത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനെതന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. അതോടൊപ്പം താളംതെറ്റിയ ഈ മനസ്സുകളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചേർത്തുനിർത്തുകയും ചെയ്യാം.

ഡോ. സെമിച്ചൻ ജോസഫ്
(സാമൂഹ്യപ്രവർത്തകനും കൗൺസിലറും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.