ആത്മീയതയാലും പ്രസന്നവദനത്താലും ജനഹൃദയങ്ങളെ കീഴടക്കിയ മാർട്ടിൻ അച്ചൻ

2024 ജൂൺ 30-ന് തന്റെ 44-ാം വയസിൽ സ്വർഗീയസമ്മാനത്തിനായി യാത്രയായ മാർട്ടിൻ പുത്തൻവീട് അച്ചനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്. ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ എഴുതുന്നു.

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ഒരിക്കൽ കണ്ടിട്ടുള്ളവർ, പരിചയപ്പെട്ടിട്ടുള്ളവർ പിന്നീടൊരിക്കലും മാർട്ടിനച്ചനെ മറക്കുകയില്ല. ആറടിയിലധികം ഉയരവും അതിന് അനുയോജ്യമായ ശരീരവും സ്വതവെ പ്രസന്നമായ മുഖവും തന്റെ കരുതലാവശ്യമുള്ളവരെ ചേർത്തുനിർത്തുന്ന പ്രകൃതവും അച്ചന്റെ പ്രത്യേകതകളായിരുന്നു.

പത്തനംതിട്ട ജില്ലയുടെ മലയോരപ്രദേശമായ കോന്നിയിൽ കുമ്മണ്ണൂർ പ്രദേശത്ത് പുത്തൻവീട് പി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും രണ്ടുമക്കളിൽ ഇളയമകനായി 1980 മെയ് ഏഴിന് ഫാ. മാർട്ടിൻ ജോസഫ് ജനിച്ചു. മുളന്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ മാമോദീസ സ്വീകരിച്ചു. മൂത്തസഹോദരൻ സ്റ്റാൻലി ജോസഫ് വിവാഹിതനാണ്; ജീവിതപങ്കാളി
അലീനാ ജോസഫ്.

കോന്നിക്കടുത്തുള്ള ഐരവണിലെ പി. എസ്. വി. പി. എം. എച്ച്. എച്ച്. എസ്. സ്കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. തുടർന്ന് പ്രീഡിഗ്രി പഠനം പത്തനംതിട്ടയിലുള്ള ട്രിനിറ്റി കോളേജിൽ പ്രൈവറ്റായി പൂർത്തീകരിച്ച് 1999 ജൂൺ 19-ന് വൈദികപഠനത്തിനായി തിരുവനന്തപുരം പട്ടം സെന്റ്‌ അലോഷ്യസ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. മൈനർ സെമിനാരി റെക്ടറായി ആ വർഷം ചുമതല ഏറ്റെടുത്ത ഫാ. ജോൺ കൊച്ചുതുണ്ടിലാണ് അവിടെ അവരെ വരവേറ്റത്. ഇപ്പോൾ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരിക്കുന്ന യൂഹാനോൻ മാർ തെയോഡോഷ്യസ് പിതാവ് മാർട്ടിൻ അച്ചന്റെ സെമിനാരിക്കാലത്ത് എന്നും താങ്ങും തണലുമായിരുന്നു.

തിരുവനന്തപുരം സെന്റ്‌ മേരീസ് മലങ്കര മേജർ സെമിനാരിയിൽ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി. പരിശുദ്ധ ദൈവമാതാവിനോട് അച്ചന് സവിശേഷമായ ഭക്തി ഉണ്ടായിരുന്നുവെന്നും സെമിനാരിയിൽ രാത്രിയിലെ പൊതുവായ പ്രാർഥനകൾക്കുശേഷം ചാപ്പലിൽ ജപമാല ചൊല്ലി ദീർഘനേരം ആയിരുന്നതും ഡാനിയേൽ പുളിവേലിൽ അച്ചൻ അനുസ്മരിക്കുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയിൽ നിന്നും 2008 ഏപ്രിൽ രണ്ടിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ സതീർഥ്യരായ ഫാ. മോൻസി കളീക്കൽ, ഫാ. ബിനോയി കൊച്ചുകരിക്കകത്തിൽ, ഫാ. ഗീവർഗീസ് പാലമൂട്ടിൽ, ഫാ. ഷീൻ പാലക്കുഴി, ഫാ. ഷീൻ തങ്കാലയം, ഫാ. അരുൺ ഏറത്ത്, ഫാ. കോശി പുന്നമൂട്ടിൽ, ഫാ. ജോൺ കുറ്റിയിൽ, ഫാ.നിധീഷ് വല്യയ്യത്ത് എന്നിവരോടൊപ്പം വൈദികപട്ടം സ്വീകരിച്ചു. പ്രഥമ ദിവ്യബലിയർപ്പണം ഏപ്രിൽ അഞ്ചിന് മാതൃദൈവാലയമായ മുളന്തറ പള്ളിയിൽ.

ആദ്യനിയമനം തിരുവനന്തപുരത്തിനു തെക്ക് ചെമ്പൂർ വൈദികജില്ലയിലെ പന്ത, കുടപ്പനമൂട്, വാഴിച്ചാൽ, കുട്ടമല, മണ്ണാംകോണം, അമ്പൂരി പള്ളികളിൽ വർഗീസ് കിഴക്കേക്കര അച്ചനോടൊപ്പം സഹവികാരിയായി. തുടർന്ന് 2009 മുതൽ 2010 വരെ അവിടെത്തന്നെ പന്ത, കുടപ്പനമൂട്, വാഴിച്ചാൽ പള്ളികളിൽ വികാരിയായി നിയോഗിക്കപ്പെട്ടു.

പത്തനംതിട്ട ദദ്രാസനം നിലവിൽവന്നപ്പോൾ പത്തനംതിട്ടയിലേക്കു കടന്നുവന്ന അച്ചൻ 2010-ൽ കൊക്കാത്തോട്, കല്ലേലിത്തോട്ടം ഇടവകകളിൽ ശുശ്രൂഷയ്ക്കായി നിയോഗിതനായി. പിന്നീട് 2013 മുതൽ 2016 വരെ മണ്ണീറ, എലിമുളളുംപ്ലാക്കൽ പള്ളികളിൽ സേവനം ചെയ്തു.

2016-ൽ ളാക്കൂർ പള്ളിയുടെ വികാരിയായും ളാക്കൂർ കേന്ദ്രമായി പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അശരണരും ആലംബഹീനരുമായവരും മാനസികരോഗത്താൽ ക്ലേശിക്കുന്നവരുമായവരെ ശുശ്രൂഷിക്കുന്ന കാരുണ്യഭവൻ ഡയറക്ടറായും ശുശ്രൂഷ ചെയ്തു. പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹഗിരി മിഷൻ സിസ്റ്റേഴ്സിനെ (SMS Congregation) പത്തനംതിട്ട രൂപതയിലേക്ക് ശുശ്രൂകൾക്കായി കൂട്ടിക്കൊണ്ടുവന്നതും അച്ചനായിരുന്നു.

2010- 2016 വരെ കോന്നി വൈദികജില്ലയിലെ അമ്മമാരുടെ കൂട്ടായ്മയായ കാരുണ്യമാതാ മാതൃവേദിയുടെ ഡയറക്ടറായി സേവനം ചെയ്ത അച്ചൻ ഈ കാലയളവിൽ പ്രാർഥനാകൂട്ടായ്മകളും സെമിനാറുകളും ക്രമീകരിച്ച് എല്ലാ പള്ളികളും സന്ദർശിക്കുകയും അമ്മമാരുടെ ശുശ്രൂഷകളെ ഊർജിതപ്പെടുത്തുകയും അമ്മമാരെ ഏകോപിപ്പിച്ച് ചെങ്ങറ പ്രദേശത്ത് ഒരു വീട് വച്ചുനൽകുകയും ചെയ്തു.

ആഗോള കത്തോലിക്കാ സഭയിൽ അത്മായരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പരോപകാര സംഘടനായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പത്തനംതിട്ട ദദ്രാസനത്തിലെ ആത്മീയോപദേഷ്ടാവായി അനുഗ്രഹീതമായ ശുശ്രൂഷ ചെയ്ത അച്ചൻ പാവങ്ങളെ സഹായിക്കുന്നതിൽ ഉത്സാഹിയായിരുന്നു.

2017-ൽ സീതത്തോട് വൈദികജില്ലയിലെ ചിറ്റാർ, അമലഗിരി പള്ളികളിൽ വികാരിയായ അച്ചൻ തുടർന്ന് 2019-ൽ മിഷൻ പ്രദേശങ്ങളിൽ ദൈവശുശ്രൂഷ ചെയ്യണമെന്നുള്ള ആഗ്രഹത്താൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മിഷൻ രൂപതയായ പാറശാല ഭദ്രാസനത്തിലേക്കു പോവുകയും അരുവിക്കുഴി, ആനാകോട് പള്ളികളുടെ വികാരിയായും കാട്ടാക്കടയിലെ ബോയ്സ് ഹോമിന്റെ ഡയറക്ടറായും ശുശ്രൂഷ ചെയ്തുവരവെ 2020-ൽ ഹൃദയരോഗത്താൽ ക്ലേശിതനാകുകയും തുടർന്ന് പത്തനംതിട്ടയിലേക്കു തിരികെവന്ന് രൂപതയുടെ ക്ലർജി ഹോമിൽ താമസിച്ച് ചികിത്സകൾ തുടരുകയും ചെയ്തു.

നിഷ്കളങ്കമായ സ്നേഹത്തിനുടമയായ അച്ചൻ പാവങ്ങളെ ചേർത്തുനിർത്തുകയും അവരെ ബലപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും
തന്നെ ഏല്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി നിറവേറ്റുന്നതിൽ ജാഗ്രത പുലർത്തിയിരുന്നുവെന്നും സഹപാഠിയായ ഫാ. ഗീവർഗീസ് പാലമൂട്ടിൽ അനുസ്മരിക്കുന്നു.

പത്തനംതിട്ടയിൽ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ അഭിഷേകാഗ്നിശുശ്രൂഷകളും കൺവെൻഷനും നടത്തിയപ്പോൾ ഭക്ഷണത്തിന്റെ ക്രമീകരണം മാർട്ടിൻ അച്ചന്റെ നേതൃത്വത്തിലായിരുന്നു. സഭയിലെ എല്ലാ പൊതുപരിപാടികളിലും അച്ചന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു.

പൗരോഹിത്യകൂട്ടായ്മകളെ സ്നേഹിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്ന അച്ചൻ വളരെ ചെറിയ പള്ളിയായ എലിമുള്ളുംപ്ലാക്കലിൽ കോന്നി വൈദികജില്ലയിലെ അച്ചന്മാരുടെ മാസധ്യാനം ക്രമീകരിച്ച് ഹൃദ്യമായി ആതിഥ്യമരുളിയതും വിഭവസമൃദ്ധിയാൽ മനം നിറച്ചതും അന്ന് അവിടെയായ വൈദികർക്കാർക്കും ഇന്നും മറക്കാനാകില്ല.

ശാരീരികമായ ക്ലേശങ്ങൾക്കും രോഗപീഢകൾക്കുമിടയിലും തന്റെ സഹായം ആവശ്യപ്പെടുന്ന ഇടവക വൈദികരെയെല്ലാം അവരുടെ ശുശ്രൂഷകളിൽ, വിശുദ്ധ കുർബാന അർപ്പണത്തിനും കുമ്പസാരത്തിനും തിരുനാൾ റാസയ്ക്കുമെല്ലാം സഹായിച്ചിരുന്നു. സഹപാഠിയായ ഷീൻ തങ്കാലയം അച്ചന്റെ അമ്മയുടെ മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ മാർട്ടിൻ അച്ചൻ കുടുംബത്തിലെ ഒരംഗമായി ഉള്ളുനീറുന്ന വേദനയിൽ താങ്ങായി മാറിയത് ആ കുടുബം ഇന്നും അനുസ്മരിക്കുന്നു.

ശുശ്രൂഷ ചെയ്ത പള്ളികളിലെ ഓരോരുത്തരെയും വ്യക്തിപരമായി അറിയാവുന്ന മാർട്ടിനച്ചൻ അവരുടെ സുഖദുഃഖങ്ങളിൽ പ്രാർഥനകളാൽ ബലപ്പെടുത്തിയ ഇടയനാണ്. ദൈവവിളികൾ കണ്ടെത്തുന്നതിനും അതിനെ പരിപോഷിപ്പിക്കുന്നതിനും വളർത്തുന്നതിനും അച്ചൻ സവിശേഷമായി ശ്രദ്ധിച്ചിരുന്നു. മെയ് 25-ന് മൈനർ സെമിനാരിയിലെ വൈദികാർഥികൾക്ക് വൈദികപട്ടത്തിനൊരുക്കമായ ചെറുപട്ടങ്ങൾ നൽകുന്ന ശുശ്രൂഷയാണ് അവസാനമായി സംബന്ധിച്ച ഔദ്യോഗികചടങ്ങ് എന്നതും യാദൃശ്ചികമല്ല.

2020 മുതൽ വിവിധ രോഗങ്ങളാലും ശാരീരിക അസ്വാസ്ഥ്യങ്ങളാലും ഏറെ ക്ലേശിച്ച അച്ചൻ കഴിഞ്ഞ ഒരു മാസത്തിൽ അധികമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. 2024 ജൂൺ 30-ന് സ്വർഗീയസമ്മാനത്തിനായി യാത്രയായി. ജൂലൈ രണ്ടിന് അച്ചന്റെ കബറടക്കം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെയും സഭയിലെ മെത്രാപ്പൊലീത്തമാരുടെയും കാർമ്മികത്വത്തിൽ മുളന്തറ പള്ളിയിൽ.

മാർട്ടിനച്ചന്റെ മരണവാർത്തയറിഞ്ഞ് ഊന്നുകൽ ഇടവകാംഗമായ ജോർജ് പച്ചയിൽ എഴുതിയത് ശ്രദ്ധേയമാണ്: “ഒരിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മാർട്ടിനച്ചൻ അൾത്താരയിൽനിന്നു പറഞ്ഞു: “എത്രനാൾ എനിക്ക് കുർബാന ചൊല്ലാൻ കഴിയുമെന്നറിയില്ല. എന്നാലും എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ തിരുബലി അർപ്പിക്കുന്നതിൽനിന്ന് പിന്മാറില്ല. കാരണം ഞാൻ അത്ര തീവ്രമായ ആഗ്രഹത്തോടെയാണ് ഒരു പുരോഹിതനായത്.”

തീവ്രമായ ആഗ്രഹത്തോടെ പുരോഹിതനായ മാർട്ടിനച്ചാ, സ്വർഗീയ യെരുശലേമിൽ ഇനി അങ്ങ് ബലിയർപ്പിക്കുക.

സ്നേഹത്തോടെ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.