തിരുപ്പിറവിയിൽ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ

പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്ക് അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം.

സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ വലിയ സദ്‌വാർത്ത ദൈവദൂതൻ ആദ്യം അറിയച്ചത് അവരെയാണ്. “ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2: 10-11).

ദൈവദൂതന്റെ സദ്‌വാർത്തയോട് ഹൃദയപൂർവം പ്രത്യുത്തരിച്ച ആട്ടിടയന്മാർ ക്രിസ്തുമസിന്റെ ആഴത്തിലുള്ള ആധ്യാത്മികത മനസ്സിലാക്കിയവരാണ്. അവരുടെ ജീവിതമാതൃകയും സമർപ്പണവും തിരുപ്പിറവിയുടെ സത്ത വീണ്ടെടുക്കാൻ നമ്മെ സഹായിക്കും. ആട്ടിടയന്മാർ പകർന്നു നൽകുന്ന ഏഴു പാഠങ്ങൾ നമുക്കു മനസ്സിലാക്കാം.

1. ജാഗ്രതയുള്ളവരാവുക, ദൈവത്തിന്റെ വിസ്മയങ്ങളോട് തുറവി ഉള്ളവരാവുക

രാത്രികാലങ്ങളിൽ ആടുകളെ ജാഗ്രതയോടെ കാത്തിരുന്ന ഇടയന്മാർക്കാണ് മാലാഖയുടെ ദർശനമുണ്ടായത്: “ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു” (ലൂക്കാ 2: 8-9).

രാത്രിയിൽ ശാന്തതയോടെ ആടുകളെ ശ്രദ്ധിച്ചുകഴിഞ്ഞ ഇടയന്മാർ ആത്മീയജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ കൃപ മിക്കപ്പോഴും പ്രതീക്ഷിക്കാത്ത രീതിയിലും സമയത്തുമായിരിക്കും നമ്മിലേക്കു കടന്നുവരിക. അവയെ മനസ്സിലാക്കാനും അംഗീകരിക്കാനും അവയ്ക്കനുസൃതം പ്രവർത്തിക്കാനും ആത്മീയ ഉണർവ് ആവശ്യമാണന്ന് ആട്ടിടയന്മാർ നമ്മെ പഠിപ്പിക്കുന്നു. “ദൈവം എപ്പോഴും നല്ല കാര്യങ്ങൾ നമുക്കു നൽകാൻ പരിശ്രമിക്കുന്നു. പക്ഷേ, നമ്മുടെ കരങ്ങൾ പലപ്പോഴും അവയെ സ്വീകരിക്കാൻ ശ്യൂന്യമല്ല” എന്ന് വി. ആഗസ്തിനോസ് പഠിപ്പിക്കുന്നു. ദൈവിക ഇടപെടലുകൾക്കു നമ്മുടെ ജീവിതത്തിൽ സ്ഥാനം നൽകണമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ഇടയജീവിതം നമ്മെ അനുസ്മരിപ്പിക്കുന്നു. കോലാഹലങ്ങളുടെയും ആഘോഷങ്ങളുടെയും നടുവിൽ ശാന്തരാകാനും നമ്മുടെ ജീവിതങ്ങളിലുള്ള ദൈവത്തിന്റെ ദുർഗ്രഹങ്ങളായ പദ്ധതികൾ മനസ്സിലാക്കാൻ നിശ്ശബ്ദതയും പ്രാർഥനയും അനിവാര്യമാണന്നും ആട്ടിയന്മാർ ഓർമിപ്പിക്കുന്നു.

2. വിശ്വാസത്തോടെ പ്രത്യുത്തരിക്കുക

ദൈവദൂതനെ ദർശിച്ച ആട്ടിടയന്മാർ ആരംഭത്തിൽ ഭയപ്പെട്ടുവെങ്കിലും മാലാഖ അവർക്ക് ഉറപ്പു നൽകി:” ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു” (ലൂക്കാ 2:10). അവരുടെ ഭയം വിശ്വാസമായും മിശിഹായെ ദർശിക്കാനുള്ള വർധിച്ച ആശയായും രൂപാന്തരപ്പെട്ടു. ആട്ടിടയന്മാരുടെ മനോഭാവം ഉൾക്കൊണ്ടുകൊണ്ട് വി. ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “ഭയപ്പെടേണ്ട, ക്രിസ്തുവിനായി വലിയ വാതിലുകൾ തുറക്കുക” എന്ന്. ആട്ടിടയന്മാരുടെ ഈ മനോഭാവം ഭയത്തെയും അനശ്ചിതതത്വത്തെയും ദൈവീകവാഗ്ദാനങ്ങളിൽ ശരണപ്പെട്ടുകൊണ്ട്  ദൂരെയകറ്റാനും നമ്മെ പ്രചോദിപ്പിക്കുന്നു. ആട്ടിയന്മാർ ദൈവീക ആഹ്വാനത്തെ ഭയം കൊണ്ടല്ല പ്രതീക്ഷ കൊണ്ടാണ് സമ്പന്നമാക്കിയത്. ക്രിസ്തുമസ് ദിനങ്ങളിൽ ദൈവീകപരിപാലനയെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കാൻ എളിയ ആട്ടിടയന്മാർ നമുക്ക് പാത തെളിയിക്കുന്നു.

3. എളിമയോടെ ഈശോയെ അന്വേഷിക്കുക

ആട്ടിടയന്മാർ ആടുകളെ വിട്ടിട്ട് ഈശോയെ കാണാൻ ബേത്ലഹേമിലേക്കു വേഗത്തിൽ പോയി. “ദൂതന്മാര്‍ അവരെവിട്ട് സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബെത്ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ 2: 15-16).

ആട്ടിടയന്മാരുടെ എളിമയും ജീവിതലാളിത്യവും ലോകരക്ഷനൊയ ദൈപുത്രനെ നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാൻ അവരെ യോഗ്യരാക്കി. അധികാരവും പേരും പെരുമയും ഭരണം നടത്തുന്ന ഈ ലോകത്തിൽ ദൈവത്തിന്റെ എറ്റവും മഹത്തരമായ ദാനം എളിയവരും ബലഹീനരുമായ മനുഷ്യർക്കാണ് വെളിപ്പെടുത്തുന്നതെന്ന് ആട്ടിടയന്മാരുടെ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നു. “നമുക്ക് എന്തുമാത്രം ഉണ്ട് എന്നതിലല്ല, മറിച്ച് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ എത്രമാത്രം സ്‌നേഹം അതിൽ നൽകുന്നു എന്നതാണ് പ്രധാനം” എന്ന് കൽക്കത്തയിലെ വി. മദർ തേരേസാ പറയുന്നുണ്ട്.

തിരുപ്പിറവിയുടെ ഈ പുണ്യദിനങ്ങളിൽ സ്നേഹത്തോടും ലാളിത്യത്തോടുംകൂടി ഈശോയെ തേടാനും അപരനിൽ ഈശോയെ കാണാനും അവരെ ശുശ്രൂഷിക്കാനും ഇടയന്മാർ നമുക്ക് മാതൃക നൽകുന്നു.

4. ഈശോയെ കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർക്കു പകരുക

ഉണ്ണീശോയെ പുൽക്കൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ തിരികെപ്പോയത് ദൈവത്തെ മഹത്വപ്പെടുത്തിയാണ്. “തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി” (ലൂക്കാ 2:20).

ഉണ്ണീശോയെ കണ്ട അവരുടെ ആനന്ദം ഉള്ളിൽ ഒതുക്കാൻ സാധിക്കുമായിരുന്നില്ല. അത് അവരുടെ ജീവിതങ്ങളിലൂടെ അവർ ജീവിക്കുന്ന സമൂഹങ്ങളിലേക്ക് ഒഴുകി. ഈശോയെ കണ്ടുമുട്ടുന്നതുവഴിയായി ലഭിക്കുന്ന ആനന്ദം തിരിപ്പിറവിയുടെ മുഖ്യസന്ദേശമാണ്. ഫ്രാൻസിസ് പാപ്പ ഈ ആനന്ദത്തെ ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്ന സുവിശേഷത്തിന്റെ ആനന്ദമായിട്ടാണ് മനസ്സിലാക്കുന്നത്.

ഈശോയെ കണ്ടുമുട്ടിയ ആത്യധികമായ ആനന്ദം മറ്റുള്ളവർക്കു പങ്കുവച്ചുനൽകാൻ ക്രിസ്തുമസിന്റെ ഈ ദിനങ്ങൾ സവിശേഷമായി നമ്മെ ക്ഷണിക്കുന്നു. ഉണ്ണീശോ നൽകുന്ന ആനന്ദം ഭൗതീകവസ്തുക്കളുടെ ലഭ്യതയിലല്ല, മറിച്ച് ഉണ്ണീശോയുടെ സാന്നിധ്യം മനസ്സിലും ഹൃദയത്തിലും നിറയ്ക്കുന്ന സമാധാനത്തിലും സ്നേഹത്തിലുമാണെന്ന് ബെത്ലഹേമിലെ പാവപ്പെട്ട ഇടയന്മാർ ഓർമിപ്പിക്കുന്നു.

5. സദ്വാർത്ത പങ്കുവയ്ക്കുക

“ആട്ടിടയന്മാർ അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു” (ലൂക്കാ 2:17). ഉണ്ണീശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ ആട്ടിടയന്മാർ ആദ്യത്തെ സുവിശേഷപ്രഘോഷകരായി. ഈശോ നൽകുന്ന ആനന്ദം അനുഭവിച്ചറിഞ്ഞാൽ അവൻ നൽകുന്ന രക്ഷയും സ്നേഹവും മറ്റുള്ളവർക്കു പങ്കുവയ്ക്കാതിരിക്കാൻ നമുക്കാവില്ല.

“എല്ലാ സമയത്തും സുവിശേഷം പ്രസംഗിക്കുക. ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക” എന്ന ഫ്രാൻസിസ് അസ്സീസിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. തിരുപ്പിറവി നമുക്ക് ആത്മീയസംതൃപ്തി നൽകുന്നത് മനുഷ്യനായി അവതരിച്ച ഈശോയുടെ ദയയും അനുകമ്പയും ഔദാര്യവും നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രതിഫലിക്കുമ്പോഴാണ്. ഒരു ചെറുപുഞ്ചിരി, ഒരു എളിയ പരസഹായപ്രവൃത്തി, പ്രോത്സാഹനത്തിന്റെ ഒരു ചെറുവാക്ക് ഇവയിലൂടെയെല്ലാം നമുക്കും സുവിശേഷമാകാം എന്ന് തിരുപ്പിറവിയുടെ ചൈതന്യം സ്വീകരിച്ച ആട്ടിടയന്മാർ നമ്മോടു പറയുന്നു.

6. ദൈവം കാട്ടിത്തരുന്ന വഴിയിൽ ശരണപ്പെടുക

മടിയില്ലാതെ ദൂതന്റെ വാക്കുകൾ ആട്ടിടയന്മാർ അനുസരിച്ചു. ദൈവീകസന്ദേശങ്ങളിലുള്ള അവരുടെ ശരണപ്പെടൽ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശ്വാസത്തെ അവരുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതയി നമുക്ക് കരുതാനാവും. ആട്ടിയന്മാരെപ്പോലെ ദൈവീകപദ്ധതിയോട്, പാത വ്യക്തമാകാത്തപ്പോഴും സഹകരിക്കാൻ തിരുപ്പിറവി നമ്മോട് ആവശ്യപ്പെടുന്നു.

വി. പാദ്രേ പിയോ ഇപ്രകാരം ഓർമിപ്പിക്കുന്നു: “പ്രാർഥിക്കുക, പ്രതീക്ഷിക്കുക. ആകുലപ്പെടേണ്ടാ. ആകുലത ഉപകാരമില്ലാത്തതാണ്. ദൈവം കാരുണ്യവാനും നമ്മുടെ പ്രാർഥന കേൾക്കുന്നവനുമാണ്.”

ഈശോയിലുള്ള നമ്മുടെ ശരണം നവീകരിക്കേണ്ട സമയമാണ് ക്രിസ്തുമസ് കാലം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ഭയാശങ്കകളും ഉത്കണ്ഠകളും മറയുകയും പുതുചൈതന്യം നമ്മിൽ നിറയുകയും ചെയ്യും.

7. നന്ദിയോടെയും അദ്ഭുതത്തോടെയും ജീവിക്കുക

ലൂക്കാ സുവിശേഷത്തിൽ “അത് കേട്ടവരെല്ലാം ഇടയന്മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു” (ലൂക്കാ 2:18) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആട്ടിടയന്മാരുടെ അദ്ഭുതപ്പെടലും നന്ദിയും മനുഷ്യവതാരം ചെയ്ത ദൈവവചനത്തോടുള്ള അവരുടെ ഹൃദയം കൊണ്ടുള്ള കീഴടങ്ങലാണ്. ഈ അദ്ഭുതപ്പെടൽ ഹൃദയം കൊണ്ടുള്ള ആരാധനയിലേക്കും നന്ദിപറച്ചിലുകളിലേക്കും അവരുടെ ജീവിതത്തെ രൂപപ്പെടുത്തി.

ദൈവപുത്രന്റെ മനുഷ്യവതാരം എന്ന അദ്ഭുതമാണ് ലോകത്തിനു ഗ്രഹിക്കാൻ ഇനിയും സാധിക്കാത്തത്. അത് ദൈവസ്നേഹത്തിന്റെ മഹാദ്ഭുതമാണ്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16).

ദൈവത്തിന്റെ അനന്തസ്നേഹത്തിന്റെ അദ്ഭുതം വീണ്ടും കണ്ടെത്താൻ ക്രിസ്തുമസ് കാലം നമ്മെ പ്രാപ്തരാക്കട്ടെ. ദൈവസ്നേഹം മാംസം ധരിച്ചത് പുൽക്കൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ അദ്ഭുതപ്പെടുകയും നന്ദി അർപ്പിക്കുകയും ചെയ്തതുപോലെ നമുക്കും തിരുപ്പിറവിയുടെ ഔദാര്യത്തിൽ വിസ്മയഭരിതരാകാം.

ഉണ്ണീശോയുടെ ഹൃദയം സ്വന്തമാക്കിയ, ഹൃദയം കീഴടക്കിയ ബെത്ലഹേമിലെ  ആട്ടിടയന്മാരെപ്പോലെ തിരുപ്പിറവിയുടെ പുണ്യദിനങ്ങളിൽ എളിമയും വിശ്വാസവും ആനന്ദവും നമ്മുടെ ജീവിതത്തിൽ വിരിയട്ടെ. അത് മറ്റുള്ളവരുടെ ജീവിതത്തിലും നമുക്ക് ആശംസിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.