![](https://i0.wp.com/www.lifeday.in/wp-content/uploads/2024/06/WhatsApp-Image-2024-06-27-at-10.29.20-AM.jpeg?resize=696%2C435&ssl=1)
മതസ്വാതന്ത്ര്യത്തിന്റെ മധുരം നുണയാൻ ആരംഭിച്ചിരിക്കുകയാണ് ഈജിപ്തിലെ ക്രൈസ്തവർ. തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ദൈവാലയങ്ങളുടെ പണികളുമായി മുന്നോട്ട് പോകുകയാണ് ഈജിപ്തിലെ ക്രൈസ്തവർ. കഠിനമായ നിയന്ത്രണങ്ങൾക്കു ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് ദൈവാലയങ്ങളുടെ പുനർനിർമ്മാണ പരിപാടികൾ ആരംഭിച്ചത്.
കത്തോലിക്കാ പൊന്തിഫിക്കൽ, ചാരിറ്റി ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എ. സി. എൻ) ഇൻ്റർനാഷണലിന്റെ അഭിപ്രായത്തിൽ, ഈജിപ്തിലെ ക്രിസ്ത്യാനികൾക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം ഇന്ന് ഉണ്ട്. 2013 ജൂലൈ ആദ്യവാരം മുതലായിരുന്നു തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ആധിപത്യം രാജ്യത്ത് നിലനിന്നിരുന്നത്.
ഈജിപ്തിലെ ക്രിസ്ത്യാനികൾ ഇപ്പോഴും പലതരം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ കോപ്റ്റിക് കത്തോലിക്കർ – ഏകദേശം 3,00,000 വിശ്വാസികൾ – അജപാലനത്തിനായി പള്ളികളുടെ നിർമ്മാണത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്ന് അലക്സാണ്ട്രിയയിലെ പാത്രിയർക്കീസ് ആർച്ച് ബിഷപ്പ് ഇബ്രാഹിം സിദ്രക് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയോട് പറഞ്ഞു. “ഇപ്പോൾ സർക്കാർ പുതിയ പള്ളികൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കിയതിനാൽ, എല്ലാ രൂപതകളിലും നിർമ്മാണ പദ്ധതികൾ ഉണ്ട്,” ബിഷപ്പ് വെളിപ്പെടുത്തി.
രാജ്യത്ത് പുനരാരംഭിച്ച പ്രോജക്ടുകളുടെ ഉദാഹരണമാണ് ലക്‌സർ കത്തീഡ്രൽ. അത് 2016-ൽ കത്തി നശിച്ചിരുന്നു. ഇന്ന് എ. സി. എൻ പിന്തുണയോടെ ഈ കത്തീഡ്രൽ പുനഃസ്ഥാപിക്കുകയാണ്.