അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര: ജൂലൈ 07 – പരസ്നേഹപൂരിതയായ അൽഫോൻസാമ്മ

സി. റെറ്റി എഫ്. സി. സി.

“ദൈവസ്നേഹമുണ്ടെങ്കിൽ പരസ്നേഹവുമുണ്ട്; പൂവും പൂമ്പൊടിയും എന്നപോലെ” – വി. അൽഫോൻസാമ്മ.

ക്രിസ്തീയശിഷ്യത്വത്തിന്റെ മുഖമുദ്ര സ്നേഹമാണ്. “നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹ. 13:35). ഓശാന പാടിയവരെയും ക്രൂശിക്കുക എന്ന് ആക്രോശിച്ചവരെയും ഒരുപോലെ സ്നേഹിച്ച സ്നേഹം. വഞ്ചനയുടെ ചുംബനത്താൽ ഒറ്റിക്കൊടുത്തവനെയും ബലഹീനതയിൽ തള്ളിപ്പറഞ്ഞവനെയും ഒന്നുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞ സ്നേഹം. മുഖം തുടച്ചവളെയും മുഖത്തടിച്ചവനെയും കരുണകൊണ്ടു പൊതിഞ്ഞ സ്നേഹം. സ്നേഹിതർക്കുവേണ്ടി ജീവൻപോലും അർപ്പിക്കുന്നതാണ് തന്റെ സ്നേഹം എന്ന് യേശു പഠിപ്പിച്ചു (യോഹ. 15:13).

സ്നേഹത്തേക്കാൾ വലിയ കല്പന ഒന്നുമില്ല. എല്ലാ യാഗങ്ങളെയും ദഹനബലികളെയുംകാൾ മഹനീയമാണ് പരസ്നേഹം. നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും; അവിടുത്തെ സ്നേഹം നമ്മിൽ പൂർണ്ണമാകും നമ്മൾ ദൈവത്തിലും വസിക്കും (യോഹ. 4: 7-15) സ്വർഗസ്ഥനായ പിതാവിനെപ്പോലെ നാം പരിപൂർണ്ണരാവുകയും ചെയ്യും (മത്തായി 5:48).

വി. ഫ്രാൻസിസ് തന്റെ ശിഷ്യരോടു പറഞ്ഞു: “മറ്റുള്ളവരെ തങ്ങളെക്കാൾ വലിയവരായി ഓരോരുത്തരും കരുതി ആദരിച്ച്, സ്നേഹിച്ചുശുശ്രൂഷിക്കുന്ന ഒരു ജീവിതമാണ് ഫ്രാൻസിസ്കൻ സമൂഹജീവിതം. അപരനുവേണ്ടി സ്വയം ഇല്ലായ്മയാകുന്ന സ്നേഹം പരിശീലിക്കണം. അത് തങ്ങളുടെ പരസ്നേഹപ്രവർത്തികളിലൂടെ പ്രകാശിപ്പിക്കണം.” വി. ക്ലാര തന്റെ നിയമാവലിയിൽ പറഞ്ഞു: “പരിപൂർണ്ണസ്നേഹത്തിന്റെ ശൃംഖലയായ അന്യോന്യസ്നേഹത്തിന്റെ കൂട്ടായ്മ നിലനിർത്തുന്നതിന് സഹോദരിമാർ സദാ തീക്ഷ്ണമതികളായിരിക്കട്ടെ.”

വി. ഫ്രാൻസിസിന്റെ ശിഷ്യയും വി. ക്ലാരയുടെ ആത്മീയമകളുമായ അൽഫോൻസാമ്മയുടെ ശക്തി സ്നേഹമായിരുന്നു. 36 കൊല്ലം ഈശോ സ്നേഹിച്ചതും ഈശോയെ സ്നേഹിച്ചതുമായിരുന്നു അൽഫോൻസാമ്മയുടെ ശക്തി. വി. പൗലോസ് പറയുന്നതുപോലെ, സ്നേഹത്തിന്റെ പിന്നാലെ ഓടുകയായിരുന്നു അവൾ. അവിരാമവുമായിരുന്നു ആ ഓട്ടം. അൽഫോൻസാമ്മയുടെ ജീവിതത്തെ മധുരവും സൗമ്യവും ദീപ്തവുമാക്കിയത് ഈ സ്നേഹമായിരുന്നു.

അൽഫോൻസാമ്മയിൽ ചെറുപ്പം മുതലേ പരസ്നേഹം തിളങ്ങിനിന്നു. സ്കൂളിൽ പോകുംവഴി തന്നെ ചേറ്റിൽ തള്ളിയിട്ട ചെറുക്കനെപ്പറ്റി ഹെഡ്മാസ്റ്ററോടുപറഞ്ഞ് തല്ലുകൊള്ളിക്കരുതെന്ന് കൂട്ടുകാരിയോടു പറഞ്ഞു യാചിച്ച നിഷ്കളങ്കബാലികയായിരുന്നു അൽഫോൻസാമ്മ.

അന്നക്കുട്ടി സമ്പന്നകുടുംബത്തിലെ ഒരു അംഗമായിരുന്നെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ദരിദ്രരായ കുട്ടികളോട് കൂടുതൽ സ്നേഹവും കരുണയും കാണിച്ചിരുന്നു. പാവങ്ങളായ കുട്ടികൾക്ക് അവർക്കില്ലാത്ത വസ്തുക്കൾ കൊടുത്തു സഹായിച്ചു. ഭക്ഷണസാധനങ്ങൾപോലും കൊടുക്കുക പതിവായിരുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തിന് കൂട്ടുകാരുമൊത്തിരിക്കുമ്പോൾ കൂട്ടുകാരുടെ ചമ്മന്തിയും മുളകുപൊടിച്ചതുമൊക്കെ അന്നക്കുട്ടി സ്വീകരിച്ച് തന്റെ നല്ല കറികൾ കൂട്ടുകാർക്കു കൊടുക്കുന്നതിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു. പ്രായത്തിൽ വളർന്നതോടൊപ്പം പരസ്നേഹത്തിലും അന്നക്കുട്ടി വളർന്നു. സന്യാസിനിയായപ്പോൾ സ്നേഹത്തിന്റെ വിശുദ്ധയായിത്തീർന്നു അവൾ.

അൽഫോൻസാമ്മ മുഴുവൻ സ്നേഹമാണ് എന്ന് മറ്റുള്ളവർ അവളെപ്പറ്റി പറഞ്ഞിരുന്നു. സ്നേഹിക്കാൻമാത്രം അറിയാമായിരുന്ന ഒരു അസാധാരണ പുണ്യകന്യകയായിരുന്നു അൽഫോൻസാമ്മ. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മർ ജോസഫ് പവ്വത്തിൽ പറഞ്ഞു: “പരസ്നേഹം മാത്രമേ ത്യാഗവും സഹനവും ആവശ്യപ്പെടൂ. എങ്കിലേ അത് ആത്മാർഥത ഉള്ളതാകൂ. അൽഫോൻസാമ്മയുടേത് അത്തരം പരസ്നേഹമായിരുന്നു.”

അൽഫോൻസാമ്മ ഒരു സ്നേഹപുഷ്പമാണ്. സ്വയം പരിത്യജിച്ച് അവൾ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. ബഹുമാനപ്പെട്ട മാവുരസമ്മ പറയുന്നു “അൽഫോൻസാമ്മയുടെ പരസ്യസ്നേഹത്തെപ്പറ്റി പറയാൻ വാക്കുകളില്ല. അത് ആധ്യാത്മികത നെയ്തെടുത്തിരിക്കുന്ന സ്വർണ്ണനൂലു തന്നെയാണ്.”

അൽഫോൻസാമ്മ തന്റെ ആധ്യാത്മികതയിലൂടെ നെയ്തെടുത്ത പരസ്നേഹം നമ്മുടെയും ജീവിതശൈലിയുടെ ഭാഗമാക്കാം.

സി. റെറ്റി FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.