അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര: ജൂലൈ 2 – ദൈവവരപ്രസാദത്തിന്റെ ദാസി

സി. റെറ്റി എഫ്. സി. സി.

“മാമ്മോദീസയിൽ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രദാനം ചെയ്തു” – വി. അൽഫോൻസ.

നമുക്ക് നിത്യജീവൻ പ്രാപിക്കാൻ സ്വർഗം നോക്കിനടക്കാനുള്ള കിളിവാതിലാണ് വി. അൽഫോൻസാമ്മ. ദൈവവരപ്രസാദം കൂടെക്കൊണ്ടുനടന്ന വിശുദ്ധയാണ് അൽഫോൻസാമ്മ. ആ ദൈവസാന്നിധ്യാവബോധവും ദൈവകൃപയുമാണ് അനേകരെ ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്തേക്ക് ആകർഷിക്കുന്നതും വിശുദ്ധയുടെ മാധ്യസ്ഥ്യം തേടാൻ പ്രേരിപ്പിക്കുന്നതും.

എന്താണ് കൃപാവരം (Grace)? ദൈവത്തിന്റെ സൗജന്യവരവും സ്നേഹപൂർണ്ണവുമായ ദാനമാണത്. അവിടുത്തെ സഹായപ്രദമായ നന്മയാണ്, ദൈവത്തിൽനിന്നുവരുന്ന സജീവത്വമാണ്. കുരിശിലൂടെയും ഉത്ഥാനം വഴിയും ദൈവം പൂർണ്ണമായിത്തന്നെ നമുക്കു സമർപ്പിക്കുന്നു. വരപ്രസാദത്തിൽ തന്നെത്തന്നെ നമ്മോട് ബന്ധപ്പെടുത്തുന്നു. നമുക്ക് ഒട്ടും യോഗ്യതയില്ലാതിരിക്കെ നമുക്ക് ദൈവം നൽകുന്നതെല്ലാമാണ് കൃപ.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇങ്ങനെ പഠിപ്പിക്കുന്നു: “ദൈവം നമ്മുടെമേൽ നോക്കുന്നതാണ് കൃപാവരം. നമ്മെ അവിടുത്തെ സ്നേഹത്താൽ സ്പർശിക്കുന്നതാണ്.” കൃപാവരം ഒരു വസ്തുവല്ല, പിന്നെയോ ദൈവം തന്നെത്തന്നെ നമ്മോട് ബന്ധപ്പെടുത്തുന്നതാണ്. അവിടുന്ന് തന്നെക്കാൾ ചെറുതായ ഒന്നും ഒരിക്കലും നൽകുന്നില്ല എന്ന് വി. ആഗസ്തിനോസ് ഓർമ്മിപ്പിക്കുന്നു.

കൃപാവരത്തിൽ നാം ദൈവത്തിലാണ്. വി. അൽഫോൻസ പനപോലെ തഴച്ച് ലെബനോനിലെ ദേവദാരുപോലെ വളർന്നവളാണ്. ജീവിതത്തെ ദൈവത്തിൽ തഴയ്ക്കാനും സുസ്ഥിരമായി വളരാനും അനുവദിച്ചവളാണ് അൽഫോൻസാ. അവളിൽ ദൈവം തഴച്ചുവളർന്നു. അവൾ ദൈവത്തിൽ സുസ്ഥിരയായി നിന്നു. അവൾ ദൈവത്തിൽ പുഷ്ടിപ്രാപിച്ചു. അവൾ ദൈവത്തിൽ വളർന്നു. മാമ്മോദീസയിൽ കിട്ടിയ ദൈവവരപ്രസാദം അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ അവൾ ദൈവത്തോടു ചേർന്നുനിന്ന് പരിശ്രമിച്ചു.

നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത് എന്ന് വി. പൗലോസ് നമ്മളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശക്തി നമ്മിൽ പൂർവാധികം വ്യാപരിക്കേണ്ടതിന് അൽഫോൻസാമ്മയെപ്പോലെ ദൈവവരപ്രസാദത്തിൽ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.

വരപ്രസാദത്തിൽ കാതലുള്ള ജീവിതത്തിന്റെ ഉൽകൃഷ്ട മാതൃകയായ വി. അൽഫോൻസാമ്മേ, കാമ്പും കാതലുമുള്ള ജീവിതത്തിന്റെ ദിവ്യപ്രചോദനമേ, ഞങ്ങളും കാതലുള്ളവരാകാൻ വരപ്രസാദം കൊണ്ട് നിറക്കണമേ.

സി. റെറ്റി എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.