പാവങ്ങളുടെ വേദനകളിലേക്ക്, ദുരിതസ്ഥിതിയിലേക്ക് ഇറങ്ങിച്ചെന്ന, അവര്‍ക്കും നല്ല ജീവിതസാഹചര്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ച ഒരാളായിരുന്നു വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍. പാവങ്ങളെ ചേര്‍ത്തുപിടിച്ച് വിശുദ്ധനായ അദ്ദേഹം നടത്തിയ യാത്ര അനേകരുടെ ഹൃദയങ്ങളെ സ്വാധീനിച്ചു. അവര്‍ കുഞ്ഞച്ചനിലൂടെ തങ്ങളെ സ്‌നേഹിക്കുന്ന ഒരു ദൈവത്തെ കണ്ടു. ആ ദൈവത്തിലേക്ക് അവര്‍ കടന്നുവന്നു. വിശുദ്ധമായ ഒരു ജീവിതമാതൃക കേരളത്തിനു സമ്മാനിച്ച അദ്ദേഹം ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.
പാലാ രൂപതയില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോനാപ്പള്ളി ഇടവകയില്‍ തേവര്‍പറമ്പില്‍ വീട്ടില്‍ ഇട്ടിയേപ്പു മാണി – ഏലീശ്വാ ദമ്പതികളുടെ പുത്രനായി 1891 ഏപ്രില്‍ ഒന്നിനാണ് കുഞ്ഞച്ചന്‍ ജനിക്കുന്നത്. വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം 1921 ഡിസംബര്‍ 17-ന് ചങ്ങനാശേരി മെത്രാന്‍ മാര്‍ തോമസ് കുര്യാളശേരിയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച കുഞ്ഞച്ചന്റെ ജീവിതം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. കാരണം, താന്‍ ചെയ്യുന്നത് ഏറ്റവും രഹസ്യമായിരിക്കാനും അത് പ്രശസ്തിക്കുവേണ്ടി ആകാതിരിക്കാനും അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല പ്രത്യേകമായും ദളിതരുടെ ഇടയിലായിരുന്നു. പറയര്‍, പുലയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ജനങ്ങള്‍ അന്ന് ഏറ്റവും താഴ്ന്ന നിലയിലാണ് ജീവിച്ചിരുന്നത്. അവരുടെ ജീവിതങ്ങളെ മികച്ച നിലവാരത്തിലേക്കു കൊണ്ടുവരാന്‍ കുഞ്ഞച്ചന്‍ അക്ഷീണം പ്രവര്‍ത്തിച്ചു.
തീണ്ടല്‍, തൊടീല്‍ തുടങ്ങിയ സാമൂഹിക ആചാരങ്ങള്‍ നിലനിന്നിരുന്ന സമയമായിരുന്നു അത്. ഉന്നതകുലജാതരായ ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍പോലും താഴ്ന്നജാതിയിലുള്ളവരെ അടുപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അവരുടെ ഇടയിലേക്ക് അഗസ്റ്റിന്‍ അച്ചന്‍ കടന്നുചെന്നു. അപരിഷ്‌കൃതരും അജ്ഞരുമായ ഈ സഹോദരങ്ങളും ദൈവത്തിന്റെ മക്കളാണെന്ന് ഉറച്ചുവിശ്വസിച്ച അച്ചന്‍ അവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അവര്‍ക്ക് അറിവും വിദ്യാഭ്യാസവും നല്‍കാനും അവര്‍ക്കുള്ളില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ നീക്കാനും അദ്ദേഹം പരിശ്രമിച്ചു. രാമപുരത്തും ചുറ്റുമുള്ള പ്രദേശങ്ങളിലുമുള്ള ദളിതരായ ആളുകളുടെ വീടുകളിലൂടെ കടന്നുപോയി. സമൂഹം മാറ്റിനിര്‍ത്തിയ തങ്ങളെ സ്‌നേഹിച്ച ആ വൈദികനിലൂടെ അവര്‍ ക്രിസ്തുവിനെ അറിഞ്ഞു. അത് ധാരാളം ആളുകള്‍ ക്രിസ്തുമതത്തില്‍ ചേരുന്നതിനു കാരണമായി. തന്റെ ജീവിതകാലത്തിനിടയില്‍ അയ്യായിരത്തോളം ആളുകള്‍ക്കാണ് കുഞ്ഞച്ചന്‍ മാമോദീസ നല്‍കിയത്. തങ്ങളുടെ ആശ്വാസമായി മാറിയ ആ അച്ചനെ അവര്‍ സ്‌നേഹപൂര്‍വം കുഞ്ഞച്ചന്‍ എന്ന് വിളിച്ചുതുടങ്ങി.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കുഞ്ഞച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ശക്തിസ്രോതസായി കരുതിയിരുന്നത് പരിശുദ്ധ കുര്‍ബാന ആയിരുന്നു. അതിരാവിലെ എഴുന്നേറ്റ് ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ മണിക്കൂറുകള്‍ പ്രാര്‍ഥനാനിരതനാകുന്ന കുഞ്ഞച്ചന്‍ അതിനുശേഷമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. തന്റെ എല്ലാ പ്രവര്‍ത്തികളും ദിവ്യകാരുണ്യ ഈശോയ്ക്കു സമര്‍പ്പിച്ചിരുന്ന കുഞ്ഞച്ചന്‍, ബാക്കിയെല്ലാം ദൈവം നോക്കിക്കോളുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. മണിക്കൂറുകളോളം വിശ്വാസികളെ കുമ്പസാരിപ്പിക്കാനായി സമയം കണ്ടെത്തിയിരുന്ന കുഞ്ഞച്ചനെ വിയാനിയച്ചന്റെ മറ്റൊരു പതിപ്പായി ആളുകള്‍ കണ്ടിരുന്നു. അച്ചനെ കാണാന്‍ ദിവസേന അനേകം ആളുകളാണ് അച്ചന്റെ മുറിയിലെത്തിയിരുന്നത്. തന്റെ പക്കലെത്തുന്നവരോട് ഒരു ഇടയന്റെ സ്‌നേഹത്തോടെ അച്ചന്‍ സംസാരിച്ചിരുന്നു. കുടുംബകലഹംമൂലം ഓടിപ്പോയ ആളുകളെ അച്ചന്‍ തേടിപ്പിടിച്ച് രമ്യതയില്‍ കൊണ്ടുവരുമായിരുന്നു. തന്റെ മുന്നിലെത്തുന്നവരെ ‘മക്കളേ’ എന്നാണ് അച്ചന്‍ വിളിച്ചിരുന്നത്.
വാര്‍ധക്യത്തിന്റെയും രോഗത്തിന്റെ വേദനകളിലും അദ്ദേഹം തന്നെ തേടിയെത്തുന്നവരെ ഒരിക്കലും നിരാശരാക്കിയില്ല. ഒരിക്കല്‍പോലും പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് കുഞ്ഞച്ചന്‍ മുടക്കിയിരുന്നില്ല. 1973 ഒക്ടോബര്‍ 16-ന് തന്റെ എണ്‍പത്തിരണ്ടാം വയസ്സില്‍ വാര്‍ധക്യസഹജമായ അവശതമൂലം അദ്ദേഹം നിര്യാതനായി. താന്‍ എന്നും ബലിയര്‍പ്പിച്ചിരുന്ന രാമപുരം ചെറിയ പള്ളിയുടെ അള്‍ത്താരയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. കുഞ്ഞച്ചന്റെ മരണശേഷം അദ്ദേഹത്തോടു പ്രാർഥിക്കാനായി അനേകര്‍ അവിടെ എത്തിത്തുടങ്ങി.
1987-ല്‍ കുഞ്ഞച്ചന്റെ വിശുദ്ധീകരണ നടപടികള്‍ ആരംഭിച്ചു. ധന്യന്‍ തേവര്‍പ്പറമ്പില്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ചതിന്റെ ഫലമായി അടിമാലി സ്വദേശിയായ ഗില്‍സ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാല്‍പാദം അത്ഭുതകരമായി സാധാരണ നിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്ത്, ബനഡിക്ട് പതിനാറാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. എന്നും അനേകായിരം ആളുകളാണ് ആ വിശുദ്ധ വൈദികന്റെ കബറിടത്തില്‍ വന്നു പ്രാർഥിച്ചു കടന്നുപോകുന്നത്. സാമൂഹ്യ അനാചാരങ്ങള്‍ക്കിടയിലും പൗരോഹിത്യശുശ്രൂഷ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിച്ച അദ്ദേഹത്തിന്റെ ജീവിതം അനേകര്‍ക്ക് മാതൃകയാണ്.