വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 26-ാം ദിവസം

ജിൻസി സന്തോഷ്

“പത്രോസ് അകലെയായി അവനെ അനുഗമിച്ചു” (ലൂക്ക 22:54). ക്രിസ്തുവിന്റെ ശിഷ്യഗണത്തിലേക്കു വിളിക്കുമ്പോൾ ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണ് ശിഷ്യരുടെ സുപ്രധാന ദൗത്യം. തന്നോടുകൂടെ ആയിരിക്കാൻ വിളിച്ചവനെ, അകലമിട്ട് അനുഗമിച്ചാൽ തള്ളിപ്പറയുമെന്ന് ഉറപ്പാണ്. അപ്പോൾ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: “നീയും ഈ മനുഷ്യന്റെ ശിഷ്യൻമാരിലൊരുവനല്ലേ?” “അല്ല” എന്ന് അവൻ മറുപടി പറഞ്ഞു (യോഹ. 18:17).

ക്രിസ്തു തന്റെ സഭയെ നയിക്കാൻ തിരഞ്ഞെടുത്ത പാറപോലെ ചങ്കുറപ്പുള്ളവൻ. “ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും” എന്നുപറഞ്ഞ് ശിഷ്യപ്രമുഖനായി അവരോധിച്ച പത്രോസ്, വെറുമൊരു ദാസിപ്പെണ്ണിന്റെ ചോദ്യത്തിനുമുന്നിൽ ഗുരുവിനെ മൂന്നാവർത്തി തള്ളിപ്പറയുന്നു.

ഗുരുവിനെ ഏറ്റുപറയാൻ പത്രോസ് ഭയപ്പെട്ടു. ആ തള്ളിപ്പറച്ചിലിനൊടുവിൽ ഗുരുമുഖത്തേക്ക് അവൻ തിരിഞ്ഞുനോക്കിയ നേരം ചങ്കിൽ കൊളുത്തിവലിക്കുന്ന ക്രിസ്തുവിന്റെ നോട്ടം പത്രോസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട്, വത്തിക്കാന്റെ വധക്കുന്നിൽ ക്രിസ്തുവിനെയും സുവിശേഷത്തെയുംപ്രതി തലകീഴായി കുരിശിൽ തറയ്ക്കപ്പെടുമ്പോൾ വീണ്ടുമൊരു തള്ളിപ്പറച്ചിലിന് പത്രോസ് ഇടം നൽകിയില്ല.

ക്രിസ്തുവിന്റെ ആ നോട്ടം കാണാൻ കഴിയാതെ, ഒരുവട്ടം പോലും ഗുരുമുഖത്തേക്ക് ഒന്നു നോക്കാൻ കഴിയാതെപോയ യൂദാസ്. യൂദാസും പത്രോസും നമ്മുടെ ജീവിതത്തിന്റെ രണ്ടു സാധ്യതകളാണ്. കർത്താവേ, കർത്താവേ എന്ന് പലയാവർത്തി വിളിച്ച് കരങ്ങൾ കൂപ്പി യേശുക്രിസ്തുവിൽനിന്നും ദാനങ്ങൾ ഏറെ സ്വീകരിക്കുന്നവർ. നാലുപേരുടെ മുൻപിൽ ധീരതയോടെ അവനെക്കുറിച്ചു സംസാരിക്കാൻ കവലകളിലോ, പൊതു ഇടങ്ങളിലോ അല്ല, സ്വന്തം വീട്ടകങ്ങളിൽപോലും അവനു സാക്ഷിയാകാൻ നമുക്കു കഴിയുന്നില്ല.

ജീവിതത്തിൽ ക്രിസ്തുവിനെയും അവന്റെ സഭയെയും തള്ളിപ്പറയുമ്പോഴും ഒറ്റിക്കൊടുക്കുമ്പോഴും അധികസ്നേഹത്തോടെ അവന്റെ ദൃഷ്ടിപഥത്തിനുള്ളിൽ നിൽക്കാൻ നിനക്കു കഴിയട്ടെ. തിരിഞ്ഞൊന്നു നോക്കാത്ത, വീണ്ടും വീണ്ടും അകന്നുപോകുന്ന, ജീവനെ നശിപ്പിക്കുന്ന മഹാപരാധം യൂദാസിനെപ്പോലെ നിനക്കു സംഭവിക്കാതിരിക്കട്ടെ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.