ധീരരക്തസാക്ഷിയായ അന്ത്യോഖ്യായിലെ വി. ഇഗ്നേഷ്യസ്

ഫിലാഡൽഫിയക്കാർക്ക് വി. ഇഗ്നേഷ്യസ് എഴുതി: “പൊതുവായ ഒരേ കുർബാന അർപ്പിക്കാൻ നിങ്ങൾ ഉറച്ചുനിൽക്കൂ. കാരണം, അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള ഒന്നാവലിന്റെ ഒരേ പാനപാത്രവും ഒരേയൊരു ബലിപീഠവുമുള്ളത്.”

മാഗ്നീസിയക്കാർക്ക് എഴുതി: “സഭകൾ വിശ്വാസത്തിലും എല്ലാ കൃപകളും കവിഞ്ഞൊഴുകുന്ന സ്നേഹത്തിലും ഒന്നായിത്തീരട്ടെ. പക്ഷേ, എല്ലാറ്റിലും മുഖ്യമായി യേശുവിലും അവന്റെ പിതാവിലും ഒന്നാവട്ടെ. ക്രിസ്ത്യാനികൾ എന്ന പേര് മാത്രം പോരാ, യഥാർഥത്തിൽ അങ്ങനെയാവണം. പഴകിയ, പുളിച്ച, ഒന്നിനുംകൊള്ളാത്ത പുളിമാവിനെ മാറ്റിക്കളയൂ; പുതിയതിലേക്കു വരൂ. അതായത് യേശുക്രിസ്തുവിലേക്ക്.”

ആദിമസഭാപിതാക്കന്മാരിലൊരാളായ അന്ത്യോഖ്യായിലെ വി. ഇഗ്നേഷ്യസിന്റെ വിളിപ്പേര് ‘ദൈവത്തെ വഹിക്കുന്നവൻ’ എന്നർഥമുള്ള ‘തിയോഫോറസ്’ എന്നായിരുന്നു. അത്രയ്ക്കും ദൈവത്തോട് ഒന്നായി, അപ്പസ്തോലന്മാരുടെ കാലടികൾ പിന്തുടർന്നാണ് ആ പിതാവ് ജീവിച്ചിരുന്നത്.

എ.ഡി 45 കാലഘട്ടത്തിൽ ജനിച്ചെന്നു കരുതപ്പെടുന്ന വി. ഇഗ്നേഷ്യസ്, മാനസാന്തരപ്പെട്ട്, യേശുവിന്റെ പ്രിയശിഷ്യൻ വി. യോഹന്നാന്റെ ശിഷ്യരിൽ ഒരാളായിത്തീർന്നു. അക്കാലത്ത് റോമിനും അലക്സാൻഡ്രിയയ്ക്കുമൊപ്പം അറിയപ്പെട്ടിരുന്ന പട്ടണമായിരുന്നു സിറിയയിലെ അന്ത്യോഖ്യയും. അവിടെ ആദ്യത്തെ മെത്രാനായിരുന്ന വി. പത്രോസിനും എവോദിയാസിനുംശേഷം മൂന്നാമത് മെത്രാനായ വി. ഇഗ്നേഷ്യസ് അന്ത്യോഖ്യായിലെ സഭയുടെ എക്കാലത്തെയും ശ്രേഷ്ഠരായ ഇടയന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ തന്നെ ശിഷ്യന്മാർ ‘Man on Fire’ ആയാണ് ആ പിതാവിനെ കരുതിയിരുന്നത്, ‘ഇഗ്നി’ എന്ന ലാറ്റിൻ വാക്കിന്റെ അർഥം തന്നെ ‘തീ’ എന്നാണല്ലോ.

ആധുനിക പണ്ഡിതർപോലും അംഗീകരിച്ചിട്ടുള്ള ഏഴു കത്തുകൾ ഇഗ്നേഷ്യസിന്റേതായി നമ്മുടെ കയ്യിലുണ്ട്. സുവിശേഷത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തെപ്പറ്റി അതിലെല്ലാം സൂചനകളുണ്ട്. ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ചില ദശകങ്ങൾ പിന്നിടുമ്പോഴേക്ക് അർപ്പണബോധമുള്ള മെത്രാന്മാരുടെയും പുരോഹിതരുടെയും ഡീക്കന്മാരുടെയും നേതൃത്വത്തിൽ ക്രിസ്ത്യൻസമൂഹങ്ങൾ വേഗത്തിൽ വികസിച്ചുകൊണ്ടിരുന്നു.

ഒരു എഴുത്തിൽ വി. ഇഗ്നേഷ്യസ് പറയുന്നു: “മെത്രാൻ പറയുന്നതുവിട്ട് ഒന്നും ചെയ്യരുത്. മാത്രമല്ല, പുരോഹിതരോടും യേശുക്രിസ്തുവിന്റെ അപ്പസ്തോലന്മാരോടും അനുസരണയുള്ളവരാവൂ. അതുപോലെ തന്നെ ഡീക്കന്മാരെയും എല്ലാവരും ബഹുമാനിക്കണം.”

കത്തോലിക്കാ സഭയെപ്പറ്റി ഏതെങ്കിലുമൊരു ക്രിസ്ത്യൻ സാഹിത്യരൂപത്തിൽ ആദ്യമായി പ്രതിപാദിക്കുന്നത് വി. ഇഗ്നേഷ്യസ് ആണ്. “ക്രിസ്തു എവിടെയാണോ, അവിടെ കത്തോലിക്കാ സഭയുള്ളതുപോലെ ബിഷപ്പ് എവിടെയാണോ,അവിടെ ജനങ്ങളുണ്ടാവണം.”

എ.ഡി 81 മുതൽ 96 വരെ നീണ്ടുനിന്ന ഡോമീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് വി. ഇഗ്നേഷ്യസ് പ്രഭാഷണങ്ങളിലൂടെയും പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും തന്റെ ആട്ടിൻപറ്റത്തെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. അക്കാലഘട്ടത്തിനുശേഷം 15 മാസങ്ങൾ കുറച്ചു സമാധാനമുണ്ടായി. വീണ്ടും, ട്രാജൻ ചക്രവർത്തി ഭരണത്തിലേറിയപ്പോൾ പീഡനത്തിന്റെ പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമായി. തന്റെ യുദ്ധവിജയങ്ങളുടെ നന്ദിസൂചകമായി, അവിടെയുള്ള വിജാതീയ ദൈവപ്രതിഷ്ഠകളെ എല്ലാവരും ആരാധിക്കണമെന്നും അല്ലാത്തവർക്ക് മരണശിക്ഷ ആയിരിക്കുമെന്നും ചക്രവർത്തി കല്പനയിറക്കി.

ഇഗ്നേഷ്യസിനെ തന്റെ മുൻപിൽ ഹാജരാക്കാൻ പറയുമ്പോൾ ട്രാജൻ ചക്രവർത്തി അന്ത്യോഖ്യയിലുണ്ടായിരുന്നു.

“എന്റെ കല്പനയെ ധിക്കരിക്കാൻ ധൈര്യംകാണിച്ച നികൃഷ്ടജീവിയായ നീ ആരാണ്.” ട്രാജൻ ചോദിച്ചു.

“തെയോഫോറസിനെ നികൃഷ്ടജീവി എന്ന് ആരും വിളിക്കാറില്ല” എന്നായിരുന്നു ഇഗ്നേഷ്യസിന്റെ മറുപടി.

“ആരാണീ തെയോഫോറസ്?” ചക്രവർത്തി ചോദിച്ചു.

“ക്രിസ്തുവിനെ ഉള്ളിൽ വഹിക്കുന്നവൻ” – ഇഗ്നേഷ്യസിന്റെ മറുപടി.

കൊളോസിയത്തിൽവച്ച് വന്യമൃഗങ്ങളാൽ ഇഗ്നേഷ്യസ് കൊല്ലപ്പെടാനുള്ള വിധി ചക്രവർത്തി പുറപ്പെടുവിച്ചു.

കുറച്ചു റോമൻ പട്ടാളക്കാർ ഇഗ്നേഷ്യസിനെ കപ്പൽമാർഗം ഏഷ്യാ മൈനർ തീരവും വടക്കൻ ഗ്രീസുമൊക്കെ അടങ്ങുന്ന അനേകം തുറമുഖങ്ങളിലൂടെ കൊണ്ടുപോയി. ഏഴു കത്തുകളും എഴുതപ്പെട്ടത് ഈ യാത്രക്കിടയിലാണ്. വിശുദ്ധന്റെ ഹൃദയത്തെക്കുറിച്ചും ബോധ്യങ്ങളുടെ ആഴത്തെക്കുറിച്ചും വിശ്വാസത്തിന്റെ സമഗ്രമായ ഗ്രാഹ്യത്തെക്കുറിച്ചുമൊക്കെ വലിയ ഉൾക്കാഴ്ചകളാണ് ഈ കത്തുകൾ തരുന്നത്.

പോകുന്നവഴിക്ക് എവിടെയൊക്കെ കപ്പൽ നങ്കൂരമിട്ടോ, അവിടൊക്കെ ആ പ്രാദേശികസഭകളിലെ മെത്രാന്മാരും ജനങ്ങളും ധന്യഇടയനെ ശ്രവിക്കാനും ആശംസകൾ നൽകാനുമായുമെത്തി. ഒരു രക്തസാക്ഷിയായിക്കഴിഞ്ഞെന്നപോലെ, അവരുടെയൊക്കെ മനസ്സിൽ അപ്പോഴേ സ്ഥാനം പിടിച്ചുകഴിഞ്ഞ മെത്രാന്റെ ആശിർവാദം സ്വീകരിക്കാൻ ജനങ്ങൾ ഓടിക്കൂടി.

സ്മിർണായിൽ കുറച്ച്, കൂടുതൽനേരം കപ്പൽ കിടന്നപ്പോൾ ഇഗ്നേഷ്യസ്, തന്റെ സുഹൃത്തും മെത്രാനും അപ്പസ്തോലനായ യോഹന്നാന്റെ മറ്റൊരു ശിഷ്യനും കൂടിയായ വി. പോളികാർപ്പിനെ കണ്ടു. പിന്നെ ഏഷ്യാമൈനറിലെ മൂന്നു പട്ടണങ്ങളിലെ മെത്രാന്മാരോടും സംസാരിച്ചു. ആ മൂന്നു പട്ടണങ്ങളിലേക്കും റോമിലേക്കും പോളിക്കാർപ്പിനും ഫിലാഡൽഫിയയിലെ സഭയ്ക്കും അദ്ദേഹം കത്തുകളയച്ചു.

ഒരു സാധാരണ യാത്രികനു ലഭിക്കുന്ന സ്വീകരണമല്ല തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും തന്റെ കപ്പൽമാർഗത്തിൽപെടാത്ത സ്ഥലങ്ങളിൽ നിന്നുപോലും ജനങ്ങൾവന്ന് ഒരു പട്ടണത്തിൽനിന്ന് അടുത്തതിലേക്ക് തന്നെ അനുധാവനം ചെയ്തതായി വി. ഇഗ്നേഷ്യസ് തന്നെ പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ കത്തിലെ ഓരോ വരികളിലും, രക്തസാക്ഷിത്വത്തിനുവേണ്ടിയും അങ്ങനെ ക്രിസ്തുവിന്റെ പീഡാനുഭവത്തിൽ പങ്കുചേർന്ന് അവന്റെ ഉത്ഥാനത്തിൽ പങ്കുപറ്റാനുള്ള അതിയായ ആഗ്രഹവും കാണാം. ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഒന്നിച്ചുനിൽക്കാനും മെത്രാനോട് വിശ്വസ്തരായിരിക്കാനും വ്യാജപ്രബോധനങ്ങളിൽ ആകൃഷ്ടരായി വ്യതിചലിക്കാതിരിക്കാനും അദ്ദേഹം പ്രാർഥിക്കുന്നതായി കാണാം. അതേസമയം മരണംവരെ താൻ വിശ്വസ്തനായിരിക്കാനുള്ള അനുഗ്രഹത്തിനായും പ്രാർഥിക്കുന്നു.

റോമാക്കാരോട് വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ തടസ്സപ്പെടുത്തരുതെന്ന് അദ്ദേഹം യാചിച്ചു. “ഒരു കാര്യം മാത്രം നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു. എനിക്കായി ഒരു ബലിപീഠം തയ്യാറായി ഇരിക്കവേ, ദൈവത്തിനായി നേദിക്കപ്പെട്ട് ഞാൻ വിമോചിതനാവട്ടെ. അപ്പോൾ നിങ്ങൾ അതിനുചുറ്റും സ്നേഹത്തിന്റെ ഒരു ഗായകസംഘം തീർത്ത് യേശുക്രിസ്തുവിനും അവന്റെ പിതാവിനും സ്തുതികീർത്തനങ്ങൾ പാടുക, സിറിയയിലെ ബിഷപ്പിനെ പ്രഭാതത്തിന്റെ താഴ്‌വരയിൽനിന്ന് വിളിച്ചുവരുത്തി അസ്തമയസൂര്യന്റെ നാട്ടിലെത്താൻ അനുവദിച്ചതിന്. എത്ര വിശിഷ്ടമായ കാര്യമാണ് ലോകത്തിന്റെ ചക്രവാളത്തിൽനിന്ന് ദൈവത്തിനുനേർക്ക് നീന്തി മുങ്ങിത്താഴ്ന്ന്, അവന്റെ സാന്നിധ്യമുള്ള പ്രഭാതത്തിലേക്ക് പൊങ്ങിവരുന്നത്.”

വീണ്ടും, “തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞുനുറുങ്ങിയ എല്ലുകളും, മുറിയപ്പെട്ട അവയവങ്ങളും പൂർണ്ണമായും പൊടിഞ്ഞ ശരീരവും – ഭയാനകവും പൈശാചികവുമായ എല്ലാ ആക്രമണങ്ങളും എന്റെമേൽ പതിച്ചുകൊള്ളട്ടെ, എനിക്ക് ക്രിസ്തുവിലെത്താനുള്ള വഴി തെളിയുമെങ്കിൽ.”

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പരാമർശം ഹൃദയം തൊടുന്നതാണ് : “സിംഹങ്ങളുടെ പല്ലുകൊണ്ട് നന്നായി പൊടിഞ്ഞ് ഞാനെന്ന ഗോതമ്പ് ക്രിസ്തുവിനുവേണ്ടിയുള്ള പരിശുദ്ധമായ അപ്പമായിത്തീരണം. അതുകൊണ്ട്, അവരുടെ ചെയ്തികൾവഴി ദൈവത്തിന് ഞാൻ ഒരു ബലിയായിത്തീരേണ്ടതിന് എനിക്കായി അവനോട് പ്രാർഥിക്കൂ. നശിച്ചുപോകുന്ന മാംസമോ , ഈലോകജീവിതത്തിന്റെ സന്തോഷങ്ങളോ എനിക്കൊന്നുമല്ല. ദൈവം തരുന്ന അപ്പത്തിനായി, ദാവീദിന്റെ വംശത്തിൽപെട്ട യേശുക്രിസ്തുവിന്റെ ശരീരത്തെ ഞാൻ ആഗ്രഹിക്കുന്നു; പാനീയമായി, ഒരിക്കലും നിലക്കാത്ത സ്നേഹമായ അവന്റെ രക്തവും.”

റോമിലെത്തിക്കഴിഞ്ഞപ്പോൾ എ.ഡി 107 -ലാവണം, ഇഗ്നേഷ്യസിനെ ഉടൻതന്നെ കോളോസ്സിയത്തിലേക്ക് കൊണ്ടുപോയി. ശക്തരായ രണ്ടു സിംഹങ്ങളെ അവരുടെ ഇരയ്ക്കുനേരെ തുറന്നുവിട്ടു, അവരുടെ പണി അവർ പെട്ടെന്ന് ചെയ്തു. ബാക്കിയുണ്ടായ കുറച്ച് ശരീരാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യർ അന്ത്യോഖ്യായിലേക്ക് തിരുശേഷിപ്പിനായി എടുത്തുകൊണ്ടുപോയി. പിന്നീട് അവ റോമിലെ സെന്റ് ക്ലമെന്റിന്റെ പേരിലുള്ള ദേവാലയത്തിലേക്കു കൊണ്ടുവന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ ചെവികളിൽ മുഴങ്ങുന്നു. “ഭൂമിയുടെ അതിർത്തികളോ, ഈ ലോകത്തിലെ രാജ്യങ്ങൾ മുഴുവനുമോ എനിക്കൊന്നുമല്ല. എന്നെ സംബന്ധിച്ച്, യേശുക്രിസ്തുവിൽ മരിക്കുന്നത് ഈ ലോകത്തിലെ എല്ലാ സമ്പാദ്യങ്ങളുമുള്ള രാജാവാകുന്നതിനേക്കാൾ പ്രിയമുള്ളതാണ്. നമുക്കുവേണ്ടി മരിച്ചവനെ മാത്രമാണ് ഞാൻ തേടുന്നത്. എന്റെ ഒരേയൊരാഗ്രഹം നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റവനാണ്.”

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടടുക്കുമ്പോൾ ചിലർ പറയാറുണ്ട്, നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവനർപ്പിച്ചവർ ഇപ്പോൾ നമ്മുടെ രാജ്യത്തിന്റെ സ്ഥിതികണ്ടാൽ എന്തുപറയുമെന്ന്. സഭയ്ക്കായി, ഈശോയ്ക്കായി ജീവനർപ്പിച്ചവർ സഭയുടെ ഇപ്പോഴത്തെ ചില അവസ്ഥകൾ കാണുമ്പോൾ എന്തു വിചാരിക്കുന്നുണ്ടാവുമെന്നും കൂടെ നമ്മൾ ആലോചിക്കണമല്ലേ?

വീരരക്തസാക്ഷിയായ അന്ത്യോഖ്യായിലെ വി. ഇഗ്നേഷ്യസിന്റെ തിരുനാൾ മംഗളങ്ങൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.