വി. അമ്മത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ

ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ട് സ്ത്രീവിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തീയതി വി. കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വി. അമ്മത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസിനികളായിരുന്നതിനു പുറമേ അവരിരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യവിഷയം.

1. പ്രാർഥനാ ജീവിതത്തിൽ പുരോഗമിക്കുക

അമ്മത്രേസ്യായുടെ ആദ്ധ്യാത്മികജീവിതത്തിന്റെ അടിത്തറ എന്നത് പ്രാർഥനയ്ക്കു അമ്മത്രേസ്യാ കൊടുത്ത വലിയ പ്രാധാന്യമാണ്. നിരവധി വർഷങ്ങൾ അവൾ സമരപ്പെട്ടങ്കിലും ആദ്ധ്യാത്മികജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത സത്യം പ്രാർഥനയിലുള്ള സ്ഥിരോത്സഹമാണെന്നു പഠിപ്പിക്കുന്നു. പ്രാർഥന ഉപേക്ഷിക്കാതിരിക്കാൻ നമ്മൾ നിശ്ചയദാർഢ്യമുള്ള തീരുമാനമെടുക്കണം. നാം ഒരിക്കലും പ്രാർഥന ഉപേക്ഷിക്കരുതെന്ന് വി. ത്രേസ്യാ നിർബന്ധിക്കുന്നു. ശ്വാസകോശത്തിന് വായു എത്രമാത്രം ആവശ്യമാണോ അതുപോലെ തന്നെ പ്രാർഥന ആത്മാവിന്റെ ജീവൻ നിലനിർത്തുന്ന ജീവവായുവാണ്. ആരോഗ്യമുള്ള ശ്വാസകോശത്തിന് ശുദ്ധവായു ആവശ്യമാണ്; ആരോഗ്യമുള്ള ആത്മാവ് ഉണ്ടാകണമെങ്കിൽ പ്രാർഥനയാകുന്ന ഓക്സിജൻ ആത്മാവിന് അത്യാവശ്യമാണ്.

 2. പ്രാർഥന ദൈവവുമായി സൗഹൃദത്തിലാവലാണ്

നീ സംസാരിക്കാൻ ആരംഭിക്കുന്നതിനുമുമ്പ്, സംസാരിക്കാൻ പോകുന്ന വിഷയത്തെ നിർവചിക്കുക. ഇങ്ങനെ ചെയ്താൽ ധാരാളം സംശയങ്ങൾ ഒഴിവാക്കാൻ കഴിയും. കത്തോലിക്കാ ചരിത്രത്തിലെ പ്രാർഥനയുടെ ഏറ്റവും ക്ലാസിക്കൽ നിർവചനം നൽകുന്നത് ആവിലയിലെ വി. അമ്മത്രേസ്യായാണ്: “എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്ക് അറിയാവുന്നവരുമായി ഒറ്റയ്ക്ക് കൂടുതൽ സമയം ചെലവഴിക്കുകയല്ലാതെ മറ്റൊന്നുമല്ല പ്രാർഥന” അതായത്, പ്രാർഥനയെന്നാൽ ദൈവവുമായി ചങ്ങാത്തത്തിലാവുക എന്നർഥം. ദൈവത്തെ സ്വന്തമാക്കാനുള്ള എറ്റവും എളുപ്പമായ മാർഗം അവനുമായി സൗഹൃദത്തിലാവുക എന്നതാണെന്ന് അമ്മത്രേസ്യായുടെ ജീവിതം പഠിപ്പിക്കുന്നു.

3. ക്രിസ്തുവിനോടുള്ള സ്നേഹം ജീവിതത്തിന്റെ ഭാഗമാക്കുക

പ്രാർഥനയിൽ വളരുന്നനതിനുള്ള ഒരു സൂചന അമ്മത്രേസ്യാ നമുക്കു നൽകുന്നു. ക്രിസ്തുവിന്റെ മനുഷ്യത്വത്തെപ്പറ്റി ധ്യാനിച്ച് നിരവധി കൃപകളിൽ വളരാൻ സഭയിലെ ഈ വനിതാ വേദപാരംഗത നമ്മെ ഉപദേശിക്കുന്നു. മനുഷ്യനായി അവതരിച്ച ദൈവപുത്രനുമായി സമയം ചിലവിടുമ്പോൾ അത് പ്രാർഥനാജീവിതത്തിലുള്ള വളർച്ചയല്ലാതെ മറ്റൊന്നുമല്ല. “ക്രിസ്തുവിനെപ്പറ്റിയുള്ള അടുത്ത അറിവ് അവനെ കൂടുതൽ തീക്ഷ്ണമായി സ്നേഹിക്കുവാനും അവനെ കൂടുതൽ അടുത്ത് അനുഗമിക്കാനും അവസരം നൽകും” എന്ന് വി. ഇഗ്ഷ്യേസ് ലെയോള പഠിപ്പിക്കുന്നു. “ഈശോയ്ക്ക് ഇപ്പോൾ നിങ്ങളുടേതല്ലാതെ ഈ ഭൂമിയിൽ കരങ്ങളോ കാലുകളോ ഇല്ല. ക്രിസ്തു, അനുകമ്പയോടെ ഈ ലോകത്തെ നോക്കുന്ന കണ്ണുകൾ നിങ്ങളുടേതാണ്. നന്മ ചെയ്യാനായി ക്രിസ്തു സഞ്ചരിക്കുന്ന കാലുകൾ നിങ്ങളുടേതാണ്. ലോകത്തെ ആശീർവദിക്കാനായി ക്രിസ്തു ഉയർത്തുന്ന കരങ്ങൾ നിങ്ങളുടേതാണ്” എന്ന അമ്മത്രേസ്യായുടെ വാക്കുകൾ ജീവിതത്തിന് കൂടുതല്‍ തെളിമ നൽകുന്നു.

4. ക്രിസ്തുവിനെ അവന്റെ സഹനങ്ങളിൽ സ്നേഹിക്കുക

ക്രിസ്തുവിന്റെ സഹനങ്ങളെ സ്നേഹിക്കുക; അവയോടൊപ്പം സഹിക്കുക എന്നത് എല്ലാ വിശുദ്ധരുടെയും ജീവിതത്തിലെ ഒരു പൊതുഘടകമായി മനസ്സിലാക്കാം. മനുഷ്യരോടുള്ള ക്രിസ്തുവിന്റെ സ്നേഹം മനസ്സിലാക്കണമെങ്കിൽ അവന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനം നമ്മുടെ ജീവിതത്തിൽ ഒരു ശീലമാക്കണം. വി. പാദ്രേ പിയോ, സിയന്നായിലെ വി. കത്രീന, വി. ഫൗസ്റ്റീന എന്നിവർ നിരന്തരം ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്നു.

അമ്മത്രേസ്യ ഒരിക്കൽ ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചപ്പോൾ ക്രിസ്തു (ഇതാ മനുഷ്യൻ Ecce Homo) എന്ന ആത്മീയനിർവൃതിയിലേയ്ക്ക് അവളെ നയിച്ചു. ക്രിസ്തുവിന്റെ ശിരസ്സിൽ കിരീടമണിഞ്ഞവനായി കണ്ട ത്രേസ്യാ, അവനോടുള്ള സ്നേഹം തദവസരത്തിൽ പരസ്യമായി ഏറ്റുപറഞ്ഞു. സഹിക്കുന്ന വ്യക്തി പ്രാർഥിക്കുന്നില്ലായെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും സഹിക്കുമ്പോൾ ഒരു വ്യക്തി അവന്റെ സഹനങ്ങൾ ദൈവത്തിനു സമർപ്പിക്കുകയാണന്നും അമ്മത്രേസ്യാ ഓർമ്മിപ്പിക്കുന്നു.

5. പരിശുദ്ധാത്മാവ് ദൈവിക ഗുരുനാഥൻ ആണന്നു മറക്കാതിരിക്കുക

ഒരിക്കൽ അമ്മത്രേസ്യായ്ക്ക് പ്രാർത്ഥനാജീവിതത്തിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ ഒരു ഈശോസഭാ വൈദികന്റെ ഉപദേശം തേടുകയുണ്ടായി. അദ്ദേഹത്തിന്റെ ഉപദേശം ലളിതമായിരുന്നു – “പരിശുദ്ധാത്മാവിനോട് നിരന്തരംപ്രാർഥിക്കുക.” ആ നിമിഷം മുതൽ ഈ വലിയ ഉപേദേശത്തെ അമ്മത്രേസ്യാ അക്ഷരംപ്രതി അനുസരിച്ചു. അത് വിശുദ്ധയുടെ ജീവിതത്തിൽ നല്ല പരിവർത്തനം കൊണ്ടുവന്നു.

വി. പൗലോസ്, റോമാക്കാർക്കുള്ള ലേഖനത്തിൽ പരിശുദ്ധാത്മാവ് പ്രാർഥനാജീവിതത്തിൽ നമ്മെ സഹായിക്കുന്നതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: “നമ്മുടെ ബലഹീനതയില്‍ ആത്മാവ്‌ നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് തന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു” (റോമാ 8:26). ഏറ്റവും നല്ല അധ്യാപകനും പ്രാർഥനയുടെ ആന്തരികനാഥനുമായ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങള്‍ക്ക് നമുക്കും കാതോർക്കാം.

6. ആത്മീയനിയന്താന് സ്ഥാനം നൽകുക

ആത്മീയജീവിതത്തിൽ നിരന്തരമായ വളർച്ച കൈവരിക്കുന്നതിന് വിജ്ഞാനവും വിശുദ്ധിയുമുള്ള ആത്മീയനിയന്താവ് വളരെ അത്യന്താപേഷിതമാണ്. നാമെല്ലാവരും ചിലപ്പോൾ ആത്മീയ അന്ധകാരം അനുഭവിക്കുന്നവരാണ്. ചില അവസരങ്ങളിൽ പിശാച് പോലും പ്രകാശത്തിന്റെ മാലാഖയായി വേഷംകെട്ടുമ്പോൾ വിവേചനാശക്തിയുള്ള ഒരു ആത്മീയനിയന്താവ് ഇല്ലങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ വരും.

തന്റെ ജീവിതകാലഘട്ടത്തിൽ അമ്മത്രേസ്യാ, ആവിലയിലെ നിരവധി ആത്മീയനിയന്താക്കളെ സമീപിച്ചിരുന്നു. ഇവരിൽ കുരിശിന്റെ വി. യോഹന്നാൻ (കർമ്മലീത്താ സഭ), വി. ഫ്രാൻസിസ് ബോർജിയ (ഈശോ സഭ), അൽകന്റാരയിലെ വി. പീറ്റർ (ഫ്രാൻസിസ്കൻ സഭ) തുടങ്ങിയവർ ഇന്ന് കത്തോലിക്കാ സഭയിൽ വിശുദ്ധരാണ്. നമ്മുടെ ജീവിതത്തിലും തക്കസമയത്ത് വിവേചനപരമായി തീരുമാനമെടുക്കാൻ വിശുദ്ധിയും വിജ്ഞാനവുമുള്ള ആത്മീയനിയന്താവിന്റെ സാന്നിധ്യവും സഹായവും നമുക്ക് സഹായകരമാകും.

7. മാനസാന്തരവും നവീകരണവും ജീവിതത്തിന്റെ ഭാഗമാക്കുക

അമ്മത്രേസ്യായുടെ ജീവിതത്തിലെ പ്രധാനമായ ഒരു ആകർഷണം മാനസാന്തരത്തിനും നവീകരണത്തിനുമായി അവൾ കൈക്കൊണ്ട ധീരമായ നിലപാടുകളായിരുന്നു. കുരിശിലെ വി. യോഹന്നാനോടൊപ്പം കർമ്മലീത്താ സഭയെ നവീകരിക്കാൻ അമ്മത്രേസ്യാ ഉപകരണമായി. മറ്റുള്ളവരെ മാനസാന്തരപ്പെടുത്താനുള്ള മാർഗ്ഗം സ്വയം നവീകരണത്തിലാണ് ആരംഭിക്കുന്നത് എന്ന സത്യം അമ്മത്രേസ്യാ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. “മാനസാന്തരപ്പെടുവിൻ ദൈവരാജ്യം സമീപിച്ചിരിക്കുന്നു” (മർക്കോ. 1:15). എന്ന ഈശോയുടെ പരസ്യ ജീവിതത്തിലെ ആഹ്വാനം അമ്മത്രേസ്യാ തന്റെ നവീകരണ പ്രയത്നങ്ങളുടെ ഹൃദയമായി സ്വീകരിച്ചിരുന്നു.

8. ആത്മീയ ക്ലാസിക്കുകളുടെ രചയിതാവ്

ആവിലയിലെ വി. അമ്മത്രേസ്യായുടെ രചനകൾ ആത്മീയ ക്ലാസിക്കുകളായ രചനകളാണന്നു സംശയമില്ലാതെ തന്നെ പറയാൻ കഴിയും. അമ്മത്രേസ്യായുടെ രചനകളിലെ അടിസ്ഥാനവിഷയങ്ങളിലൊന്ന് പ്രാർഥനയുടെ പ്രാധാന്യമാണ്. കൂടാതെ, തന്റെ മണവാളനും സ്വർഗ്ഗീയരാജകുമാരനുമായ ഈശോയുമായി ആത്മീയസായൂജ്യത്തിൽ എത്തുന്നതിനുള്ള വഴികളും അവളുടെ പ്രധാന വിഷയമായിരുന്നു.

പ്രാർഥനാജീവിതത്തെ ഗൗരവമായി കണക്കിലെടുക്കുന്നവർ നിർബദ്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളാണ് അമ്മത്രേസ്യായുടെ രചനകൾ. സ്വയംകൃതചരിത്രം (Her life) സുകൃതസരണി (The Way of Perfection) ആഭ്യന്തരഹർമ്മ്യം (The Interior Castle) എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.

9. കുരിശ് സ്വർഗത്തിലേയ്ക്കുള്ള പാലമാണെന്നു തിരിച്ചറിയുക

കുരികൾ സ്വർഗ്ഗത്തിലേയ്ക്കു നമ്മെ നയിക്കുന്ന പാലങ്ങളാണ്. സുവിശേഷങ്ങളിൽ ഈശോ ഇത് വ്യക്തമാക്കിയിട്ടുണ്ട്: “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശും എടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ” (ലൂക്കാ 9:23).

വിശുദ്ധരുടെ ജീവിതത്തിലെ മറ്റൊരു പൊതുഘടകം അവരുടെ ജീവിതത്തിലെ കുരിശിന്റെ യഥാർത്യമാണ്. “ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിരവധി ചെറിയ കുരിശുകൾ നൽകുകയും ചെയ്യട്ടെ!” വി. ലൂയിസ് ദേ മോണ്ട്ഫോർട്ട് തന്റെ സുഹൃത്തുക്കളെ ആശീർവ്വദിച്ചിരുന്നത് ഇപ്രകാരമായിരുന്നു.

അമ്മത്രേസ്യായുടെ ഏറ്റവും അടുത്ത സുഹൃത്ത് ഈശോയുടെ കുരിശായിരുന്നു. അവളുടെ ആരോഗ്യം മിക്കപ്പോഴും വളരെ ദുർബലമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവള്‍ മരണവത്രത്തിൽ അകപ്പെട്ടു. കൂടാതെ, കർമ്മലീത്താസഭയെ നവീകരിക്കാൻ പരിശ്രമിച്ചപ്പോൾ മഠങ്ങളിലെ പല കന്യാസ്ത്രീകളിൽ നിന്നും നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളും നേരിടേണ്ടിവന്നു. സുഖപ്രദമായ ജീവിതശൈലി സ്വപ്നം കണ്ട ചില കർമ്മലീത്താ വൈദികരിൽ നിന്നും അമ്മത്രേസ്യായ്ക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു. ജീവിതപ്രതിസന്ധികൾക്കിടയിൽ നിരുത്സാഹിയും ഹൃദയം തകർന്നവളും ആകുന്നതിനു പകരം അവൾ സന്തോഷത്തോടെ കർത്താവിൽ കൂടുതൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു.

10. പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പ് പിതാവിനോടുമുള്ള ഭക്തിയിൽ വളരുക

വി. അമ്മത്രേസ്യായുടെ സന്യാസജീവിതത്തിലുടനീളം പരിശുദ്ധ കന്യകാമറിയത്തെ അളവറ്റു സ്നേഹിച്ചിരുന്നു. കർമ്മല മാതാവിനോട് വിശുദ്ധയ്ക്ക് സവിശേഷമായ ഭക്തി ഉണ്ടായിരുന്നു. കർമ്മല ഉത്തരീയം അണിയുവാൻ അവൾ നിരന്തരം മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വി. യൗസേപ്പ് പിതാവിന്റെ ആര്‍ദ്രതയും കരുതലുമുള്ള സ്നേഹത്തിലും അമ്മത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയിരുന്നു. തന്റെ ജീവിതകാലത്ത് മരണകരമായ ഒരു രോഗത്തിൽ നിന്നു രക്ഷനേടിയത് വി. യൗസേപ്പിതാവിനോടുള്ള സ്വർഗിയമദ്ധ്യസ്ഥതയാലാണെന്ന് പരസ്യമായി വിശുദ്ധ ഏറ്റുപറഞ്ഞിട്ടുണ്ട്. അമ്മത്രേസ്യാ സ്ഥാപിച്ച മഠങ്ങൾക്ക് വി. യൗസേപ്പിതാവിന്റെ (San Jose) പേരാണ് നൽകിയിരുന്നത്.

“വിശുദ്ധി എന്നത് കുറച്ചു പേർക്കു മാത്രമുള്ള ആനുകൂല്യമല്ല, അത് എല്ലാവരുടെയും കടമയാണ് ” എന്ന, കൽക്കത്തയിലെ വി. മദർ തേരേസയുടെ വാക്കുകൾ ഈ ദിനത്തിൽ നമുക്കു ഓർമ്മിക്കാം. സ്വർഗത്തിലേയ്ക്കുള്ള നമ്മുടെ യാത്രയിൽ വി. അമ്മത്രേസ്യാ നമുക്കു നിരന്തരം പ്രചോദനമാകട്ടെ. ഹൃദയത്തിന്റെ അഗാധതയിൽ ക്രിസ്തുവുമായി നടത്തുന്ന സ്നേഹസംഭാഷണങ്ങളാകട്ടെ നമ്മുടെ ജീവിതത്തിന് ശക്തിയും സൗന്ദര്യവും സമ്മാനിക്കേണ്ടത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.