
സൈമണി എന്നുപറഞ്ഞാൽ എന്താണെന്നറിയാമോ? ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് ‘സൈമണി’ എന്നപേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ അപ്പസ്തോലപ്രവർത്തനങ്ങളിൽ എട്ടാം അധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന സൈമൺ (ശിമയോൻ) എന്ന വ്യക്തിയുടെ പേരാണ് ഇതിനു ലഭിച്ചത്. ആദിമസഭയിൽ ശ്ലീഹന്മാരായ പത്രോസും യോഹന്നാന്നും വിശ്വാസികളുടെമേൽ കൈവച്ച് അവർക്ക് പരിശുദ്ധാത്മാവിനെ പകർന്നുനൽകുന്നതുകണ്ട സൈമൺ, അവർക്കുണ്ടായിരുന്ന ഈ വരം തന്റെ പണം സ്വീകരിച്ചുകൊണ്ട് തനിക്കുനൽകാൻ ആവശ്യപ്പെടുന്നു. അതിൽനിന്നാണ് ഈ തെറ്റിന് അയാളുമായി ബന്ധപ്പെട്ട പേര് ലഭിച്ചത്.
പതിനൊന്നാം നൂറ്റാണ്ടിൽ, യോഗ്യതകൾ നോക്കിയല്ലാതെ, കൂടുതൽ പണം ആരുനൽകുന്നോ അവർക്ക് സഭയിലെ പദവികൾ ലഭിക്കുമെന്ന അവസ്ഥവന്നു. ഉയർന്നസ്ഥാനങ്ങൾ പണക്കാരുടെയും ശക്തരുടെയും കൈകളിലായി. മെത്രാന്മാരെ നിയമിക്കുന്നത് സമൂഹത്തിൽ സ്വാധീനമുള്ള കുടുംബങ്ങളാണെന്ന നിലവന്നു. പോപ്പിനെ എതിർത്തുകൊണ്ട് ആന്റിപോപ്പിനെപ്പോലും ഇറക്കാൻതുടങ്ങി.
വി. പീറ്റർ ഡാമിയൻ പ്രാർഥനയാലും ശക്തമായ എഴുത്തിനാലും തന്റെ പ്രവൃത്തികളാലും പതിനൊന്നാം നൂറ്റാണ്ടിൽ സൈമണിയെയും വൈദികർക്കിടയിലെ അലസതയെയും ബ്രഹ്മചര്യം അനുവർത്തിക്കുന്നതിൽ കാണിച്ചുവന്ന അലംഭാവത്തെയും പ്രതിരോധിച്ച് ധാർമ്മികനവീകരണം സഭയിൽ നടപ്പാക്കാൻ ശ്രമിച്ച നവോത്ഥാന നായകനാണ്.
ഞെരുക്കത്തോടെ തുടക്കം
പാരമ്പര്യമഹിമയുള്ള, കുലീനമായ തലമുറയിലാണ് ജനനമെങ്കിലും പീറ്റർ ഒണെസ്റ്റി ഒരു പാവപ്പെട്ട കുടുബത്തിലെ അനേക മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. 1007-ൽ ഇറ്റലിയിലെ റവേന്നയിലാണ് പീറ്റർ ജനിച്ചത്. ബാല്യത്തിൽത്തന്നെ മാതാപിതാക്കൾ മരിച്ചതുകൊണ്ട് തന്റെ ഒരു മൂത്തസഹോദരന്റെ വീട്ടിൽ വളരേണ്ടിവന്ന പീറ്ററിനെ ഒരു അടിമയെപ്പോലാണ് ആ വീട്ടിലുള്ളവർ കണ്ടത്. ബാലനായിരുന്നപ്പോഴേ പന്നികളെ നോക്കാൻ അവനെ ഏല്പിച്ചു. അത്രയും താഴ്ന്ന സാഹചര്യങ്ങളിൽ വളർന്ന ഒരാൾ ആ നൂറ്റാണ്ടിലെതന്നെ ഏറ്റവും സമർഥനും സ്വാധീനശേഷിയുമുള്ളവനായിത്തീരുമെന്ന് ആരറിഞ്ഞു!
റവേന്നയിലെ പ്രധാന പുരോഹിതനായിരുന്ന, പീറ്ററിന്റെ മറ്റൊരു സഹോദരനായ ഡാമിയൻ, അവനിൽ അലിവുതോന്നി, കൊണ്ടുപോയി അവന് വിദ്യാഭ്യാസത്തിനായി ഏർപ്പാട് ചെയ്തു. അതിന് നന്ദിയായാണ് തന്റെ പേരിന്റെകൂടെ സഹോദരന്റെ പേരുംകൂടെ കൂട്ടിച്ചേർത്ത് അവൻ ‘പീറ്റർ ഡാമിയൻ’ എന്നാക്കിയത്.
പകുതിയല്ല, മുഴുവനായും
പാർമ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം തുടർന്ന പീറ്റർ 25 വയസ്സുള്ളപ്പോൾ അവിടുത്തെ ഒരു പ്രൊഫസറായി. ഉപവാസം, ജാഗരണപ്രാർഥന, മണിക്കൂറുകളോളം പ്രാർഥനയിൽ ലയിച്ചിരിക്കൽ, കുത്തിക്കയറുന്ന രോമമുള്ള ചാക്കുവസ്ത്രം ധരിക്കൽ ഇവയൊക്കെ അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദാനധർമ്മങ്ങൾ ഏറെ ചെയ്തിരുന്ന അവൻ സ്വന്തം കൈ കൊണ്ടുതന്നെ പാവങ്ങളെ പരിചരിച്ചു.
ദൈവത്തെ സേവിക്കാൻ തന്റെ ജീവിതചര്യയുടെ പകുതിമാത്രം ഉപയോഗപ്പെടുത്തുന്നതുകൊണ്ട് പീറ്റർ തൃപ്തനായില്ല. അവന്, തന്റെ പ്രാർഥനകളും ഏകാന്തതയും ധ്യാനങ്ങളും പ്രവൃത്തികളും എല്ലാമെല്ലാം ദൈവത്തിനായി സമർപ്പിക്കാൻതോന്നി. ആയിടയ്ക്കാണ് ഫോന്തേ അവലാനയിൽനിന്നുള്ള രണ്ട് ബെനഡിക്ടൈൻ സന്യാസിമാർ അവന്റെ ഭവനം സന്ദർശിക്കുന്നത്. അവരുടെ നിയമങ്ങളെക്കുറിച്ചും കഠിനമായ ജീവിതരീതികളെക്കുറിച്ചും അവൻ ശ്രദ്ധയോടെ കേട്ടിരുന്നു. നാല്പതു ദിവസം നീണ്ടുനിന്ന ധ്യാനത്തിനും ഒരുക്കത്തിനുംശേഷം അവൻ അവരുടെ ആശ്രമത്തിൽ ചേർന്നു.
വിശുദ്ധപഠനങ്ങൾക്കായി ഏറെ സമയം ചെലവഴിച്ച പീറ്റർ, തിരുവചനങ്ങളിൽ അഗാധപാണ്ഡിത്യമുള്ളവനായി. കൂടെയുള്ള സന്യാസ സഹോദരങ്ങളെയും സമീപത്തുള്ള ആശ്രമങ്ങളിലുള്ളവരെയും പഠിപ്പിക്കാൻ തുടങ്ങി. വി. റോമുവേൾഡിന്റെ ജീവചരിത്രം എഴുതി. 1043-കളിൽ ആശ്രമത്തിന്റെ ആബ്ബട്ടായി തന്നെ കരുതപ്പെട്ട പീറ്റർ അങ്ങേയറ്റത്തെ ഭക്തിയോടെയും ബുദ്ധിവൈഭവത്തോടെയും ആ സമൂഹത്തെ നയിച്ചു. അതുപോലുള്ള അഞ്ച് ആശ്രമങ്ങൾ സ്ഥാപിച്ചു. മൗനം, ഉപവി, എളിമ എന്നീ പുണ്യങ്ങൾ തന്റെ ശിഷ്യരിൽ വളർത്താൻ പരിശ്രമിച്ചു.
താപസരുടെ ദൈവശാസ്ത്രത്തെപ്പറ്റി അനേകം പുസ്തകങ്ങൾ രചിച്ചു. പരിശുദ്ധ അമ്മയെ ഏറെ സ്നേഹിച്ചിരുന്നു. കവിതാശകലങ്ങളും സ്തോത്രഗീതങ്ങളും പാടിയിരുന്നു.
സഭാസേവനത്തിൽ
അധികകാലം പീറ്ററിന്റെ കഴിവുകൾ മൂടിവയ്ക്കാനും ഒതുക്കിനിർത്താനും സാധിച്ചില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യവും അചഞ്ചലഭക്തിയും കത്തോലിക്കസഭയെ നയിക്കുന്നതിൽ പരിശുദ്ധ പിതാവിനും ആവശ്യമായിവന്നു. തുടർച്ചയായി ഏഴ് മാർപാപ്പമാരാണ് പീറ്റർ ഡാമിയനെ തങ്ങളുടെ ഉപദേഷ്ടാവാക്കിയത്. ഓസ്റ്റിയയുടെ ബിഷപ്പും പിന്നീട് കർദിനാളും ആകേണ്ടിവന്നു പീറ്ററിന്. പോപ്പ് ആയപ്പോൾ ഗ്രിഗറി ഏഴാമൻ എന്ന് പേര് സ്വീകരിച്ച മറ്റൊരു ബെനഡിക്ടൈൻ സന്യാസിയായ ഹിൽടെബ്രാന്റിന്റെ വലിയ സുഹൃത്തായിരുന്ന പീറ്റർ ഡാമിയനും അദ്ദേഹത്തെപ്പോലെ, പതിനൊന്നാം നൂറ്റാണ്ടിലെ സഭയുടെ മഹത്തായ വെളിച്ചമായിരുന്നു.
ജർമ്മനിയിലെ ചക്രവർത്തിയായിരുന്ന ഹെൻറി നാലാമന്റെ വിവാഹമോചനം തടയാനായി പീറ്റർ അയയ്ക്കപ്പെട്ടു. ക്ലൂണിയിലെ ആശ്രമത്തിലെ സന്യാസികളുടെ സഹായത്തിനായി ഫ്രാൻസിലേക്കുപോയി. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആഗ്നസ് ചക്രവർത്തിനിക്ക് കോൺവെന്റിൽ ചേരാനുള്ള ഉപദേശം നൽകി. മെത്രാന്മാർ തമ്മിലുള്ള തർക്കങ്ങൾ തീർക്കാനും പീറ്റർ അയയ്ക്കപ്പെടാറുണ്ടായിരുന്നു.
സൈമണിയെയും വൈദികർക്കിടയിലുണ്ടായ മറ്റനേകം പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ശ്രമിച്ച് സഭയുടെ നവീകരണത്തിനായി ആവുന്നത്ര യത്നിച്ചു.
ഏകാന്തതയ്ക്കായുള്ള ആഗ്രഹം
ഇതിനെല്ലാമിടയിലും ശാന്തതയും ഏകാന്തതയും പീറ്റർ ഏറെ കൊതിച്ചു. തന്നെ എല്ലാ ഉത്തരവാദിത്വങ്ങളിൽനിന്നും ഒഴിവാക്കാൻ പോപ്പിനോടു യാചിച്ചു. 1072-ൽ അലക്സാണ്ടർ രണ്ടാമൻ പാപ്പ, തനിക്ക് എപ്പോൾ ആവശ്യംവന്നാലും വരണമെന്ന നിബന്ധനയിന്മേൽ കർദിനാൾ – മെത്രാൻപദവിയിൽനിന്ന് പീറ്ററിനെ ഒഴിവാക്കി. എല്ലാ സ്ഥാനമാനങ്ങളിൽനിന്നും സ്വതന്ത്രനായി ഒരു സാധാരണ സന്യാസിയായി പീറ്റർ തിരിച്ചെത്തി.
തപശ്ചര്യകൾ മറ്റുള്ളവർക്കായി നിർദേശിക്കുമ്പോൾ ആദ്യം സ്വയം അതെല്ലാം ചെയ്തിരുന്നു; തന്റെ വാർധക്യത്തിലും. ഒഴിവുസമയങ്ങളിൽ മരംകൊണ്ടുള്ള സ്പൂണുകളും മറ്റ് അവശ്യവസ്തുക്കളും സ്വന്തം കൈ കൊണ്ടുണ്ടാക്കി.
പരിശുദ്ധ അമ്മയുടെ വലിയ ഭക്തനായിരുന്നു പീറ്റർ. പരിശുദ്ധ അമ്മയോട് നമുക്കുള്ള ഭക്തി അത്ര പോരാ എന്നുതോന്നിയാൽ ഈ വിശുദ്ധന്റെ സഹായം അപേക്ഷിക്കാവുന്നതാണ്. പരിശുദ്ധ അമ്മയെ എല്ലാവരും സ്നേഹിക്കണമെന്നും മാനിക്കണമെന്നും അത്രയ്ക്കധികം അദ്ദേഹം ആഗ്രഹിച്ചിരുന്നു.
തലവേദനയോ, ഉറക്കക്കുറവോ അനുഭവപ്പെടുന്നുണ്ടെങ്കിലും മാധ്യസ്ഥം യാചിക്കാൻ സാധിക്കുന്ന വിശുദ്ധനാണ് പീറ്റർ ഡാമിയൻ എന്നുപറഞ്ഞാൽ ഒരുപക്ഷേ, നിങ്ങൾ അത്ഭുതപ്പെടും. അദ്ദേഹം പലപ്പോഴും ഇവ മൂലം കഷ്ടപ്പെട്ടിരുന്നു.
പീറ്ററിന്റെ ജന്മസ്ഥലമായ റവേന്നയെ ആന്റിപോപ്പിന്റെ അനുയായികളിൽനിന്ന് രക്ഷിക്കാനായി പോപ്പ് അലക്സാണ്ടർ രണ്ടാമൻ ഒരിക്കൽക്കൂടി അദ്ദേഹത്തോട് സഹായം ആവശ്യപ്പെട്ടു. തന്റെ മിഷൻ സാധിച്ചതിനുശേഷം അദ്ദേഹം നഗരം വിട്ടു. തിരിച്ച് റോമിലേക്കു യാത്രയിൽ ശക്തമായ പനി ബാധിച്ച് ഫയെൻസയിലെ ഒരു ആശ്രമത്തിൽ തങ്ങി. ആ അസുഖത്തെ ദൈവസന്ദേശമായി സ്വീകരിച്ച് അവിടത്തെ സന്നിധിയിലേക്കു പോകാനൊരുങ്ങി. എട്ടുദിവസത്തെ രോഗപീഡകൾക്കുശേഷം ഫയെൻസയിൽവച്ച് 1072 ഫെബ്രുവരി 22-ന്, ആശ്രമത്തിലെ സഹോദരങ്ങളെല്ലാം ചുറ്റും നിന്ന് പ്രാർഥനകൾ ഉരുവിടവെ പീറ്റർ ഡാമിയൻ മരണത്തെ പുൽകി. ഇന്നുവരെയും അദ്ദേഹത്തിന്റെ ശരീരം അവിടെത്തന്നെയാണ് വണക്കത്തിനു വച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നല്ല വാക്ചാതുര്യത്തോടെയും എഴുത്തുകൾ ബൃഹത്തായതുമാണ്. “നമ്മുടെ പൂർവപിതാക്കളിൽനിന്ന് നമ്മൾ സ്വീകരിച്ച പുണ്യമാതൃകകൾ നമ്മുടെ പിൻതലമുറക്കാർക്ക് വിശ്വസ്തതയോടെ നമ്മൾ പകർന്നുകൊടുക്കണം” – അദ്ദേഹം പറയുമായിരുന്നു. 1828-ൽ സഭയുടെ വേദപാരംഗതനായി വി. പീറ്റർ ഡാമിയൻ ഉയർത്തപ്പെട്ടു.
പീറ്റർ ഡാമിയന്റെ ശവകുടീരത്തിൽ അദ്ദേഹം തനിക്കായി മുൻപേതന്നെ തയ്യാറാക്കിവച്ച പ്രസിദ്ധമായ ഒരു കുറിപ്പ് കാണാം: “നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നത് ഞാൻ ഒരിക്കൽ ആയിരുന്നു. ഞാനിപ്പോൾ ആയിരിക്കുന്നത് നിങ്ങളും ഒരിക്കൽ ആവും. എന്നെ ഓർക്കണമേ, ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഇവിടെ കിടക്കുന്ന പീറ്ററിന്റെ പൊടിയോട് ദയ കാണിക്കുക.”
ജിൽസ ജോയ്