
ഫെബ്രുവരി പതിനഞ്ചാം തിയതി തിരുസഭ ഈശോയുടെ തിരുഹൃദയത്തെ സ്വന്തം ജിവനെക്കാൾ സ്നേഹിച്ച ഒരു വലിയ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയർ (1641-1682) ഒരു ഫ്രഞ്ച് ഈശോസഭാ വൈദീകനും ആത്മീയനിയന്താവും പ്രസംഗകനുമായിരുന്നു അദ്ദേഹം. ഈശോയുടെ തിരുഹൃദയത്തോടുള്ള അഗാധമായ ഭക്തി പ്രദർശിപ്പിച്ചിരുന്ന ഒരു സന്യാസവര്യൻ കൂടിയായിരുന്നു കൊളംബിയർ. ഫ്രാൻസിൽ ജനിച്ച അദ്ദേഹം ഈശോസഭയിൽ ചേർന്ന് പ്രതിഭാധനനായ ദൈവശാസ്ത്രജ്ഞനും പ്രസംഗകനുമായി. ഈശോ തന്റെ തിരുഹൃദയത്തോടുള്ള ഭക്തി വെളിപ്പെടുത്തിയ വിശുദ്ധ മർഗരീത്താ മേരി അലക്കോക്കിന്റെ ആത്മീയനിയന്താവായിരുന്നു ഫാ. കൊളംബിയർ. അവളുടെ ദൗത്യത്തെയും ജീവിതത്തെയും അദ്ദേഹം ശക്തമായി പിന്തുണച്ചു. തിരുഹൃദയഭക്തി പ്രചരിപ്പിക്കാൻ വിശുദ്ധ മർഗരീത്താ മേരിയെ സഹായിച്ച അച്ചൻ കടുത്ത ആരോഗ്യപ്രശ്നങ്ങളും നേരിടുകയും വിശ്വാസത്തിന്റെ പേരിൽ തടവും അനുഭവിച്ചിട്ടും ഉറച്ചുനിന്നു. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹത്തിന്റെയും പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് 41-ാം വയസ്സിൽ ഫാ. കൊളംബിയർ സ്വർഗത്തിലേക്കു യാത്രയായി.
ഫ്രാൻസിസ് മാർപാപ്പ തന്റെ ഏറ്റവും പുതിയ ചാക്രികലേഖനമായ ദിലെ സിക്ത് നോസിൽ (അവിടുന്ന് നമ്മെ സ്നേഹിച്ചു) വിശുദ്ധ ക്ലൗദേ യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള യഥാർഥ ധ്യാനം നമ്മുടെ സ്വന്തം അനുഭവങ്ങളെയോ, പരിശ്രമങ്ങളെയോ സ്വയം സംതൃപ്‌തിയിലേക്കോ തെറ്റായ ആത്മവിശ്വാസത്തിലേക്കോ നയിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു. പകരം, അത് നമ്മെ സമാധാനവും സുരക്ഷിതത്വവും ദൃഢനിശ്ചയവുംകൊണ്ട് നിറയ്ക്കുകയും അവർണ്ണനീയമാംവിധം ക്രിസ്തുവിനു സ്വയം സമർപ്പിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു (DN 126).
വിശുദ്ധ ക്ലൗദേയുടെ ജീവിതത്തിൽ നിന്നു നമ്മൾ പഠിക്കേണ്ട അഞ്ച് പാഠങ്ങൾ
1. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി
ഈശോയുടെ അനന്തമായ സ്നേഹത്തിൽ വിശ്വസിക്കാൻ നമ്മെ പഠിപ്പിച്ചുകൊണ്ട് അവൻ പൂർണ്ണഹൃദയത്തോടെ ആശ്ലേഷിക്കുകയും വിശുദ്ധ ഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
2. സഹനങ്ങളിലുള്ള വിശ്വസ്തത
പീഡനങ്ങളും രോഗങ്ങളും ഉണ്ടായിരുന്നിട്ടും ക്ലൗദേ തന്റെ ദൗത്യത്തിൽ വിശ്വസ്തനായി തുടർന്നു. പരീക്ഷണങ്ങൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്ന് വിശുദ്ധന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
3. ആത്മീയസൗഹൃദം
വിശുദ്ധ മാർഗരിത്താ മേരിയുമായുണ്ടായിരുന്ന ആത്മീയസൗഹൃദം നിമിത്തം ഇരുവർക്കും വിശ്വാസത്തിൽ പരസ്പരം പിന്തുണയ്ക്കാനും വളരാനും സാധിച്ചു. നല്ല ആത്മീയസൗഹൃദങ്ങൾ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കും.
4. എളിമയും അനുസരണവും
ഒരു ഈശോസഭാ വൈദികൻ എന്ന നിലയിൽ, ക്ലൗദേ ദൈവഹിതത്തിന് വിധേയമായി ജീവിച്ചു. യഥാർഥ മഹത്വം വിനയത്തിൽ നിന്നും സ്വയം ദൈവഹിതത്തിനുമുമ്പിൽ കീഴടങ്ങലിൽനിന്നും വരുന്നതാണെന്ന് വിശുദ്ധ ക്ലൗദേയുടെ ജീവിതം ഓർമ്മിപ്പിക്കുന്നു.
5. പ്രസംഗത്തിന്റെയും എഴുത്തിന്റെയും ശക്തി
ക്ലൗദേ ജിവിതകാലത്തും മരണശേഷവും തന്റെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും നിരവധി ആത്മാക്കളെ സ്പർശിച്ചു. നമ്മുടെ വിശ്വാസം ദൈവം നമുക്കു നൽകിയ താലന്തലുകളിലൂടെ പങ്കിടുമ്പോൾ മറ്റുള്ളവരിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്ന് ആ പുണ്യജീവിതം ഓർമ്മിപ്പിക്കുന്നു.
വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയറിന്റേതായി ഫ്രാൻസിസ് പാപ്പ, ‘അവിടുന്ന് നമ്മെ സ്നേഹിച്ചു’ എന്ന ചാക്രികലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തിരുഹൃദയത്തോടുള്ള മനോഹരമായ ഒരു പ്രാർഥനയിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കാം.
“എന്റെ ദൈവമേ, നിന്നിൽ പ്രത്യാശ വയ്ക്കുന്നവരെ നീ കാത്തുകൊള്ളുമെന്നും എല്ലാറ്റിനും നിന്നിൽ ആശ്രയിക്കുമ്പോൾ ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടാകില്ലായെന്നും എല്ലാ ചിന്താകുലങ്ങളിലും നിന്നും ഉത്കണ്ഠകളിൽ നിന്നും മുക്തനായി ഭാവിയിൽ ജീവിക്കാനാവുമെന്നും ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രത്യാശ ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല. എന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെയും ഞാനതു സൂക്ഷിക്കും. ആ നിമിഷം നരകത്തിലെ എല്ലാ പിശാചുക്കളും എന്നിൽനിന്നും അത് പറിച്ചെറിയാൻ ശ്രമിക്കും. ചിലർ തങ്ങളുടെ സമ്പത്തിലോ, കഴിവുകളിലോ ആനന്ദം അന്വേഷിക്കുന്നു. മറ്റു ചിലർ അവരുടെ ശുദ്ധഗതിയെ അല്ലെങ്കിൽ തപസ്സിന്റെ ശക്തിയെ അല്ലെങ്കിൽ ദാനധർമ്മത്തിന്റെ വലിപ്പത്തെ അല്ലെങ്കിൽ അവരുടെ പ്രാർഥനയുടെ തീക്ഷ്‌ണതയെ ആശ്രയിക്കുന്നു. കർത്താവേ, എന്റെ മുഴുവൻ ആത്മവിശ്വാസവും ആ വിശ്വാസത്തിൽ മാത്രമാണ്. ഈ ആത്മവിശ്വാസം ഒരിക്കലും ആരെയും ചതിച്ചിട്ടില്ല. അതിനാൽ ഞാൻ എക്കാലവും സന്തുഷ്ടനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞാൻ ഉറച്ചു പ്രതീക്ഷിക്കുന്നു. നിന്നിൽ നിന്നാണ്, ഓ ദൈവമേ, ഞാൻ അതു പ്രതീക്ഷിക്കുന്നത്.”
ഫാ. ജയ്സൺ കുന്നേൽ MCBS