വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 35-ാം ദിവസം

ജിൻസി സന്തോഷ്

മകന്റെ തോളിൽ മരക്കുരിശ്. അമ്മയുടെ മനസ്സിൽ വ്യാകുലക്കുരിശ്. സമർപ്പിതർ ഇരുവരും കൊലക്കളത്തിലേക്ക്. കുരിശിൽ തറയ്ക്കപ്പെടാൻ മകൻ കാൽവരിയിലേക്ക്. മകനു പകരം മക്കളെ ഏറ്റെടുക്കാൻ അമ്മ കുരിശിൻചുവട്ടിലേക്ക്.

കാൽവരിയിലേക്കുള്ള കുരിശുയാത്രയിൽ ജെറുസലേം വീഥിയിൽ മാതൃത്വത്തിന്റെ സ്വഭാവിക വികാരങ്ങളാൽ അമ്മമറിയം പലവട്ടം കാലിടറിയിട്ടുണ്ടാകും. എന്നാലും തളർന്നുവീഴാതെ, മോഹാലസ്യത്തിലമരാതെ അവളുടെ ഹൃദയമന്ത്രം “എന്റെ മകനേ, ഞാൻ നിന്നോടു കൂടെയുണ്ട്” എന്നായിരുന്നു.

കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരിയാത്രയിൽ അമ്മയുടെ സാന്നിധ്യം, തളരാതിരിക്കാൻ ക്രിസ്തുവിന് വലിയ കരുത്തേകി. കുരിശുമായി വീണുപോയ മകനോടു മാത്രമല്ല, ജീവിതവഴികളിൽ, സഹനവേളകളിൽ വീണുപോകുന്നവരോടൊക്കെ അമ്മയ്ക്കു പറയാനുള്ള ഹൃദയമന്ത്രം “മകനേ, മകളേ, അമ്മയുണ്ട് കൂടെ” എന്നു തന്നെയാണ്.

പരിശുദ്ധ മറിയത്തോടൊപ്പം യാത്ര ചെയ്യുവിൻ എന്നാണ് ക്രിസ്തു മാനവരാശിയോട് സൗമ്യമായി വചനത്തിലൂടെയും വിശുദ്ധരിലൂടെയുള്ള സന്ദേശങ്ങൾ വഴിയും മന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്വരം ഗൗരവമായി ഏറ്റെടുത്തവരാരും ജീവിതയാത്രയിൽ കാൽ വഴുതിവീണിട്ടില്ല, വഴിയറിയാതെ നിന്നിട്ടില്ല, ഇരുളിൽ തട്ടിത്തടഞ്ഞിട്ടില്ല. ജീവിതയാത്രയിൽ വിരൽത്തുമ്പ് പിടിക്കാനും കൂടെക്കൂട്ടാനും നീ ആഗ്രഹിക്കേണ്ടത് അമ്മമറിയത്തെയാണ്. അവൾ നിന്റെ വിരൽത്തുമ്പുകൾ ചേർത്തുപിടിക്കും, നിന്റെ യാത്രകളെ സ്വർഗീയ യാത്രകളാക്കി മാറ്റുകയും ചെയ്യും. അവളെ കൂടെക്കൂട്ടിയവരെല്ലാം രക്ഷകന്റെ നെഞ്ചിന്റെ താളവും രക്ഷയുടെ പറുദീസയും സ്വന്തമാക്കിയിട്ടുണ്ട്.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.