ആത്മഹത്യ ഒന്നിനും പരിഹാരമല്ല; മാനസികാരോഗ്യം ശക്തിപ്പെടുത്താം

‘നേര്‍ത്ത വിരലുകള്‍കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം…’

മരണത്തെ സ്വാഗതം ചെയ്തുകൊണ്ട് നന്ദിത കുറിച്ച വരികൾ.

ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ, വിശ്വപ്രസിദ്ധ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്‌വേ, ചിത്രകാരൻ വിൻസന്റ് വാൻഗോഗ്… ചരിത്രത്തിന്റെ ഇന്നലകളിലേക്ക് കണ്ണോടിച്ചാൽ പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും ആത്മഹത്യയിൽ അഭയം തേടിയ പ്രമുഖരുടെ ഒരു നിര തന്നെ കണ്ടെത്താൻ സാധിക്കും. ഇടപ്പള്ളി രാഘവൻ പിള്ളയും രാജലക്ഷ്മിയും മുതൽ ശോഭയും സിൽക്ക് സ്മിതയും പോലെ എത്രയോ പ്രതിഭകൾ സ്വയം മരണത്തിനു കീഴടങ്ങി നമ്മിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു.

പൊതുവേദിയിൽ ജനപ്രതിനിധിയാൽ അപമാനിതനായി സ്വയം മരണത്തിന് കീഴടങ്ങിയ എഡിഎം നവീൻ ബാബു സാംസ്കാരിക കേരളത്തിന് മുന്നിൽ എക്കാലവും ഒരു നോവായ് നിലനിൽക്കും. പ്രശസ്ത മനശാസ്ത്രജൻ ഡോ. സി. ജെ ജോൺ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത് ഇവിടെ പ്രസക്തമാണ്. “ജനകീയ നേതാവ് ചെയ്ത
ബുള്ളിയിങ്ങ് മാതൃകാപരമല്ല. അപലപനീയമാണ്. അതുപോലെ ഉന്നത ഉദ്യോഗസ്ഥൻ ചെയ്തതും അനുകരണീയമല്ല. അനാഥമാക്കി പോകുന്ന സ്വന്തം കുടുംബത്തെ കുറിച്ചെങ്കിലും ഓർക്കണമായിരുന്നു. ആരോപണങ്ങളോട് പോരാടണമായിരുന്നു. ഈ പാഠങ്ങൾ കോപ്പി ക്യാറ്റ് പ്രവണതയുള്ളവർ ശ്രദ്ധിക്കുക. ഈ കോലാഹലത്തിനിടയിൽ ഈ പാഠങ്ങൾ മറന്ന്‌ പോകുന്നുണ്ട്.”

ലോകത്ത് ആത്മഹത്യ പ്രവണത വര്‍ധിച്ചു വരുന്നു. എന്നാല്‍ ആത്മഹത്യ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രഥമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാ നിരക്കെന്നു ലോകാരാഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 15 നും 29 നും ഇടയില്‍ പ്രായമുള്ളവരുടെ മരണത്തിന്‍റെ ഒരു പ്രധാന കാരണം ആത്മഹത്യയാണ്.

മാനസിക ആരോഗ്യപ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ധം എന്നിവ അനുഭവിക്കുന്നവർക്കിടയിലും ലൈംഗിക അതിക്രമങ്ങൾ പീഡനങ്ങൾ എന്നിവക്ക് ഇരയാകുന്നവർ, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലും ആത്മഹത്യ പ്രവണത കൂടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കേരളം കേൾക്കണം

ഇന്ത്യയിലെ ആത്മഹത്യ മുനമ്പായിട്ടാണ് കേരളത്തിലെ പൊതുവേ വിലയിരുത്തുക. പോയവര്‍ഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു. മുൻ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട് ശതമാനത്തിന്റെ കുതിച്ച് ചാട്ടം. നിരക്ക് ലക്ഷത്തിൽ ഇരുപത്തിനാലിൽ നിന്നും ഇരുപത്തിയാറ്‌ ദശാംശം ഒമ്പതായി ഉയർന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു സമൂഹം എന്നനിലയിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. മനസ്സുതുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും.

ജീവിതം മടുത്തു, മുന്നോട്ട് പോകാന്‍ കഴിയില്ല, മരിച്ചേക്കാമെന്നാണ് കരുതുന്നത്. തുടങ്ങിയ വാക്കുകള്‍ ഇത്തരക്കാര്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങിനെ ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പ്രശ്നം എന്താണെന്ന് അടുത്തറിയാന്‍ ശ്രമിക്കണം. ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാൽ അവർ അതിന് ശ്രമിച്ചേക്കാവുന്ന മാർഗങ്ങൾക്ക് പരമാവധി തടയിടാൻ ശ്രമിക്കണം. ആവശ്യമുള്ളവർക്ക് കൗൺസിലിംഗ്, മനശാസ്ത്ര സേവനങ്ങൾ ലഭ്യമാക്കാനും അങ്ങനെ അനേകരെ പ്രത്യാശയുടെ പുതിയ തീരത്തേക്ക് നയിക്കാനും നമുക്ക് കഴിയട്ടെ.

ഡോ. സെമിച്ചൻ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.