
ഈസ്റ്റർ ഞായറിന്റെ പിറ്റേദിവസമാണ് ഈസ്റ്റർ തിങ്കളാഴ്ച. ഇതിനെ മാലാഖയുടെ തിങ്കളാഴ്ച എന്നും വിളിക്കുന്നു. ഈസ്റ്റർ ആഘോഷങ്ങളുടെ തുടർച്ചയായി പലരും ഈ ദിനത്തിനെ കാണുന്നു. ചില രാജ്യങ്ങളിൽ ഈ ദിവസം പൊതു അവധിയാണ്. ഇത് കുടുംബങ്ങൾക്ക് വിശ്രമിക്കാനും വസന്തകാല പ്രവർത്തനങ്ങൾ ആസ്വദിക്കാനും സമയം നൽകുന്നു.
ഈസ്റ്റർ തിങ്കളാഴ്ചയുടെ പാരമ്പര്യങ്ങൾ വ്യത്യസ്തമാണ്. വിദേശരാജ്യങ്ങളിൽ ഔട്ട്ഡോർ സ്പോർട്സ്, മുട്ട-റോളിംഗ് മത്സരങ്ങൾ, കുടുംബസമ്മേളനങ്ങൾ എന്നിവ നടത്താറുണ്ട്. എന്നാൽ ആഘോഷങ്ങൾക്കൊപ്പം പ്രാർഥനയും നമുക്ക് ആവശ്യമാണ്. ഈസ്റ്ററിന്റെ ആഘോഷങ്ങളുടെയും ആത്മീയതയുടെയും തുടർച്ച കൂടിയാണ് ഈ ദിനം കൊണ്ട് അർഥമാക്കുന്നത്.
ഈ ദിവസം ധ്യാനിക്കാൻ ചില ബൈബിൾ വാക്യങ്ങൾ ഇതാ.
“യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹ. 14:06).
“യോനാ പ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നൽകപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തിൽ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും” (മത്തായി 12:40).
“അക്കാലത്ത് ഹേറോദേസ് രാജാവ് സഭയിൽപെട്ട ചിലരെ പീഡിപ്പിക്കാൻ തുടങ്ങി. അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. യഹൂദരെ ഇത് സന്തോഷിപ്പിച്ചുവെന്നുകണ്ട് അവൻ പത്രോസിനെയും ബന്ധനസ്ഥനാക്കാൻ ഒരുമ്പെട്ടു. അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു. അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടന്മാർ വീതമുള്ള നാലു സംഘങ്ങളെ അവൻ കാവലിനു നിയോഗിച്ചു. പെസഹാ കഴിയുമ്പോൾ അവനെ ജനത്തിന്റെ മുൻപിൽ കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്രോസ് കാരാഗൃഹത്തിൽ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായിപ്രാർഥിച്ചുകൊണ്ടിരുന്നു.
കാരാഗൃഹത്തിൽ അദ്ഭുതം. പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാൻ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ തലേരാത്രി പത്രോസ് ഇരുചങ്ങലകളാൽ ബന്ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാർ കാരാഗൃഹ വാതിൽക്കൽ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിനെ പാർശ്വത്തിൽ തട്ടി ഉണർത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേൽക്കൂ. അപ്പോൾ അവന്റെ കൈകളിൽനിന്നു ചങ്ങലകൾ താഴെ വീണു.
ദൂതൻ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകൾ അണിയുക. അവൻ അങ്ങനെ ചെയ്തു. ദൂതൻ വീണ്ടും പറഞ്ഞു:മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരിക. അവൻ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതൻവഴി സംഭവിച്ച ഇക്കാര്യം യാഥാർഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദർശനം ഉണ്ടായതാണെന്നെ അവൻ കരുതിയുള്ളൂ.
അവർ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവർക്കായി സ്വയം തുറന്നു. അവർ പുറത്തു കടന്ന് ഒരു തെരുവ് പിന്നിട്ടപ്പോൾ ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി. അപ്പോഴാണ് പത്രോസിന് പൂർണ്ണബോധം വന്നത്. അവൻ പറഞ്ഞു: കർത്താവ് തന്റെ ദൂതനെ അയച്ച് ഹേറോദേസിന്റെ കരങ്ങളിൽ നിന്നും യഹൂദന്മാരുടെ വ്യാമോഹങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്കു വ്യക്തമായി.
ഇക്കാര്യം ഗ്രഹിച്ചപ്പോൾ അവൻ മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേർ സമ്മേളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൻ പടിവാതിൽക്കൽ മുട്ടിയപ്പോൾ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി. പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞ അവൾ സന്തോഷഭരിതയായി വാതിൽ തുറക്കുന്ന കാര്യം മറന്ന് അകത്തേക്ക് ഓടിച്ചെന്ന്, പത്രോസ് വാതിൽക്കൽ നിൽക്കുന്നു എന്നറിയിച്ചു. നിനക്കു ഭ്രാന്താണ് എന്ന് അവർ പറഞ്ഞു. അവൾ വീണ്ടും തറപ്പിച്ചുപറഞ്ഞപ്പോൾ അവന്റെ കാവൽദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.
പത്രോസ് വാതിൽക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ കതകു തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു. നിശ്ശബ്ദരായിരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം, എങ്ങനെയാണ് കർത്താവ് തന്നെ കാരാഗൃഹത്തിൽ നിന്നു രക്ഷപെടുത്തിയതെന്ന് അവൻ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരൻമാരോടും പറയണമെന്ന് അവൻ ആവശ്യപ്പെട്ടു.
അനന്തരം അവൻ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. പ്രഭാതമായപ്പോൾ, പത്രോസിന് എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ച് പടയാളികളുടെയിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോൾ ഹേറോദേസ് കാവൽക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാൻ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം പത്രോസ് യൂദയായിൽ നിന്ന് കേസറിയായിലേക്കു പോയി അവിടെ താമസിച്ചു. ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവർ ഒത്തുചേർന്ന് രാജാവിന്റെ അടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്‌ളാസ്‌തോസിനെ സ്വാധീനിച്ച്, സമാധാനത്തിനു വേണ്ടി അപേക്ഷിച്ചു. കാരണം, അവരുടെ ദേശം ഭക്ഷ്യസാധനങ്ങൾക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്.
ഒരു നിശ്ചിത ദിവസം ഹേറോദേസ് രാജകീയവസ്ത്രങ്ങൾ ധരിച്ച് സിംഹാസനത്തിൽ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്; മനുഷ്യന്റേതല്ല. പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാൽ, ദൈവത്തിന് അവൻ മഹത്വം നൽകിയില്ല. പുഴുക്കൾക്കിരയായി അവൻ അന്ത്യശ്വാസം വലിച്ചു. ദൈവവചനം വളർന്നുവ്യാപിച്ചു. ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലേമിൽ നിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു” (അപ്പ. പ്രവ. 12 :1-25).
“പ്രഭാതത്തിൽ നഗരത്തിലേക്കു പോകുമ്പോൾ അവനു വിശന്നു. വഴിയരികിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ, അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നിൽ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താൽ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു മാത്രമല്ല നിങ്ങൾക്കു ചെയ്യാൻ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലിൽചെന്നു വീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും.വിശ്വാസത്തോടെ പ്രാർഥിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കും” (മത്തായി 21: 18 -22).