ദിവ്യകാരുണ്യ ചിന്തകൾ 37: വി. ഫൗസ്റ്റീനയും പറക്കും ദിവ്യകാരുണ്യവും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളിലൊരാളായ വി. ഫൗസ്റ്റീന ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകയായിരുന്നു. 1920-കളുടെ അവസാനം അവൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ, ഈശോയുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചകളെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ ഈശോയെ ദർശിച്ചതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്. മഠത്തിന്റെ ചാപ്പലിൽ തനിയെ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.

“ഒരു ദിവസം ഈശോ എന്നോടു പറഞ്ഞു: ഞാൻ ഈ ഭാവത്തിൽനിന്നു പോവുകയാണ്. കാരണം, എനിക്ക് അനിഷ്ടം വരുത്തുന്ന കാര്യങ്ങൾ ഇവിടെയുണ്ട്” (ഡയറി, 44ff). “അതിനുശേഷം വിചിത്രമായ ഒരു കാര്യം നടന്നു. ദിവ്യകാരുണ്യം തനിയെ സക്രാരിയിൽ നിന്നിറങ്ങി അവളുടെ അടുത്തേക്കു പറന്നുവന്നു. സക്രാരിയിൽനിന്നു പറന്നുവന്ന തിരുവോസ്തി എന്റെ കൈകളിൽ വന്നിരുന്നു…”

ഈ സാഹചര്യത്തിൽ നമ്മളായിരുന്നെങ്കിൽ എങ്ങനെ പ്രതികരിച്ചേനേ? ദിവ്യകാരുണ്യം – ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും – അത്ഭുതകരമായി ഒരു മുറിയിൽ കറങ്ങി അവസാനം നമ്മുടെ കരങ്ങളിൽ വരുന്നു. നമ്മൾ ഭയപ്പെടുമോ? സംശയിക്കുമോ? അതോ നമ്മൾ മരവിച്ചിരിക്കുമോ? എന്നാൽ, വി. ഫൗസ്റ്റീനാ ഇപ്രകാരമാണ് പ്രതികരിച്ചത്: “ഞാൻ സ്നേഹത്തോടെ തിരുവോസ്തി സക്രാരിയിൽ തിരിച്ചുവച്ചു.” എന്നാലും തിരുവോസ്തി വീണ്ടും സക്രാരിക്കു വെളിയിലിറങ്ങി സഞ്ചരിച്ചു. “ഇത് രണ്ടാം തവണയും ആവർത്തിച്ചു. ഞാൻ തിരുവോസ്തി വീണ്ടും സക്രാരിയിൽ വച്ചു. പക്ഷേ, ഈശോ മൂന്നാമതും പുറത്തിറങ്ങി…”

മൂന്നാമത്തെ പ്രാവശ്യം തിരുവോസ്തി പുറത്തുവന്നപ്പോൾ: “അത് ജീവിക്കുന്ന യേശുവായി അത് രൂപാന്തരപ്പെടുകയും എന്നോട് ഞാനിവിടെ വസിക്കുകയില്ല എന്ന് എന്നോടു പറഞ്ഞു.”

രണ്ടുതവണ അവിടെ വിട്ടുപോകണമെന്ന് ഈശോ പറഞ്ഞു. രണ്ടുതവണയും സി. ഫൗസ്റ്റീന അത് നിഷേധിച്ചു. രണ്ടുതവണ പറഞ്ഞുകഴിഞ്ഞപ്പോൾ ഈശോയെ പോകാൻ വിശുദ്ധ അനുവദിക്കുമെന്നു നിങ്ങൾ കരുതുന്നുവോ. ഈ വിശുദ്ധ അതിനു സമ്മതിക്കില്ല. അവൾ വിശ്വാസത്തോടെ നമ്മുടെ കർത്താവിനോടു പറഞ്ഞു, മഠം വിട്ടുപോകാൻ നിന്നെ ഞാൻ അനുവദിക്കില്ല. ആ സമയത്ത് എന്റെ ആത്മാവിൽ ഈശോയോടുള്ള ശക്തമായ സ്നേഹം ഉദയം ചെയ്തു, ഞാൻ അവനോടു പറഞ്ഞു: “ഈശോയെ, ഈ ഭവനം വിട്ടുപോകാൻ ഞാൻ നിന്നെ അനുവദിക്കില്ല.” ഈശോ എന്റെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി. തിരുവോസ്തി എന്റെ കരങ്ങളിൽത്തന്നെ ഇരുന്നു. ഒരിക്കൽക്കൂടി തിരുവോസ്തി സക്രാരിയിൽ ഞാൻ തിരികെവച്ചു. ഇപ്രാവശ്യം ഈശോയുടെ മനസ്സലിഞ്ഞു. അവൻ ഞങ്ങളോടൊത്തു വസിച്ചു.

കാര്യങ്ങൾ അവിടംകൊണ്ട് തീർന്നില്ല. അനിഷ്ടമായ കാര്യങ്ങൾ ഇവിടെയുള്ളതുകൊണ്ടാണ്ട് പോകാൻ തീരുമാനിച്ചതെന്ന് ഈശോ പറഞ്ഞിരുന്നു. അതിനു പരിഹാരമായി ഞാൻ മൂന്നുദിവസം ദിവ്യകാരുണ്യസന്നിധിയിൽ ആരാധന നടത്തി. ഈശോയുടെ സാന്നിധ്യം ഞങ്ങളുടെ ഭവനത്തിൽ ഉറപ്പുവരുത്തി.

ദിവ്യകാരുണ്യ ഈശോയോടുള്ള വ്യക്തിബന്ധം നമ്മുടെ ജീവിതയാത്രയിൽ ഒരിക്കലും കൈമോശം വരുത്തരുത്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.