ദിവ്യകാരുണ്യ വിചാരങ്ങൾ 43: എതൊരു മനുഷ്യജീവിതത്തിന്റെയും ലക്ഷ്യം പരിശുദ്ധ കുർബാനയെ ആരാധിക്കുന്നതായിരിക്കണം

ഫ്രാൻസിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’യിൽ ‘സാർവത്രിക സഹോദരൻ’ എന്നു വിശേഷിപ്പിക്കുന്ന വി. ചാൾസ് ഡി ഫുക്കോൾഡിന്റെ തിരുനാൾ ദിനമായിരുന്നു ഡിസംബൾ ഒന്ന്. വിശുദ്ധന്റെ ജീവിതത്തിൽ പരിശുദ്ധ കുർബാന ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നമുക്ക് അൽപം ചിന്തിക്കാം.

1858 ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭുകുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്. കൗമാരപ്രായത്തിൽ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിൽനിന്ന് അകലാൻ തുടങ്ങുകയും ലോകസുഖങ്ങളുടെയും സുഖഭോഗങ്ങളുടെയും പാത പിന്തുടരുകയും ചെയ്തു. അധാർമികജീവിതം നയിച്ചിരുന്ന ചാൾസ് 1886 ൽ തന്റെ 28-ാം വയസ്സിൽ ഒരു വൈദികന്റെ ആത്മീയശിക്ഷണത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെവന്നു. ഇതിനിടയിൽ വിശുദ്ധനാട്ടിലേക്ക് ഒരു തീർഥാടനം അവൻ നടത്തി. ഈ യാത്രയിൽ ‘നസ്രത്തിലെ ഈശോയെ തന്റെ ജീവിതത്തിൽ അനുഗമിക്കാനുള്ള’ ദൈവവിളി തിരിച്ചറിഞ്ഞ ചാൾസ്, ഏഴുവർഷത്തോളം ഫ്രാൻസിലും സിറിയയിലും ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. നാൽപത്തിമൂന്നാമത്തെ വയസ്സിൽ 1901 ജൂൺ മാസം ഒമ്പതാം തീയതി വൈദികനായി അഭിഷിക്തനായി.

മാനസാന്തരത്തെപ്പറ്റി ചാൾസ് ഇപ്രകാരം പറയുന്നു: “ദൈവമുണ്ട് എന്ന കാര്യം മനസ്സിലാക്കിയ നിമിഷത്തിൽ അവനുവേണ്ടി മാത്രം ജീവിക്കുകയല്ലാതെ മറ്റൊന്ന്  ചെയ്യില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ സന്യാസ ദൈവവിളി തിരിച്ചറിഞ്ഞ ദിനം, എന്റെ ദൈവത്തെ തിരിച്ചറിഞ്ഞ ദിനം തന്നെയായിരുന്നു. ദൈവം മഹോന്നതനാണ്. ദൈവവും അല്ലാത്തവയും തമ്മിൽ വലിയ അന്തരമുണ്ട്. നമ്മുടെ അസ്തിത്വം മുഴുവനും നമ്മുടെ മുഴുജീവിതത്തോടൊപ്പം പുരമുകളിൽനിന്നും സുവിശേഷം പ്രഘോഷിക്കണം. നമ്മുടെ വ്യക്തിത്വം മുഴുവനും എല്ലാ പ്രവർത്തികളും ഈശോയെ ശ്വസിക്കണം. നമ്മുടെ ജീവിതം മുഴുവനും ഈശോയ്ക്കു സ്വന്തമാണെന്നു വിളിച്ചുപറയണം. നമ്മുടെ ജീവിതം മുഴുവനും ഈശോയെ പ്രതിഫലിക്കുന്ന ഒരു സജീവ സുവിശേഷപ്രഘോഷണമാക്കണം.” മറ്റൊരവസരത്തിൽ വി ചാൾസ് പറഞ്ഞു: “എതൊരു മനുഷ്യജീവിതത്തിന്റെയും ലക്ഷ്യം പരിശുദ്ധ കുർബാനയെ ആരാധിക്കുന്നതായിരിക്കണം.”

വി. ചാൾസ് ഡി ഫൂക്കോൾഡ് പ്രാർഥിക്കുകയും ജീവിക്കുകയും ചെയ്ത പ്രാർഥനയോടെ ഈ വിചിന്തനം അവസാനിപ്പിക്കാം. അത് ഇപ്രകാരമാണ്: “പിതാവേ, ഞാൻ എന്നെ നിന്റെ കൈകളിൽ ഏൽപിക്കുന്നു. നിനക്ക് ഇഷ്ടമുള്ളത് എന്നോട് ചെയ്യൂ. നീ എന്തു ചെയ്താലും ഞാൻ നിനക്ക് നന്ദിപറയുന്നു. എല്ലാത്തിനും ഞാൻ തയ്യാറാണ്. ഞാൻ എല്ലാം സ്വീകരിക്കുന്നു. നിന്റെ എല്ലാ സൃഷ്ടികളിലുമെന്നപോലെ, നിന്റെ ഹിതം നിറവേറ്റുന്നതിൽ കൂടുതലൊന്നും എന്റെ കർത്താവേ, ഞാൻ ആഗ്രഹിക്കുന്നില്ല. നിന്റെ കൈകളിൽ ഞാൻ എന്റെ പ്രാണനെ ഏൽപിക്കുന്നു. കർത്താവേ, പൂർണ്ണഹൃദയത്തോടെ ഞാൻ ഇത് നിനക്കു സമർപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ, എന്റെ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. അതിനാൽ എന്നെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്. ഒന്നും പിടിച്ചുവയ്ക്കാതെ പൂർണ്ണവിശ്വാസത്തോടെ എന്നെത്തന്നെ നിന്റെ കൈകളിൽ പിതാവേ ഞാൻ സമർപ്പിക്കുന്നു. കാരണം, നീ എന്റേതാണ്.”

പരിശുദ്ധ കുർബാനയിൽ വി. ചാൾസിനെപ്പോലെ ജീവിതം നെയ്തെടുക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.