സീറോ മലബാര്‍ ദനഹാക്കാലം ആറാം വ്യാഴം ഫെബ്രുവരി 13 ലൂക്കാ 15: 1-10 അനുതപിക്കുന്നവരെക്കുറിച്ച് സ്വർഗത്തിൽ സന്തോഷം

ലൂക്കായുടെ സുവിശേഷത്തിലെ കാണാതെപോയ ആടിന്റെ, നാണയത്തിന്റെ, മകന്റെ ഉപമകള്‍ പറയുന്ന അധ്യായത്തിലെ (15) ആദ്യ രണ്ടു ഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. കണ്ടുകിട്ടുമ്പോഴുള്ള വികാരം സന്തോഷത്തിന്റേതാണ്. നഷ്ടപ്പെട്ട ആടിനെ തിരിച്ചുകിട്ടുമ്പോള്‍ ഉടമ, “നിങ്ങള്‍ എന്നോടുകൂടി സന്തോഷിക്കുവിന്‍” (6) എന്നാണ് എല്ലാവരോടും പറയുന്നത്. അനുതപിക്കുന്ന പാപി തിരിച്ചുവരുമ്പോള്‍ സ്വര്‍ഗവും സന്തോഷിക്കും (7) എന്ന സന്ദേശമാണ് നമ്മൾ ധ്യാനിക്കേണ്ടത്.

സന്തോഷമാണ് എവിടെയും ദര്‍ശിക്കുന്ന വികാരം. കാണാതായ നാണയം കിട്ടുമ്പോഴും സന്തോഷമാണ് എല്ലാവര്‍ക്കും. മറ്റുള്ളവരുടെ തിരിച്ചുവരവില്‍, നന്മയില്‍ നമ്മള്‍ സന്തോഷിക്കാറുണ്ടോ? മനുഷ്യന്റെ നന്മയില്‍ ദൈവം – സ്വര്‍ഗം സന്തോഷിക്കാറുണ്ട്. പക്ഷേ, അസൂയപൂണ്ട മനുഷ്യര്‍ സന്തോഷിക്കാറില്ല. അപരന്റെ നന്മയില്‍ നമ്മൾ സന്തോഷിക്കുമ്പോള്‍ നമ്മള്‍ സ്വര്‍ഗത്തോളം ഉയരുകയാണ് എന്ന് ഓര്‍മ്മിക്കുക. അല്ലെങ്കില്‍ പാതാളത്തോളം താഴ്ത്തപ്പെടുകയായിരിക്കും ചെയ്യുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.